തുടക്കം മുതൽ ‘ഡീൽ’ മണത്ത ഇടതുകോട്ട, ചാത്തന്നൂരിൽ സ്ഥാനാർഥി നിർണയം മുതൽ പാളി
ബിജെപിയുടെ ആദ്യ വിജയ പ്രഖ്യാപനമുണ്ടാകുക നേമത്തോ കഴക്കൂട്ടത്തോ ആണെന്ന കണക്കുകൂട്ടൽ തെറ്റിച്ചാണ് ചാത്തന്നൂരിലെ ബി.ബി. ഗോപകുമാറിന്റെ അട്ടിമറി വിജയം ഉണ്ടായത്. സിപിഐയുടെ കുത്തക മണ്ഡലമായ ചാത്തന്നൂരിൽ പക്ഷേ, പ്രചാരണത്തിന്റെ അവസാനഘട്ടം എത്തിയപ്പോഴേക്കും 'ഡീൽ’ മണക്കുന്നുണ്ടായിരുന്നു. 'നേമത്ത് പരാജയപ്പെട്ടാലും ചാത്തന്നൂർ നേടും’എന്ന് കൊല്ലത്തെ ബിജെപി പ്രവർത്തകർ അവകാശവാദമുന്നയിച്ചത് കഴിഞ്ഞ രണ്ട് തവണ രണ്ടാം സ്ഥാനത്തെത്തിയത് കൊണ്ടുള്ള ആത്മവിശ്വാസമായിട്ടാണ് എല്ലാവരും കണ്ടത്. എന്നാൽ, ഇവിടെ എൽഡിഎഫിന്റെ സ്ഥാനാർഥി നിർണയത്തിലെ പാളിച്ചയും പ്രചാരണ പ്രവർത്തനങ്ങളിലെ മാന്ദ്യവുമെല്ലാം അദൃശ്യമായൊരു ഡീൽ ചാത്തന്നൂരിലുണ്ടോയെന്നുള്ള സംശയം തുടക്കം മുതലേ ഉയർത്തിയിരുന്നു.
കുത്തക മണ്ഡലമായതിനാൽ ജയിക്കുമെന്ന അമിത ആത്മവിശ്വാസമാണ് ഇടതിന്റെ പ്രചാരണത്തെ തണുപ്പിക്കുന്നതെന്ന വാദം ഉയർന്നെങ്കിലും ഇടക്കാലത്ത് പാർട്ടിയിൽനിന്ന് പിണങ്ങി സിഎംപിയിൽ പ്രവർത്തിച്ച് തിരികെ വന്ന ആർ. രാജേന്ദ്രനെ സ്ഥാനാർഥിയാക്കിയത് മറ്റേതെങ്കിലും മണ്ഡലത്തിൽ ആരെങ്കിലുമായി ഡീൽ ഉറപ്പിച്ചതിന്‍റെ ഭാഗമായാണോ എന്ന സംശയം ഇവിടെ സജീവമായിരുന്നു. ഫലം വന്നപ്പോൾ 4300 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപി ജയിക്കുകയും ചെയ്തു.

കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും രണ്ടാംസ്ഥാനത്തെത്തിയ എസ്എൻഡിപി യൂനിയൻ പ്രസിഡന്‍റും ബിജെപി മുൻ ജില്ല പ്രസിഡന്‍റുമായ ബി.ബി. ഗോപകുമാർ പ്രചാരണത്തിൽ ഏറെ മുന്നിലായിരുന്നിട്ടും അതിനെ ഗൗരവത്തിൽ എടുത്തുള്ള പ്രവർത്തനം ഇടത് -വലതു മുന്നണികൾ നടത്തുന്നില്ല എന്ന് ആക്ഷേപവും ഉയർന്നിരുന്നു. ബിജെപി എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന ചാത്തന്നൂരിൽ ഉത്തരേന്ത്യയിൽനിന്നുള്ള എംഎൽഎമാരടക്കം ക്യാമ്പ് ചെയ്ത് വീടുകൾ കയറിയിറങ്ങിയാണ് പ്രചാരണം നടത്തിയത്.
സാമുദായിക സമവാക്യങ്ങൾ ഗതിവിഗതികൾ നിശ്ചയിക്കുന്ന മണ്ഡലമാണ് ചാത്തന്നൂർ. ഈഴവ, നായർ വോട്ടുകളിൽ വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ ഇത്തവണ മത്സരിച്ചവരെല്ലാം ഒരേ സമുദായത്തിൽപ്പെട്ടവരാണ്. കഴിഞ്ഞ മൂന്നുതവണ ഇവിടെ വിജയിച്ച ജി.എസ്. ജയലാൽ പാർട്ടി വോട്ടുകൾക്ക് പുറമേ തന്‍റെ സമുദായമായ നായർ വോട്ടുകൂടി സമാഹരിച്ചാണ് വിജയിച്ചിരുന്നത്. ബിജെപിയെ തോൽപിക്കാൻ ന്യൂനപക്ഷ വോട്ടും ജയലാലിന് ലഭിച്ചിരുന്നു. ജയലാലിന് പിൻഗാമിയായി സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ ആർ. രാജേന്ദ്രനെ കളത്തിലിറക്കിയപ്പോൾ പാർട്ടിയോ മുന്നണിയോ വേണ്ടരീതിയിൽ ഗൃഹപാഠം ചെയ്തില്ലെന്ന പരാതി ശക്തമായിരുന്നു.
കെപിസിസി സെക്രട്ടറി കൂടിയായ സൂരജ് രവി മികച്ച സ്ഥാനാർഥിയായിരുന്നെങ്കിലും ചാത്തന്നൂരിൽ നേരത്തേതന്നെ ദുർബലമായിരുന്ന യുഡിഎഫ് ക്യാമ്പ് ഉണർത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. കെട്ടിയിറക്കിയ സ്ഥാനാർഥിയെന്ന പേരുദോഷവും പേറിയായിരുന്നു പരാജയം ഉറപ്പിച്ചെന്ന മട്ടിലുള്ള സൂരജ് രവിയുടെ പ്രചാരണം. സാമുദായികമായി 50 ശതമാനത്തിലധികമുള്ള ഈഴവ വോട്ടുകൾ മൂന്ന് സ്ഥാനാർഥികൾക്കുമായി വീതിക്കപ്പെട്ടിട്ടുണ്ട്. അതുകഴിഞ്ഞാൽ ഏറ്റവും കൂടുതലുള്ള നായർ വോട്ടുകൾ ഇക്കുറി തങ്ങൾക്ക് ലഭിക്കുമെന്ന ബിജെപിയുടെ കണക്കുകൂട്ടൽ ശരിയായി എന്നാണ് ഫലം തെളിയിക്കുന്നത്. സ്ഥാനാർഥികളിൽ മണ്ഡലത്തിൽ നിന്നുള്ള വ്യക്തി ഗോപകുമാർ മാത്രമായിരുന്നു എന്നതും ഗുണം ചെയ്തു. ചാത്തന്നൂർ എസ്എൻ ട്രസ്റ്റ് സ്കൂളിൽ അധ്യാപകനായ അദ്ദേഹത്തിന് മണ്ഡലത്തിൽ നിറഞ്ഞ ശിഷ്യ ഗണങ്ങളുള്ളതും തുണയായി.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ കൊല്ലത്തും ചാത്തന്നൂരിലും പരസ്പര സഹായം എന്ന നിലയിൽ സിപിഎം - ബിജെപി ഡീൽ എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. പിന്നീട് ചാത്തന്നൂരിൽ സ്ഥാനാർഥിയെ നിശ്ചയിച്ചതോടെ സിപിഐയും അതിന് കൂട്ടാണോ എന്ന നിലയിലേക്കായി ചർച്ച. യുഡിഎഫ് ചാത്തന്നൂർ സീറ്റ് ഫോർവേഡ് ബ്ലോക്കിനായി മാറ്റിയെന്ന് പ്രഖ്യാപിച്ചപ്പോൾ ഡീൽ കോൺഗ്രസും ബിജെപിയും തമ്മിലാണോ എന്ന രീതിയിലേക്ക് ചർച്ച മാറി. ഫോർവേഡ് ബ്ലോക്കിന്റെ നേതാവ് ദേവരാജൻ സ്വയം പിന്മാറുകയും സൂരജ് രവി സ്ഥാനാർഥിയാവുകയും ചെയ്തതോടെ അത് നിശ്ചലമായി.
തിരുവനന്തപുരം ജില്ല അതിർത്തിയിലുള്ള മണ്ഡലമായ ചാത്തന്നൂർ 1965ലാണ് രൂപീകരിക്കപ്പെട്ടത്. സ്വതന്ത്ര സ്ഥാനാർഥി തങ്കപ്പൻ പിള്ളയായിരുന്നു ആദ്യ വിജയി. 1967 മുതൽ ’87 വരെ സിപിഐ കയ്യാളി. 1991ൽ കോൺഗ്രസിലെ സി.വി. പത്മരാജൻ ജയിച്ചെങ്കിലും 96ൽ സിപിഐ മണ്ഡലം തിരിച്ചുപിടിച്ചു. 2001ൽ വീണ്ടും പ്രതാപവർമ്മ തമ്പാനിലൂടെ വീണ്ടും മണ്ഡലം കോൺഗ്രസിന്റേതായി. സിപിഐയിലെ എൻ. അനിരുദ്ധൻ 2006ൽ ഇതിന് പകരംവീട്ടി.
2011ൽ സിപിഐയുടെ ജി.എസ്. ജയലാൽ ബിന്ദു കൃഷ്ണയെ പരാജയപ്പെടുത്തിയാണ് മണ്ഡലം നിലനിർത്തിയത്. 2016ലും ’21ലും ജയലാൽ തന്നെ വിജയിച്ചപ്പോൾ (2016ൽ 67606, ’21ൽ 59296) രണ്ടാമതെത്തിയത് ബിജെപിയുടെ ഗോപകുമാറാണ് (2016ൽ 33199, ’21ൽ 42090). 2016ൽ കോൺഗ്രസിന്റെ ശൂരനാട് രാജശേഖരനും (30139), ’21ൽ മുൻ എം.പി പീതാംബരകുറുപ്പുമാണ് (34280) മൂന്നാമതായത്.












Click it and Unblock the Notifications