ഖാർഗെയ്ക്കായി ചെന്നിത്തലയുടെ പ്രചരണം; കടുത്ത അതൃപ്തിയിൽ തരൂർ, 'നടപടിയെടുക്കണം'
ദില്ലി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജ്ജുന് ഖാർഗെയ്ക്ക് വേണ്ടി ചെന്നിത്തല നടത്തുന്ന പരസ്യ പ്രചരണത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ശശി തരൂർ. ചെന്നിത്തലയുടെ നടപടി പരിശോധിക്കണമെന്നും ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് അതേറിറ്റി നടപടിയെടുക്കണമെന്നും തരൂർ പറഞ്ഞു.

ചെന്നിത്തല ഔദ്യോഗിക ഭാരവാഹി അല്ലാത്തതിനാൽ അദ്ദേഹത്തിന് പ്രചരണം നടത്തുന്നതിൽ തെറ്റില്ലെന്ന് നേരത്തെ തരൂർ പറഞ്ഞിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് അടുക്കവെ കൂടൂതൽ പി സി സി നേതാക്കൾ പരസ്യമായി ഖാർഗെയ്ക്ക് വേണ്ടി രംഗത്തിറങ്ങുന്ന സാഹചര്യത്തിലാണ് ഇപ്പോൾ തരൂർ അതൃപ്തി പ്രകടമാക്കിയിരിക്കുന്നത്. അതേസമയം ഖാർഗെയെ പിന്തുണച്ച് നേതാക്കൾ പരസ്യമായി രംഗത്തെത്തുന്നതിൽ നടപടിയെടുക്കാൻ സാധിക്കില്ലെന്നതായിരുന്നു ചെന്നിത്തല പ്രതികരിച്ചത്. ഇഷ്ടമുള്ള സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാനുള്ള സ്വാതന്ത്ര്യം ഓരോ വോട്ടർമാർക്കും ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു. തന്റെ പിന്തുണ ഖാർഗെയ്ക്കാണെന്നും അദ്ദേഹം തന്നെ തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
മത്സരിക്കാനുള്ള തീരുമാനം തരൂരിന്റെ മാത്രമായിരുന്നുവെന്നും നേതൃത്വം അദ്ദേഹത്തോട് മത്സരിക്കാനോ മത്സരിക്കാതിരിക്കാനോ ആവശ്യപ്പെട്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പിന് വെറും മൂന്ന് ദിവസം മാത്രം ശേഷിക്കെ പ്രചരണം ചൂടുപിടിച്ചിരിക്കുകയാണ്. ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലെന്ന് നേതൃത്വം പറയുമ്പോഴും പി സി സികളിൽ നിന്ന് ഖാർഗെയെക്ക് ലഭിക്കുന്ന സ്വീകരണത്തിനെയാണ് തരൂർ ചോദ്യം ചെയ്യുന്നത്. ഖാർഗെയ്ക്ക് ലഭിക്കുന്ന പിന്തുണയുടെ നേർ വിപരീതമാണ് തരൂരിന്റെ പ്രചരണത്തിന് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ദില്ലി പി സി സി ഓഫീസിൽ പ്രചരണത്തിന് എത്തിയപ്പോഴും തരൂരിനെ സ്വീകരിക്കാൻ നേതാക്കൾ എത്തിയിരുന്നില്ല.
ഔദ്യോഗിക സ്ഥാനാർഥിയും അനൗദ്യോഗിക സ്ഥാനാർഥിയും തമ്മിലാണ് മത്സരം എന്ന നിലയ്ക്കുള്ള ചർച്ചകൾ തരൂർ തള്ളി കളയുന്നുണ്ടെങ്കിലും പി സി സി നേതാക്കൾ ഖാർഗെയ്ക്ക് പിന്നിൽ അണിനിരക്കുന്നത് ഈ വാദങ്ങൾ ശരിവെയ്ക്കുന്നുണ്ട്. അതേസമയം തിരഞ്ഞെടുപ്പിൽ വിജയിക്കില്ലെങ്കിലും വലിയ പിന്തുണ നേടാൻ സാധിക്കുമെന്നാണ് തരൂർ അവകാശപ്പെടുന്നത്. നിരവധി നേതാക്കൾ തനിക്ക് രഹസ്യ പിന്തുണ ഉറപ്പ് തന്നിട്ടുണ്ടെന്നും പെട്ടി തുറക്കുമ്പോൾ അത്ഭുതം സംഭവിക്കുമെന്നും തരൂർ പറയുന്നു. യുവാക്കളുടേയും മുതിർന്ന നേതാക്കളുടേയും പിന്തുണ ഉണ്ടെന്നും തരൂർ അവകാശപ്പെട്ടു. ഒക്ടോബർ 17 നാണ് കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുന്നത്. 19 നാണ് ഫലം വരിക.












Click it and Unblock the Notifications