'വിദേശകാര്യ സഹമന്ത്രി ഇതറിയണമെന്നില്ല’; മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനം അനുമതിയോടെ
മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് വിരമമാകുന്നു. കേന്ദ്രസർക്കാരിന്റെ അനുമതി ഇല്ലാതെയാണ് മുഖ്യമന്ത്രി യുഎഇ സന്ദർശിക്കുന്നതെന്ന ആരോപണം ഉയരുന്നതിനിടയിലാണ് ഇക്കാര്യത്തിൽ വ്യക്തത വന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശനത്തിന് വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയതിന്റെ രേഖകളാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്.
യുഎഇയിൽ ഉള്ള മകനെ കാണാനാണ് കഴിഞ്ഞ തിങ്കളാഴ്ച മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനോട് അനുമതി തേടിയത്. സ്വകാര്യ സന്ദർശനത്തിന് എതിർപ്പ് ഇല്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ ഹൈക്കമ്മീഷൻ സംഘടിപ്പിച്ച ബിസിനസ് മീറ്റിൽ പങ്കെടുത്ത ശേഷമാണ് മുഖ്യമന്ത്രി യൂറോപ്പിൽ നിന്ന് മടങ്ങിയത്. ഭാര്യ കമലയും ഒപ്പമുണ്ട്. 14ന് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും.

മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനത്തിന് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നെന്ന് പൊതുഭരണ വകുപ്പാണ് വ്യക്തമാക്കിയത്. പിണറായി വിജയൻ നോർവെ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ സന്ദർശിക്കുന്നതിനായി ആദ്യം അനുമതി തേടിയിരുന്നു. വിദേശകാര്യമന്ത്രാലയം അനുമതി നൽകി. ഇംഗ്ലണ്ട് സന്ദർശനത്തിനിടെയാണ് യുഎഇയിൽ ജോലി ചെയ്യുന്ന മകനെ കാണുന്നതിനായി വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടിയത്. ഇതിനും കേന്ദ്രത്തിന്റെ അനുമതി ലഭിച്ചു. മുഖ്യമന്ത്രിക്കുള്ള യാത്രാനുമതി വിദേശകാര്യ സെക്രട്ടറി വഴി വിദേശകാര്യമന്ത്രിക്കാണ് നൽകുന്നതെന്നും വിദേശകാര്യ സഹമന്ത്രി ഇതറിയണം എന്നില്ലെന്നും അധികൃതർ പറഞ്ഞു.

നോര്‍വേ, ഇംഗ്ലണ്ട് യാത്രകൾക്ക് അനുമതി ലഭിച്ചശേഷം ആ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്നതിനിടെ മറ്റു രാജ്യങ്ങളില്‍ സന്ദർശനം നടത്തുന്നതിന് അനുമതി തേടുന്നതിൽ തെറ്റില്ലെന്ന് പൊതുഭരണവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മുഖ്യമന്ത്രി യാത്രയ്ക്കിടെ മണിക്കൂറുകള്‍ മാത്രമാണ് യുഎഇയിൽ തങ്ങുന്നതെങ്കിൽ വിമാനത്താവളത്തിൽ വിശ്രമിക്കാം. ഇതിനായി പ്രത്യേക അനുമതി ആവശ്യമില്ല.

രണ്ടു ദിവസം യുഎഇയിൽ തങ്ങുന്നതിനാലാണ് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടിയത്. കാലതാമസം ഇല്ലാതെ അനുമതിയും ലഭിച്ചു. മുഖ്യമന്ത്രിക്കു നൽകിയ അനുമതി വിദേശകാര്യസഹമന്ത്രി അറിയേണ്ടതില്ല. മുഖ്യമന്ത്രിക്കൊപ്പം വിദേശ സന്ദർശനം നടത്തിയ ആരോഗ്യമന്ത്രി വീണാ ജോർജും ബന്ധുവിനെ കാണാനായി യുഎഇ സന്ദർശനത്തിന് അനുമതി തേടിയിരുന്നു. വിദേശ കാര്യമന്ത്രാലയം ഇതിനും അനുമതി നൽകി. മന്ത്രിമാരുടെ യാത്രാവിവരം വിദേശകാര്യസഹമന്ത്രി അറിയുമെന്ന് പൊതുഭരണവകുപ്പ് അധികൃതർ പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത സ്ഥാനം വഹിക്കുന്നവരും സർക്കാർ ഉദ്യോഗസ്ഥരും വിദേശത്തുപോകുമ്പോൾ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി വാങ്ങണം എന്ന നിയമമല്ലെന്നും നിർദേശം മാത്രമാണെന്നും പൊതുഭരണവകുപ്പ് പറയുന്നു. കേരളം ഈ നിർദേശം കൃത്യമായി പാലിക്കാറുണ്ടെന്നും വ്യക്തമാക്കി. 2015ലാണ് വിദേശകാര്യമന്ത്രാലയം യാത്രാ വിവരം അറിയിക്കണമെന്ന സർക്കുലർ പുറത്തിറക്കിയത്. വിദേശകാര്യമന്ത്രാലയം അനുമതി നല്‍കിയില്ലെങ്കിൽ സാധാരണ നിലയിൽ മുഖ്യമന്ത്രിമാരും മന്ത്രിമാരും വിദേശയാത്ര നടത്താറില്ല.

മുൻപ് വിദേശ സന്ദർശനത്തിന് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ആവശ്യം ഇല്ലായിരുന്നു. അനുമതി നിർബന്ധമാക്കി വിദേശകാര്യമന്ത്രാലയം സർക്കുലർ ഇറക്കിയശേഷം കത്തിലൂടെയാണ് സംസ്ഥാനങ്ങൾ അനുമതി തേടിയിരുന്നത്. 15 ദിവസങ്ങൾക്ക് മുൻപ് അനുമതി തേടുമായിരുന്നു. അനുമതി തേടുന്നതിനായി പ്രത്യേക ഓൺലൈൻ സംവിധാനം വന്നശേഷം ആഴ്ചകൾക്കു മുൻപും ദിവസങ്ങൾക്കു മുൻപും അപേക്ഷിക്കുന്ന രീതിയുണ്ടായി. സാധാരണ നിലയിൽ വിദേശകാര്യമന്ത്രാലയം യാത്രാനുമതി നിഷേധിക്കാറില്ല. വിദേശ സന്ദർശനത്തിനു ശേഷം മുഖ്യമന്ത്രി 15ന് പുലർച്ചെ മടങ്ങിയെത്തും.

അതേസമയം, മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനമായിരുന്നു കേന്ദ്രസഹമന്ത്രി മുരളീധരൻ ആരോപിച്ചത്. കേന്ദ്രസർക്കാരിന്റെ അനുമതിയി ഇല്ലാതെയാണ് മുഖ്യമന്ത്രി ദുബൈ സന്ദർശിക്കുന്നതെന്നായിരുന്നു മുരളീധരൻ ആരോപിച്ചിരുന്നത്. യു.കെ, നോർവെ, ഫിൻലൻഡ് എന്നീ രാജ്യങ്ങൾ സന്ദർശിക്കാനായിരുന്നു കേന്ദ്രം അനുമതി നൽകിയതെന്നും എന്നാൽ, യു.കെ, നോർവെ സന്ദർശനത്തിന് ശേഷം ദുബൈയിലേക്ക് തിരിക്കാൻ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നുവെന്നും മുരളീധരൻ പറഞ്ഞിരുന്നു.












Click it and Unblock the Notifications