തിരിഞ്ഞു കുത്തുമെന്നായപ്പോള്‍ ഉരുണ്ടുകളി, കോണ്‍ഗ്രസും ലീഗും സ്വയം പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഖുറാന്‍ വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്തിലേക്ക് ഖുറാനെ വലിച്ചിട്ടത് എന്തിനെന്ന് മുസ്ലീം ലീഗും കോണ്‍ഗ്രസും സ്വയം വിലയിരുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണക്കടത്ത് ഖുറാന്റെ മറവിലാണെന്ന പേരില്‍ വിവാദമുണ്ടാക്കാന്‍ ശ്രമിച്ചത് ബിജെപി-ആര്‍എസ്എസ് സംഘമായിരുന്നു. അവര്‍ക്ക് അതിന് പ്രത്യേക ലക്ഷ്യമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതിന് പിന്നാലെയാണ് യുഡിഎഫ് കണ്‍വീനര്‍ അടക്കമുള്ള നേതാക്കള്‍ പ്രധാനമന്ത്രിക്ക് പരാതിയുമായി എത്തുന്നത്. ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തുകയാണെന്ന് പിന്നീട് കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും നേതാക്കള്‍ പരസ്യമായി പറയുകയാണ് ഉണ്ടായത്. സര്‍ക്കാരിനോടുള്ള വിരോധത്തിന്റെ പേരില്‍ ഖുറാനെ വിവാദത്തിലാക്കുകയാണ് പ്രതിപക്ഷം ചെയ്തത്. ഇതേ തുടര്‍ന്ന് ഖുരാനെ ആദരിക്കുന്നവരുടെ വികാരം കോണ്‍ഗ്രസിനെതിരായി. ഇപ്പോള്‍ തിരിച്ചു കുത്തുകയാണെന്ന് മനസിലാക്കിയപ്പോള്‍ ചില ഉരുണ്ടുകളിക്കുകയാണ് പ്രതിപക്ഷം. ഖുരാനെ ഒരു വിവാദ ഗ്രന്ഥമാക്കി മാറ്റേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി. കുഞ്ഞാലിക്കുട്ടിക്ക് ശരിയായ ബോധോദയം ഉണ്ടാകുന്നുണ്ടെങ്കില്‍ നല്ല കാര്യമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. യുഎഇ കോണ്‍സുലേറ്റില്‍ എത്തിയ ഖുരാന്‍ സക്കാത്തായി നല്‍കുന്ന ഭക്ഷണക്കിറ്റിനൊപ്പം വിതരണം ചെയ്യാമോ എന്ന് കോണ്‍സുലേറ്റ് ജനറലാണ് ജലീലിനോട് ചോദിക്കുന്നത്. അതിനെ ഖുറാന്റെ മറവിലുള്ള സ്വര്‍ണക്കടത്തായി ആക്ഷേപിക്കുകയായിരുന്നെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ തീ കൊളുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ
ഓക്സ്ഫഡ് വാക്സിൻ: മൂന്നാംഘട്ട പരീക്ഷണം അടുത്ത ആഴ്ച പുനെയിൽ തുടങ്ങും, 200 പേർ പങ്കാളികളാവും!!