'ഭരണഘടനയുടെ അന്തഃസത്തയെ തകർക്കാൻ ശക്തമായ ശ്രമങ്ങൾ', റിപ്പബ്ലിക് ദിന സന്ദേശത്തിൽ മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്തിന്റെ 73ാം റിപ്പബ്ലിക് ദിനത്തിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയുടെ അന്തഃസത്തയെ തകർക്കാൻ ശക്തമായ ശ്രമങ്ങളാണ് വിഭാഗീയതയിൽ വേരുകളാഴ്ത്തി വളരുന്ന വർഗീയ രാഷ്ട്രീയം ഇന്നു നടത്തിവരുന്നത് എന്ന് മുഖ്യമന്ത്രി റിപ്പബ്ലിക് ദിന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. ഒത്തൊരുമിച്ചുള്ള പോരാട്ടം ജനാധിപത്യ വിശ്വാസികളിൽ നിന്നും കരുത്തോടെ ഉയർന്നു വരേണ്ടതുണ്ട് എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന്റെ റിപ്പബ്ലിക് ദിന സന്ദേശം: '' ഇന്ത്യയെന്ന ലോകത്തേറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ സത്ത കുടികൊള്ളുന്ന നമ്മുടെ ഭരണഘടന നിലവിൽ വന്നിട്ട് ഇന്നേക്ക് 73 വർഷം തികയുകയാണ്. ഡോ. ബി.ആർ അംബേദ്കർ അഭിപ്രായപ്പെട്ടതു പോലെ: 'ഭരണഘടന കേവലം ഒരു നിയമ പുസ്തകമല്ല. ജീവിതത്തിന്റെ ചാലകശക്തിയാണ്. അതിൽ തുടിക്കുന്നത് ഒരു കാലഘട്ടത്തിന്റെ ആത്മാവാണ്'. മറ്റൊരു രാജ്യത്തും കാണാനാകാത്ത വിധം വിപുലമായ സാംസ്‌കാരിക വൈവിധ്യമുണ്ടായിട്ടും ഇന്ത്യയെന്ന ആശയത്തെ മൂർത്തവൽക്കരിക്കുന്നത് ഭരണഘടനയാണ്.

അതിവിശാലമായ ഈ ഭൂപ്രദേശത്തിലെ അന്തേവാസികളെ ഒരു മാലയിലെന്നപോൽ കോർത്തിട്ട പട്ടുനൂലാണ് ഭരണഘടന. അതിന്റെ അന്തഃസത്തയെ തകർക്കാൻ ശക്തമായ ശ്രമങ്ങളാണ് വിഭാഗീയതയിൽ വേരുകളാഴ്ത്തി വളരുന്ന വർഗീയ രാഷ്ട്രീയം ഇന്നു നടത്തിവരുന്നത്. ഫെഡറലിസത്തെ ദുർബലപ്പെടുത്തി സംസ്ഥാനങ്ങളുടെ അധികാരം കവരാൻ നോക്കുകയാണ്. മതേതരത്വത്തിൽ അധിഷ്ഠിതമായ രാഷ്ട്രസങ്കല്പത്തെ തകർത്ത്, അതിനെ ഭൂരിപക്ഷമതത്തിൽ ചേർത്തു വയ്ക്കുകയാണ്. ജനാധിപത്യത്തിന്റെ അർത്ഥം തന്നെ പതുക്കെ ചോർത്തുകയാണ്.
ഈ വിപത്തുകൾക്കെതിരെ ഒത്തൊരുമിച്ചുള്ള പോരാട്ടം ജനാധിപത്യ വിശ്വാസികളിൽ നിന്നും കരുത്തോടെ ഉയർന്നു വരേണ്ടതുണ്ട്. ഭരണഘടനയുടെ അന്ത:സത്ത നഷ്ടപ്പെട്ടു പോകാതെ കാത്തുസൂക്ഷിക്കുമെന്ന് ഈ റിപ്പബ്‌ളിക് ദിനത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം. കോവിഡ് മഹാമാരിയേൽപ്പിച്ച ആഘാതങ്ങളിൽ നിന്നും മുക്തി നേടി നമ്മുടെ സംസ്ഥാനം പുരോഗതിയുടെ പാതയിൽ കൂടുതൽ വേഗത്തിൽ കുതിക്കേണ്ട ഈ ഘട്ടത്തിൽ അത്തരത്തിലുള്ള ഐക്യമനോഭാവം കൂടുതൽ പ്രസക്തമാവുകയാണ്. നാടിന്റെ പുരോഗതിക്കായി കൈകോർത്തു നിൽക്കേണ്ട സമയമാണിത്. ആ ഐക്യത്തിനും പുരോഗതിയുടെ പാതയ്ക്കും തുരങ്കം വയ്ക്കുന്ന വിധ്വംസക ശക്തികളെ തിരിച്ചറിയാനും പരാജയപ്പെടുത്താനും കേരള ജനത ഒറ്റക്കെട്ടായി നിൽക്കുമെന്ന് പൂർണ്ണവിശ്വാസമുണ്ട്.
എല്ലാ കുപ്രചാരണങ്ങളെയും തള്ളിക്കളയാനും വ്യാജ പ്രചാരകർക്കും സങ്കുചിത താൽപര്യക്കാർക്കും അർഹിക്കുന്ന മറുപടി നൽകാനുമുള്ള ആർജവം കേരളത്തിലെ ജനങ്ങൾക്കുണ്ട്. വികസനത്തിന്റെ ഗുണഫലങ്ങൾ എല്ലാവരിലും എത്തുമെന്നുറപ്പാക്കേണ്ടതുണ്ട്. അതിനാൽ സാമൂഹിക ഉച്ചനീചത്വങ്ങൾക്ക് അന്ത്യം കുറിക്കാൻ പറ്റാത്ത കാലത്തോളം രാജ്യത്തിന്റെ ഭരണഘടന അതിന്റെ പൂർണ്ണ അർഥത്തിൽ പ്രായോഗികവൽക്കരിക്കപ്പെടുകയില്ല എന്ന യാഥാർഥ്യം മനസ്സിലാക്കി സ്വാതന്ത്ര്യവും സാഹോദര്യവും സമത്വവും കളിയാടുന്ന ഇന്ത്യയ്ക്കായി കൈകോർത്തു മുന്നേറാം. ഏവർക്കും ഹൃദയപൂർവ്വം റിപ്പബ്‌ളിക് ദിന ആശംസകൾ''.
റിപ്പബ്‌ളിക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാവിലെ 9 ന് ദേശീയപതാക ഉയർത്തും. വിവിധ സേനാ വിഭാഗങ്ങളുടെയും, എൻ.സി.സി യുടെയും അഭിവാദ്യം ഗവർണർ സ്വീകരിക്കും. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകും. ഭാരതീയ വായുസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. സെൻട്രൽ സ്‌റ്റേഡിയത്തിലെ ചടങ്ങിൽ ധനമന്ത്രി കെ. എൻ. ബാലഗോപാൽ ഗവർണർക്കൊപ്പം പങ്കെടുക്കും. കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ പൊതുജനങ്ങൾക്കും കുട്ടികൾക്കും മുതിർന്ന പൗരൻമാർക്കും പ്രവേശനം ഉണ്ടായിരിക്കില്ല.
ജില്ലകളിൽ നടക്കുന്ന റിപ്പബ്‌ളിക് ദിന പരേഡിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കും. കൊല്ലത്ത് ജെ. ചിഞ്ചുറാണിയും പത്തനംതിട്ടയിൽ അഡ്വ. ആന്റണിരാജുവും ആലപ്പുഴയിൽ പി. പ്രസാദും കൊട്ടയത്ത് വി. എൻ. വാസവനും ഇടുക്കിയിൽ റോഷി അഗസ്റ്റിനും എറണാകുളത്ത് പി. രാജീവും തൃശൂരിൽ കെ. രാധാകൃഷ്ണനും പാലക്കാട് കെ. കൃഷ്ണൻകുട്ടിയും മലപ്പുറത്ത് കെ. രാജനും കോഴിക്കോട് അഡ്വ. പി. എ. മുഹമ്മദ് റിയാസും വയനാട് അബ്ദുറഹിമാനും കണ്ണൂരിൽ എം. വി. ഗോവിന്ദൻ മാസ്റ്ററും കാസർകോട് അഹമ്മദ് ദേവർകോവിലും അഭിവാദ്യം സ്വീകരിക്കും.












Click it and Unblock the Notifications