കേരളത്തിൽ പൊതുഗതാഗതം ഉടനില്ല: കേന്ദ്രമാനദണ്ഡങ്ങൾ പാലിക്കുമെന്ന് ചീഫ് സെക്രട്ടറി
തിരുവനന്തപുരം: കേരളത്തിൽ ഉടൻ പൊതുഗതാഗതം പുനസ്ഥാപിക്കില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. പൊതുഗതാഗതം തുടങ്ങുന്ന കാര്യം ഇപ്പോൾ ആലോചനയിലില്ലെന്നും കേന്ദ്രനിർദേശം സംബന്ധിച്ചായിരിക്കും സംസ്ഥാനത്ത് ഇളവുകൾ നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം സോണുകളുടെ കാര്യത്തിൽ ആശയക്കുഴപ്പങ്ങളൊന്നും തന്നെയില്ലെന്നും അദേഹം പറഞ്ഞു. എന്നാൽ കേരളത്തിലെ സോണുകളിലുള്ള മാറ്റം വിദഗ്ധ സമിതി വിലയിരുത്തിയ ശേഷം മാത്രമാണ് ഉണ്ടാകുകയെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
രാജ്യവ്യാപക ലോക്ക് ഡൌൺ മെയ് നാലിന് അവസാനിക്കാരിനിരിക്കെ കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും സംസ്ഥാനത്ത് നിയന്ത്രണങ്ങളും ഇളവുകളും ഏർപ്പെടുത്തുക. സംസ്ഥാനങ്ങൾ നിയന്ത്രണങ്ങളുടെ തോത് വർധിപ്പിക്കാമെങ്കിലും കുറയ്ക്കാൻ കഴിയില്ലെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേർത്തു. 21 ദിവസത്തിനുള്ളിൽ ഒറ്റ കേസും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ അത് ഗ്രീൻ സോണായി മാറുമെന്നാണ് മാനദണ്ഡം. എന്നാൽ വീണ്ടും കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമുണ്ടായാൽ സോണിൽ മാറ്റം വന്നേക്കാം. കേന്ദ്രം ഗ്രീൻ സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളെ ഓറഞ്ച് സോണിലുൾപ്പെടുത്താൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ട്. ഇത്തരം പ്രദേശങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സാധിക്കും.

നിലവിൽ കോട്ടയവും കണ്ണൂരുമാണ് കേന്ദ്രസർക്കാരിന്റെ പുതിയ പട്ടിക പ്രകാരം റെഡ്സോണിലുള്ളത്. അതുകൊണ്ട് തന്നെ രാജ്യവ്യാപക ലോക്ക്ഡോൺ അവസാനിച്ചാലും ഈ ജില്ലകളിൽ നിയന്ത്രണങ്ങൾ തുടരുകയും ചെയ്യും. വയനാട്, എറണാകുളം ജില്ലകളാണ് നിലവിൽ ഗ്രീൻ സോണിലുള്ളത്. അവശേഷിക്കുന്ന പത്ത് ജില്ലകളും ഓറഞ്ച് സോണിലുൾപ്പെടുന്നത്. കേരളത്തിന്റെ പട്ടിക അനുസരിച്ച് നാല് ജില്ലകൾ റെഡ്സോണിലും ബാക്കിയുള്ള പത്ത് ജില്ലകൾ ഓറഞ്ച് സോണിലുമാണുള്ളത്. മെയ് മൂന്നിന് ശേഷം ഭാഗികമായി നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ സോൺ തിരിച്ചുള്ള പുതിയ പട്ടിക പുറത്തിറക്കിയിട്ടുള്ളത്.












Click it and Unblock the Notifications