'50 വയസായിട്ടില്ലെന്ന നവോത്ഥാന കാക്കാലൻമാരുടെ കണ്ടുപിടിത്തം';ശബരിമല വിവാദത്തിൽ ശങ്കു ടി ദാസ്
തിരുവനന്തപുരം; ശബരിമലയിൽ തെലുങ്ക് സൂപ്പർതാരവും മുൻ കേന്ദ്രമന്ത്രിയുമായ ചിരഞ്ജീവിക്കൊപ്പം യുവതിയും ദർശനം നടത്തിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം ശക്തമായിരുന്നു. ഹൈദരാബാദ് ആസ്ഥാനമായ ഫീനിക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യ മധുമതിയുടെ ഫോട്ടോയാണ് തെറ്റായി പ്രചരിച്ചത്. ഇതോടെ അവരുടെ പ്രായം വിശദീകരിച്ച് കുടുംബം തന്നെ രംഗത്തെത്തി. അമ്മയ്ക്ക് 55 വയസുണ്ടെന്ന് വ്യക്തമാക്കി മധുമിതയുടെ ആധാർ മകൻ അവിനാശ് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
അതേസമയം ഇപ്പോഴത്തെ വ്യാജ പ്രചരണങ്ങളിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് ശങ്കു ടി ദാസ്. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം പോസ്റ്റ് വായിക്കാം.

എല്ലാ വർഷവും മണ്ഡല കാലത്ത് 41 ദിവസം വ്രതം എടുക്കുന്ന അയ്യപ്പ ഭക്തനാണ് ചിരഞ്ജീവി. അദ്ദേഹം ശബരിമലയിൽ ആചാര ലംഘനം നടത്തുമെന്ന് മോഹിക്കാതിരിക്കാനും വേണമല്ലോ സാമാന്യ ബുദ്ധി! ഫീനിക്സ് ഗ്രൂപ്പിന്റെ ഉടമയും സുഹൃത്തുമായ സുരേഷ് ചുക്കപ്പള്ളിക്കും ഭാര്യക്കും ഒപ്പമാണ് ചിരഞ്ജീവിയും ഭാര്യയും കേരളത്തിൽ എത്തിയതും ഗുരുവായൂർ ശബരിമല ക്ഷേത്രങ്ങളിൽ ദർശനം നടത്തിയതും.
ചിരഞ്ജീവിയുടെ ഭാര്യ സുരേഖ കോനിഡലയും സുരേഷിന്റെ ഭാര്യ മധുമതി ചുക്കപ്പള്ളിയുമാണ് യാത്രാ സംഘത്തിൽ ഉണ്ടായിരുന്ന സ്ത്രീകൾ.ഇവർക്ക് 50 വയസ്സായിട്ടില്ല എന്നാണ് നവോത്ഥാനത്തിന്റെ കാക്കാലന്മാർ മുഖലക്ഷണം വെച്ച് കണ്ടു പിടിച്ചിരിക്കുന്നത്. അതുകൊണ്ട് ആചാരം ലംഘിക്കപ്പെട്ടതായി പ്രഖ്യാപിച്ച് വിണ്ടു കീറിയ തൊണ്ടക്ക് മുതൽ തെണ്ടി നടന്ന കുണ്ടനിടവഴിക്ക് വരെ നന്ദി അർപ്പിക്കുന്നുണ്ട് മണ്ടന്മാർ.

ചിരഞ്ജീവിയുടെ ഭാര്യ സുരേഖക്ക് ഏറ്റവും ചുരുങ്ങിയത് 60 വയസ്സ് പ്രായമുണ്ട്.കാരണം അവരും ചിരഞ്ജീവിയും തമ്മിലുള്ള കല്യാണം നടന്നത് തന്നെ 42 വർഷങ്ങൾക്ക് മുൻപ് 1980ലാണ്. അന്നവർക്ക് മിനിമം വിവാഹ പ്രായമായ 18 വയസ്സ് ആയിരുന്നെങ്കിൽ പോലും ഇപ്പോഴവർക്ക് പ്രായം 60 ആയി.അതല്ല ഇപ്പോഴുമവർക്ക് 50 വയസ്സിൽ താഴെയാണ് പ്രായമെങ്കിൽ അവരുടെ കല്യാണം നടന്നത് 8 വയസ്സിന് മുൻപായിരിക്കണം. അത് ഒത്തില്ല. അപ്പോൾ കൂടെയുള്ള സുരേഷ് ചുക്കപ്പള്ളിയുടെ ഭാര്യ മധുമതിക്ക് 50 ആയിട്ടില്ല എന്നായി. അതെങ്ങനെ തിട്ടപ്പെടുത്തി?
സിംപിൾ. സാമുദ്രിക ശാസ്ത്രം.

ഫീനിക്സ് ഗ്രൂപ്പിന്റെ ഡയറക്ടർ ആണ് മധുമതി ചുക്കപ്പള്ളി. അവരാണ് 2017ൽ ശബരിമലയിൽ കൊടിമരം സമർപ്പിച്ചത്. 26/07/1966ൽ ജനിച്ച മധുമതിക്ക് ഇപ്പോൾ 56 വയസ്സ് പ്രായമുണ്ട്.അവരുടെ ചിത്രം വെച്ചുള്ള പുരോഗമനക്കാരുടെ ആഘോഷം സഹിക്കവയ്യാതെ ഒടുക്കം 34 വയസ്സുള്ള അവരുടെ മകൻ അവിനാഷ് ചുക്കപ്പള്ളിക്ക് അമ്മയുടെ ആധാർ കാർഡ് വരെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യേണ്ടി വന്നു.
സ്ത്രീകളുടെ മുഖ കാന്തിയും ശരീര വടിവും വെച്ച് പ്രായം ഗണിക്കുന്ന നവോത്ഥാനം മനുഷ്യരോട് ചെയ്യുന്ന ദ്രോഹം നോക്കണം!എന്നാൽ ഇത് കൊണ്ട് ആഘോഷ കമ്മിറ്റി നിർത്തുമോ?തങ്ങൾക്ക് തെറ്റ് പറ്റി എന്നവര് സമ്മതിക്കുമോ? മധുമതിയോടും കുടുംബത്തോടും മാപ്പ് പറയുമോ?
ഈ വ്യാജ പ്രചാരണം എങ്കിലും അവസാനിപ്പിക്കുമോ?
ഒന്നുമില്ല. അവരറിഞ്ഞ ഭാവം പോലും കാണിക്കാതെ ഇതേ പോക്ക് പോവും.

ഇതൊരു വല്ലാത്ത പ്രതിസന്ധി ആണ്.
ഒരു കപടനോട് നമുക്ക് പരമാവധി ചെയ്യാവുന്നത് അയാളുടെ കാപട്യം തുറന്നു കാണിക്കുക എന്നതാണ്.പിടിക്കപ്പെട്ട് കഴിഞ്ഞാൽ ലജ്ജ കൊണ്ട് അവരടങ്ങുമെന്നും ഇനി വല്യ വായിൽ വർത്തമാനം പറയാൻ ധൈര്യപ്പെടില്ലെന്നുമാണ് നമ്മുടെ പ്രതീക്ഷ. പക്ഷെ മാനക്കേട് തനിക്കൊരു പ്രശ്നമേയല്ലെന്ന് ഒരാൾ തീരുമാനിച്ചാൽ പിന്നെ എന്താ നിവൃത്തി?
നഷ്ടപ്പെടാൻ സൽപ്പേരൊന്നും ബാക്കിയില്ലെന്നത് ഒരു സ്വാതന്ത്ര്യമായി ആളുകൾ എടുത്താൽ എന്ത് ചെയ്യാനാണ്?
നാണം ഉള്ളവരെയല്ലേ നാണം കെടുത്താൻ പറ്റൂ!!
"സത്യധർമ്മാദികൾ വെടിഞ്ഞീടിന പുരുഷനെ
ക്രുദ്ധനാം സർപ്പത്തേക്കാൾ ഏറ്റം ഭയക്കണം" എന്നാണ്.

ഒരാൾ തനിക്ക് മാനവും മര്യാദയും ഒന്നും ബാധകമല്ലെന്ന് സ്വയം തീരുമാനിച്ച് കഴിഞ്ഞാൽ പിന്നെ അയാളെക്കാൾ അപകടം പിടിച്ച വേറൊന്നുമില്ല.അവർക്ക് പിന്നെ മോഷണം പിടിക്കപ്പെട്ടു മുണ്ടുരിഞ്ഞു നിൽക്കുമ്പോളും മോറൽ ഹൈഗ്രൗണ്ട് എടുത്ത് സമൂഹത്തിന് സാരോപദേശം കൊടുക്കാം. സ്ത്രീപക്ഷവും പുരോഗമാനവും പറയുന്ന അതേ വായ കൊണ്ട് 'ചിപ്പിയുടെ അടുപ്പ് കണ്ടു, പൊങ്കാല തൃപ്തിയായി' എന്ന് ലൈംഗിക ദുസ്സൂചനയുള്ള ദ്വയാർത്ഥം പറയാം. ക്രോപ് ചെയ്ത കിട്ടിയ സ്ക്രീൻ ഷോട്ടിലെ ഒരു പാരഗ്രാഫ് പോലും ശരിക്ക് വായിക്കാതെ 42 പേജുള്ള കോടതി വിധിയെ വിലയിരുത്താം.അത്രി സംഹിത എന്നത് അർത്ഥ സംഹിത എന്ന് തെറ്റി വായിച്ചിട്ട് അർത്ഥ ശാസ്ത്രം എഴുതിയ ചാണക്യനെ പറ്റി ഒന്നര പേജ് ഉപന്യാസം എഴുതാം.അവർക്കെന്തും ചെയ്യാം. ആര് ചോദിക്കാനാണ്? എന്തായാലും ഒറ്റ രാത്രിയുടെ മാത്രം ആയുസ്സുണ്ടായ പുതിയ നവോത്ഥാന നുണയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഈ നന്ദി പ്രമേയ ചർച്ചയിൽ നിന്ന് പിൻവാങ്ങട്ടെ.
നിങ്ങൾക്ക് മണ്ടി പാഞ്ഞു നടക്കാനുള്ള കണ്ടങ്ങൾക്കും നന്ദി!












Click it and Unblock the Notifications