കൊവിഡോടു കൂടി ലോകം അവസാനിക്കില്ല, വിദേശികളോട് ചെയ്യുന്നത് നാണംകെട്ട പണിയെന്ന് മുഖ്യമന്ത്രി!
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 18,011 പേരാണ് കൊറോണ രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിലുളളത്. 17743 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 268 പേരാണ് ആശുപത്രികളിലുളളത്. പുതിയതായി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് 5372 പേരാണ്.
ഇന്ന് 65 പേരെ രോഗലക്ഷണങ്ങളുമായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 4354 പേരെയാണ് കൊറോണ നെഗറ്റീവ് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണ അവലോക യോഗത്തിന് ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അതീവ ജാഗ്രത വേണം
ഇന്ന് പുതിയ കേസുകള്‍ ഇല്ലെങ്കിലും സംസ്ഥാനത്ത് അതീവ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാഹിയില്‍ മലയാളിയായ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ വെബ് പോര്‍ട്ടല്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബോധവൽക്കരണം നടത്തും
മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് കൊറോണ ബോധവല്‍ക്കരണം നടത്തും. ഇതിനായി ആരോഗ്യ സര്‍വകലാശാലയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ രംഗത്തേക്ക് ഇറക്കും. രോഗ പ്രതിരോധ സന്ദേശം വീടുകളിലേക്ക് എത്തിക്കുക അതീവ പ്രാധാന്യമുളളതാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. പാലിയേറ്റീവ് സംഘങ്ങളുടെ സഹകരണത്തോടെ പ്രായമായവരുടേയും മറ്റ് രോഗങ്ങള്‍ ബാധിച്ചവരുടേയും പരിചരണം പ്രത്യേകം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമ്പത്തിക രംഗത്ത് ആഘാതം
കൊവിഡ് പരക്കുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൊവിഡ് സാമ്പത്തിക രംഗത്ത് വലിയ ആഘാതമുണ്ടാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. ബാങ്കില്‍ നിന്ന് വായ്പ എടുത്തവര്‍ക്ക് ആവശ്യമായ സഹായം നല്‍കാമെന്ന് ബാങ്ക് സമിതി അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
വിദേശികളോടുളള പെരുമാറ്റം
ടൂറിസം രംഗത്തേയും കൊവിഡ് ഗുരുതരമായി ബാധിച്ചിട്ടുണ്ട്. നിരവധി പേര്‍ക്ക് ജോലി ചെയ്യാനാവുന്നില്ല. രോഗത്തെ പ്രതിരോധിക്കാന്‍ ജാഗ്രത വേണം. അതേസമയം സാമൂഹിക ജീവിതവും മുന്നോട്ട് കൊണ്ട് പോകണം. വിദേശികളോടുളള പെരുമാറ്റം ആശാസ്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വടക്കന്‍ കേരളത്തില്‍ രണ്ട് വിദേശ വിനോദ സഞ്ചാരികള്‍ക്ക് താമസവും ഭക്ഷണവും ലഭിച്ചില്ല.
ഇത് നാണം കെട്ട പണി
ഫ്രഞ്ച് പൗരനെ കൊവിഡ് സംശയിച്ച് ബസ്സില്‍ നിന്നും ഇറക്കി വിട്ടു. ഒരു ഫ്രഞ്ച് യുവതിക്കും അവരുടെ മൂന്ന് വയസ്സുളള കുട്ടിക്കും താമസവും ഭക്ഷണവും ഇല്ലാതെ കഷ്ടപ്പെടേണ്ടി വന്നു. ഇതൊരു നാണം കെട്ട പണിയാണെന്ന് ചെയ്യുന്നതെന്ന് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് രോഗത്തോട് കൂടി ലോകം അവസാനിക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജാഗ്രതക്കുറവ് പാടില്ല
രോഗം ഉദ്ദേശിക്കാത്ത തരത്തില്‍ വ്യാപിക്കുന്നുണ്ട്. നേരിയ ജാഗ്രതക്കുറവ് പോലും സംഭവിക്കരുത്. ഒരാളുടെ കരുതല്‍ സമൂഹത്തിനാകെ ഗുണകരമാവും എന്നും മുഖ്യമന്ത്രി പറഞ്ഞു. ഐടി രംഗത്ത് നിന്ന് വീടുകളിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് പവര്‍ കട്ട് ഇല്ലാതെ വൈദ്യതി ലഭ്യമാക്കും. പത്രം, പാല്‍ വിതരണക്കാര്‍, ബാര്‍ബര്‍ ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍ എല്ലാവരും നല്ലത് പോലെ ശ്രദ്ധിക്കണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.