കളിക്കല്ലേ സർക്കാറെ... 16 കോടിയുടെ കളിയാണ്: ക്രിസ്മസ് ബംപർ ലോട്ടറിയില്‍ ഗുരുതര പിശക്, സമ്മാനം എത്ര
ഓണം ബംപറിന്റെ 25 കോടി രൂപയുടെ ഒന്നാം സമ്മാനം സംസ്ഥാനത്ത് ലോട്ടറി വില്‍പ്പനയ്ക്ക് വലിയ ഊർജ്ജമാണ് നല്‍കിയത്. തിരുവനന്തപുരം സ്വദേശിയായ ഓട്ടോ ഡ്രൈവറായ അനൂപിനായിരുന്നു ഓണം ബംപറിന്റെ 25 കോടി രൂപ ലഭിച്ചത്. ഓണം ബംബർ വലിയ വിജയമായതോടെ പിന്നാലെ വന്ന പൂജാം ബംപർ ടിക്കറ്റുകളും ചൂടപ്പം പോലെ വിറ്റുപോയി.
പൂജാ ബംപർ നറുക്കെടുപ്പ് കഴിഞ്ഞ ആഴ്ച നടന്നെങ്കിലും 10 കോടിയുടെ ആ വിജയി ആരാണെന്ന് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നാണ്. അതേസമയം തന്നെ ക്രിസ്തുമസ്-ന്യൂ ഇയർ ബംപറും വിപണിയില്‍ എത്തികഴിഞ്ഞു. എന്നാല്‍ വിപണിയില്‍ എത്തിയ ഈ ടിക്കറ്റുകളില്‍ ഗുരുതരമായ അച്ചടി പിശകാണ് സംഭവിച്ചിരിക്കുന്നത്.

ഓണം ബംപറിന് സമാനമായി ഇത്തവണ ക്രിസ്തുമസ്-പുതുവത്സര ബംപർ സമ്മാനത്തുകയും ഉയർത്തി. നേരത്തെ 12 കോടിയായിരുന്ന ബംപറിന് ഇക്കുറി 16 കോടിയാണ് ഒന്നാം സമ്മാനമായി നല്‍കുന്നത്. രണ്ടാം സമ്മാനമായി ഓരു കോടി രൂപ വീതം 10 പേർക്ക് ലഭിക്കും. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ആകെ സമ്മാനത്തുകകളുടെ എണ്ണവും ഇത്തവണ ഉയർത്തിയിട്ടുണ്ട്.

400 രൂപ വിലയുള്ള ടിക്കറ്റിന് ആകെ മൂന്ന് ലക്ഷത്തി എൺപത്തി എട്ടായിരത്തി എണ്ണൂറ്റി നാല്പത് സമ്മാനങ്ങളാണ് ഉള്ളത്. നറുക്കെടുപ്പ് 2023 ജനുവരി 19ന് നടക്കും. അതേസമയം ബംപർ ലോട്ടറിയില്‍ വലിയ രീതിയിലുള്ള ആശയക്കുഴപ്പമാണ് ഇപ്പോള്‍ വിപണിയിലുണ്ടായിരിക്കുന്നതെന്ന റിപ്പോർട്ടുകളാണ് ഇന്ന് പുറത്ത് വന്നിരിക്കുന്നത്. ഗസറ്റ് വിജ്ഞാപനത്തിലും ലോട്ടറിയിലും നല്‍കിയിരിക്കുന്ന സമ്മാനഘടന വ്യത്യസ്തമാണ് എന്നതാണ് ആശയക്കുഴപ്പത്തിന് കാരണം.

ഗസറ്റ് വിജ്ഞാപനത്തില്‍ ആറ് സീരീസ് എന്നാണ് പറഞ്ഞിരിക്കുന്നതെങ്കിലും പത്ത് സീരിസിലുള്ള ടിക്കറ്റാണ് വിപണിയിലേക്ക് ഇറങ്ങാന്‍ പോവുന്നത്. ഓരോ സീരീസിലും രണ്ടുവീതം രണ്ടാം സമ്മാനമെന്നാണ് വിജ്ഞാപനം. പക്ഷേ ടിക്കറ്റില്‍ ഓരോ സീരീസിലും ഓരോ സമ്മാനം എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Tourism: ഈ സ്ഥലങ്ങളില്‍ ഒരിക്കലെങ്കിലും പോയില്ലെങ്കില്‍ നിങ്ങളൊരു സഞ്ചാരിയല്ല: അറിയാം ആ 8 സ്ഥലങ്ങള്‍

അവസാന നാല് അക്കത്തിന് അയ്യായിരം രൂപയെന്നതിനു പകരം അഞ്ച് അക്കത്തിനെന്നാണ് ടിക്കറ്റില്‍ രേഖപ്പെടുത്തിയത്. ഇതിനു പുറമെ വില്‍പനക്കാര്‍ക്ക് നല്‍കിയിരുന്ന കമ്മിഷനില്‍ മൂന്നു രൂപയിലധികം കുറവ് വരുത്തിയിട്ടുണ്ട്. തൊണ്ണൂറുലക്ഷം ടിക്കറ്റ് ഇറക്കി ബംപറിലൂടെ ആകെ 281 കോടി രൂപ സമാഹരിക്കാനാണ് സംസ്ഥാന ലോട്ടറി വകുപ്പ് ലക്ഷ്യമിടുന്നത്.

അതേസമയം, ലോട്ടറിയിലെ അച്ചടി പിശകില്‍ വിശദീകരണവുമായി ലോട്ടറി വകുപ്പ് രംഗത്ത് എത്തിയിട്ടുണ്ട്. 'ഇത്തവണത്തെ ക്രിസ്തുമസ് ന്യൂ ഇയർ ബമ്പർ BR 89 ഭാഗ്യക്കുറിയുടെ വിൽപനയ്ക്കാ യെത്തിയ ടിക്കറ്റുകളിലെ പിൻ വശത്തെ ഡിസൈനിൽ അനുബന്ധമായി ചേർത്തിട്ടുള്ള സമ്മാന ഘടനയിൽ നാലാമത്തെ സമ്മാനത്തിൽ അവസാന അഞ്ചക്കങ്ങൾ 72 തവണ നറുക്കെടുക്കണം എന്ന് തെറ്റായി അച്ചടിച്ചിട്ടുണ്ട്. ഇത് അവസാന നാല് അക്കങ്ങൾ 72 തവണ നറുക്കെടുക്കണം എന്ന് തിരുത്തി വായിക്കണം'- എന്നാണ് ലോട്ടറി വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, കഴിഞ്ഞ തവണത്തെ ക്രിസ്മസ്- പുതുവത്സര ഭാഗ്യക്കുറിയുടെ ബംപര്‍ സമ്മാനമായ 12 കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിനായിരുന്നു ലഭിച്ചത്. XG 218582 എന്ന നമ്പര്‍ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 3 കോടി രൂപയും മൂന്നാം സമ്മാനം 60 ലക്ഷം രൂപയുമായിരുന്നു നല്‍കിയത്.

കേരള സംസ്ഥാന ഭാഗ്യക്കുറി വിശ്വാസ്യതയുള്ളതും മാതൃകാപരമാണെന്നുമാണ് ലോട്ടറി വകുപ്പ് അവകാശപ്പെടുന്നത്. സ്വയം തൊഴിൽ കണ്ടെത്തി ജീവിക്കുന്ന അനേകം പേർക്ക് വരുമാന മാർഗ്ഗം നൽകുന്ന ഒരു വലിയ പ്രസ്ഥാനമാണ് സംസ്ഥാന ഭാഗ്യക്കുറി. വിവിധ മേഖലകളിൽ ഭാഗ്യക്കുറി വകുപ്പ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ഓണം ബംമ്പറിന് മികച്ച സ്വീകര്യതയാണ് ജനങ്ങൾ നൽകിയത്. ഇത്തവണ ക്രസ്തുമസ് ന്യൂ ഇയർ ബംമ്പറിനും മുൻ വർഷത്തെപോലെ തന്നെ വലിയ വിജയം കൈവരിക്കാനാകുമെന്നാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കിയത്.












Click it and Unblock the Notifications