'മുസ്ലിമിനു ഇന്ത്യ മഹാരാജ്യത്തു സിനിമ തിരക്കഥ എഴുതാൻ സാധിക്കില്ലേ?' വർത്തമാനത്തിന് പിന്തുണയുമായി സിപിസി
കൊച്ചി: പാർവ്വതി തിരുവോത്ത് നായികയായി എത്തുന്ന വർത്തമാനം എന്ന ചിത്രത്തിന് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സിനിമ രാജ്യവിരുദ്ധമാണെന്നും തിരക്കഥ ആര്യാടൻ ഷൗക്കത്ത് ആണെന്നുമാണ് സെൻസർ ബോർഡ് അംഗമായ ബിജെപി നേതാവ് ട്വീറ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ് സിനിമാ പാരഡൈസോ ക്ലബ്.
സിപിസിയുടെ പ്രതിഷേധക്കുറിപ്പ്: '' സെൻസർ ബോർഡ് അംഗം എന്നു പരിചയപ്പെടുത്തുന്ന അഡ്വ. സന്ദീപ് കുമാർ എന്നൊരു വ്യക്തി ട്വിറ്ററിൽ താൻ 'വർത്തമാനം' എന്നൊരു സിനിമ സെൻസറിങ്ങിനായി കണ്ടു എന്നും 'ആര്യാടൻ ഷൗക്കത്' എന്ന 'മുസ്ലിം', തിരക്കഥ എഴുതിയ (നിർമാതാവും ആയ) സിനിമ ആയതു കൊണ്ട് സിനിമ രാജ്യ വിരുദ്ധമാണ് എന്നും ആ കാരണത്താൽ സിനിമയെ എതിർത്തു എന്നും പങ്കുവയ്ക്കുന്നു. കൂടാതെ സിനിമയുടെ വിഷയം JNU ദളിത് പീഡനം ആയതു കൊണ്ട് കൂടി ഇതു എതിർക്കപ്പെടേണ്ട സിനിമ ആണെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹം ബി.ജെ.പി SC മോർച്ച സ്റ്റേറ്റ് പ്രസിഡന്റ് ആണെന്നാണ് പ്രൊഫൈലിൽ നിന്നു അറിയാൻ കഴിയുന്നത്.
ഇന്നിപ്പോൾ 'വർത്തമാനം' എന്ന സിനിമയ്ക്കു പ്രദർശനാനുമതി നിഷേധിച്ചിരിക്കുന്നു. എന്താണ് സംഭവിച്ചത് എന്നു വ്യക്തമാണല്ലോ. 'വെള്ളരിക്കാപട്ടണം' എന്നു അക്ഷരം തെറ്റാതെ വിളിക്കാവുന്ന അവസ്ഥയിലേക്കാണ് മീഡിയ/ആർട് സെന്സറിങ് രാജ്യത്തു നീങ്ങിക്കൊണ്ടിരിക്കുന്നത്. മുസ്ലിമിനു ഇന്ത്യ മഹാരാജ്യത്തു സിനിമ തിരക്കഥ എഴുതാൻ സാധിക്കില്ലേ? സർക്കാരിന് എതിരെ സമരം ചെയ്തവരുടെ കഥ സിനിമ ആക്കുന്നത് രാജ്യ ദ്രോഹം ആവുന്നത് എങ്ങനെയാണ്?.
രാജ്യത്തു സിനിമ സെന്സറിങ് എന്നത് ഫാസിസ്റ്റുകൾക്കു തങ്ങളുടെ അജണ്ട കുത്തിവയ്ക്കാനുള്ള ഉപാദി ആയി തീരുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നത് ഒരു കല/സിനിമ പ്രേമിക്കും എന്നു വേണ്ട പൊതുജനത്തിന് പോലും നോക്കി നിൽക്കാനാവുന്ന കാര്യമല്ല. സിദ്ധാർഥ് ശിവയുടെ സംവിധാനത്തിൽ പുറത്തു വരാനിരുന്ന 'വർത്തമാനം' എന്ന സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ച സംഭവത്തിൽ സീ.പി.സി ശക്തമായി അപലപിക്കുന്നു'' .