'ഡ്രൈവിങ് ലൈസൻസി'നേക്കാള്‍ സിനിമാറ്റിക് ആയി ഒരു ലൈസന്‍സ് പ്രശ്‌നം; കുടുങ്ങിയത് വിനോദ് കോവൂർ
കോഴിക്കോട്: പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും മത്സരിച്ച് അഭിനയിച്ച ചിത്രമാണ് 'ഡ്രൈവിങ് ലൈസന്‍സ്'. ഒരു സിനിമ താരത്തിന്റെ ഡ്രൈവിങ് ലൈസന്‍സ് ആയിരുന്നു ആ സിനിമയുടെ ഇതിവൃത്തം. ആ സിനിമയേക്കാള്‍ സിനിമാറ്റിക് ആയ കാര്യങ്ങള്‍ ആണ് സിനിമ-ടെലിവിഷന്‍ താരമായ വിനോദ് കോവൂരിന്റെ ജീവിതത്തില്‍ സംഭവിച്ചിരിക്കുന്നത്.
Recommended Video
ആരാണ് ആലപ്പുഴയിലെ പൊട്ടനും ചട്ടനും? കലാപമൊഴിയാതെ ആലപ്പുഴ സിപിഎം; പ്രതിഭ ഉന്നം വച്ചത് സുധാകരനെയോ
ഡ്രൈവിങ് ലൈസന്‍സ് തന്നെയാണ് ഇവിടേയും പ്രശ്‌നം. വിനോദ് കോവൂരിന്റെ ലൈസന്‍സ് കാലാവധി കഴിഞ്ഞപ്പോള്‍, അത് പുതുക്കാന്‍ ഒരു കൂട്ടരെ ഏല്‍പിച്ചതാണ്. അതാണിപ്പോള്‍ അദ്ദേഹത്തെ വലിയ കുടുക്കില്‍ പെടുത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍...
കാലാവധി കഴിഞ്ഞ ലൈസന്‍സ്
ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ലൈസന്‍സ് കാണാതെ പോവുകയായിരുന്നു. എന്നാല്‍ വിനോദ് കോവൂരിന്റെ കാര്യത്തില്‍ ലൈസന്‍സിന്റെ കാലാവധി തീര്‍ന്നതാണ്. 2019 ല്‍ ആയിരുന്നു അദ്ദേഹത്തിന്റെ ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞത്.
പുതുക്കാന്‍ വേണ്ടി
ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞാല്‍ അത് പുതുക്കിയേ മതിയാവൂ. എന്നാല്‍ ഇതിന് ഒരു വര്‍ഷത്തിന്റെ ഇടവേള വന്നിട്ടുണ്ടായിരുന്നു. വിനോദ് കോവൂര്‍ ലൈസന്‍സ് പുതുക്കാന്‍ ആയി കോവൂരിലുള്ള ഒരു ഡ്രൈവിങ് സ്‌കൂളിനെ സമീപിക്കുകയും ചെയ്തു.
കടമ്പകള്‍ ഏറെ
കാലാവധി കഴിയാത്ത ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കാന്‍ വലിയ ബുദ്ധിമുട്ടില്ല. എന്നാല്‍ കാലാവധി കഴിഞ്ഞാല്‍, റോഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള കടമ്പകള്‍ ഏറെ കടന്നാലേ പുതുക്കാന്‍ സാധിക്കൂ.
പണി കിട്ടിയതിങ്ങനെ
ലൈസന്‍സ് പുതുക്കാന്‍ ഏല്‍പിച്ച ഡ്രൈവിങ് സ്‌കൂള്‍ ആണ് വിനോദ് കോവൂരിന് പണി കൊടുത്തത്. കോവൂരില്‍ ഉള്ള നസീറ ഡ്രൈവിങ് സ്‌കൂള്‍ ആയിരുന്നു ഈ ദൗത്യം ഏറ്റെടുത്തത്. സംഭവം ഒടുവില്‍ ഒരു സൈബര്‍ ക്രൈം ആയാണ് അവസാനിച്ചത്.
തട്ടിപ്പ് നടത്തിയത് ആര്?
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കുള്ള 'സാരഥി' എന്ന വെബ്‌സൈറ്റില്‍ നുഴഞ്ഞുകയറിയായിരുന്നു ഈ ഡ്രൈവിങ് സ്‌കൂളുകാരുടെ പരാക്രമണം. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ യൂസര്‍ നെയിമും പാസ് വേര്‍ഡും ചോര്‍ത്തെയെടുത്ത്, വെബ്‌സൈറ്റില്‍ ലോഗ് ഇന്‍ ചെയ്ത് ലൈസന്‍സ് പുതുക്കാനായിരുന്നു ഇവര്‍ ശ്രമിച്ചത്.
കൈയ്യോടെ പൊക്കി
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയ രതീഷിന്റെ യൂസര്‍ നെയിമും പാസ് വേര്‍ഡും ആയിരുന്നു ഇവര്‍ ദുരുപയോഗം ചെയ്തത്. നാല് തവണ ലോഗ് ഇന്‍ ചെയ്ത വിവരം സന്ദേശമായി എംവിഐയുടെ മൊബൈലില്‍ എത്തി. ഇതോടെ ആണ് പിടി വീണത്.
സൈബര്‍ കേസ്
എംവിഐ ഉടന്‍ തന്നെ വിവരം ആര്‍ടിഒയെ അറിയിച്ചു. പരാതി സൈബര്‍ സെല്ലിന് കൈമാറുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആണ് നസീറ ഡ്രൈവിങ് സ്‌കൂളിലെ ഐപി അഡ്രസ് വഴിയാണ് 'സാരഥി' വെബ്‌സൈറ്റില്‍ നുഴഞ്ഞുകയറി കാര്യം കണ്ടെത്തിയത്.
വിനോദ് ഞെട്ടി
ഇത്തരമൊരു തട്ടിപ്പിന്റെ വിവരം താന്‍ അറിഞ്ഞിരുന്നില്ല എന്നാണ് വിനോദ് കോവൂര്‍ പറയുന്നത്. സൈബര്‍ സെല്ലില്‍ നിന്ന് ഫോണ്‍ വന്നപ്പോഴാണ് വിവരം അറിഞ്ഞത്. ഇതേ നസീറ ഡ്രൈവിങ് സ്‌കൂള്‍ വഴി തന്നെ ആയിരുന്നു വിനോദ് ലൈസന്‍സ് എടുത്തതും.
ലൈസന്‍സ് ഇല്ലാത്ത നടന്‍
ഡ്രൈവിങ് ലൈസന്‍സ് സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ അതേ അവസ്ഥയാണ് ഇപ്പോള്‍ വിനോദ് കോവൂരിനും. അദ്ദേഹത്തിന്റെ ലൈസന്‍സ് പോലീസ് കൊണ്ടുപോയിരിക്കുകയാണ്. ലൈസന്‍സ് ഇല്ലാത്ത അവസ്ഥ!