'മുഖ്യമന്ത്രിക്ക് ബിജെപിയുമായി അടുത്ത ബന്ധം, പി ശശിയെ കണ്ണൂരുകാർക്ക് അറിയാത്തതല്ലല്ലോ'; കെ സുധാകരൻ
മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. പിആർ ഏജൻസിയെ കുറ്റപ്പെടുത്തുന്നത് ശുദ്ധ തട്ടിപ്പാണെന്നും ഹിന്ദുവിൽ വന്ന പരാമർശങ്ങളെല്ലാം അദ്ദേഹം തന്നെ എഴുതികൊടുത്തതാണെന്നും സുധാകരൻ ആരോപിച്ചു. ബിജെപിയുമായി 1970 മുതൽ ബന്ധം പുലർത്തുന്ന നേതാവാണ് പിണറായി. അതിന്റെ നേട്ടങ്ങൾ സാമ്പത്തികമായും അല്ലാതെയുമെല്ലാം പിണറായി അനുഭവിക്കുന്നുണ്ടെന്നും സുധാകരൻ ആരോപിച്ചു.
'പി ആർ ഏജൻസി ഒരിക്കലും അത്തരത്തിൽ എഴുതി കൊടുക്കില്ല. അത് അദ്ദേഹം എഴുതി ഉണ്ടാക്കിയതാണ്. 1970 ൽ അദ്ദേഹം ബിജെപിയുടെ വോട്ടും വാങ്ങി എംഎൽഎ ആയ ആളാണ്. അന്ന് മുതൽ പിണറായിക്ക് ബിജെപി ബന്ധമുണ്ട്. അദ്ദേഹത്തിന് വ്യക്തിപരമായി ബിജെപിയിൽ നിന്നും കിട്ടുന്ന ആനുകൂല്യങ്ങൾ ചെറുതല്ല. സാമ്പത്തിക ലാഭം ഉണ്ട്. അദ്ദേഹം ജയിലിൽ പോകേണ്ട മുഴുവൻ കേസുകളും കേന്ദ്രസർക്കാരിന്റെ അന്വേഷണ ഏജൻസികൾ കണ്ടില്ലെന്ന് നടിക്കുകയാണ്.

ലാവ്ലിൻ കേസിൽ മുഖ്യമന്ത്രിക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ട്. എന്നിട്ട് ഇവിടെ എന്തെങ്കിലും സംഭവിച്ചോ. മകളുടെ പേരിലുള്ള മാസപ്പടിക്കേസിൽ എന്തെങ്കിലും നടപടി ഉണ്ടായോ.യാതൊരു സർവ്വീസും ചെയ്യാതെ ആ സ്ത്രീക്ക് എന്തിന്റെ പേരിലാണ് മാസം പണം കൊടുത്തത്.കൈക്കൂലിയല്ലേ, അഴിമതിയല്ലേ ഇത്. ഇത്തരത്തൽ എന്തെല്ലാം അഴിമതി ആരോപണങ്ങൾ മുഖ്യമന്ത്രിക്കെതിരെ ഉയർന്നിട്ടുണ്ട്. എന്നിട്ട് മുഖ്യമന്ത്രി മറ്റുള്ളവരെ വിമർശിക്കുകയാണ്. ഇത്തരത്തിൽ ആത്മാർത്ഥത ഇല്ലാത്ത നാടിനോട് കൂറില്ലാത്ത, സത്യസന്ധത ഇല്ലാത്ത മുഖ്യമന്ത്രി രാജ്യത്ത് വേറെ ഉണ്ടായിട്ടില്ല.
ഇവിടെ ഇഎംഎസും ഇകെ നായനാരും വിഎസ് അച്യുതാനന്ദനുമെല്ലാം സിപിഎം മന്ത്രിമാരായിരുന്നില്ലേ. അവരെ കുറിച്ച് ഞങ്ങൾ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ. പിണറായിയുടെ ലക്ഷ്യം കോടികൾ ഉണ്ടാക്കുകയെന്നത് മാത്രമാണ്. ഇതുപോലെ ആർത്തിയുള്ള മുഖ്യമന്ത്രിയെ കണ്ടിട്ടില്ല.
പി ശശി ഏറ്റവും മാതൃകാപരമായ പ്രവർത്തനം കാഴ്ചവെയ്ക്കുന്ന വ്യക്തിയെന്നാണ് അദ്ദേഹം പറഞ്ഞത്. പി ശശിയെ കണ്ണൂരുകാർക്ക് അറിയില്ലേ.ശശിയെ പാർട്ടി എന്തിനാണ് സസ്പെന്റ് ചെയ്തത്. രണ്ട് വീട്ടിൽ കയറി അവിടുത്തെ പെൺകുട്ടികളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്പെന്റ് ചെയ്തത്. എന്നിട്ട് അദ്ദേഹം തിരിച്ചുവന്നപ്പോൾ ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരുത്തിയെങ്കിൽ മുഖ്യമന്ത്രിക്ക് തലക്ക് വെളിവില്ല. പിണറായി വിജയന് എപ്പോഴും സ്വന്തം കാര്യം നടന്നാൽ മാത്രം മതിയെന്ന ചിന്തയാണ്', കെ സുധാകരൻ ആരോപിച്ചു.












Click it and Unblock the Notifications