'കേരളത്തിന്‍റെ വായ്പാപരിധി വെട്ടിക്കുറച്ചത് ഭരണഘടനവിരുദ്ധം; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്‍റെ വായ്പാപരിധി വെട്ടിക്കുറച്ചത് ഭരണഘടനവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധിക്കണമെന്ന ആവശ്യത്തോട് പ്രതിപക്ഷം വിമുഖത കാട്ടുകയാണെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
'സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കും പശ്ചാത്തല സൗകര്യത്തിനും പണം നീക്കിവയ്ക്കാന്‍ മുന്‍കൈയെടുക്കുന്ന കേരളത്തെ സാമ്പത്തികമായി ഞെരുക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ കേരള ജനത നേരില്‍ കാണുകയാണ്. നമ്മുടെ നികുതി വരുമാനത്തിന്‍റെ ഒരു നിശ്ചിത വിഹിതം മൂലധന ചെലവിനും പശ്ചാത്തല സൗകര്യ വികസനത്തിനും നീക്കിവയ്ക്കുക എന്ന ആശയം 2016-ല്‍ കേരളം മുന്നോട്ടുവച്ച് നടപ്പാക്കി. പിന്നീട് യൂണിയന്‍ സര്‍ക്കാരും ഇത്തരം മാതൃക പിന്തുടര്‍ന്നിട്ടുണ്ട്. എന്നാല്‍, കേരളത്തെ ഇക്കാരണം പറഞ്ഞുകൊണ്ട് സാമ്പത്തിക ഉപരോധത്തിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നത്.

15-ാം ധനകാര്യ കമ്മീഷന്‍റെ അംഗീകരിക്കപ്പെട്ട ശിപാര്‍ശകള്‍ പ്രകാരം സംസ്ഥാനത്തിന് ആഭ്യന്തര വരുമാനത്തിന്‍റെ 3 മുതല്‍ 3.5 ശതമാനം വരെ വായ്പാ പരിധിയുണ്ട്. എന്നാല്‍, കിഫ്ബിയും സാമൂഹ്യക്ഷേമ പെന്‍ഷന്‍ കമ്പനി വായ്പകളെ സംസ്ഥാന സര്‍ക്കാര്‍ വായ്പയായി പരിഗണിച്ചുകൊണ്ട് കേരളത്തിന്‍റെ കമ്പോള വായ്പാ പരിധിയെ 2021-22 മുതല്‍ മുന്‍കാല പ്രാബ്യലത്തോടെ വെട്ടിച്ചുരുക്കുന്ന ഒരു സാമ്പത്തിക അടിച്ചമര്‍ത്തല്‍ നയമാണ് കേന്ദ്ര ധനമന്ത്രാലയം കൈക്കൊണ്ടിരിക്കുകയാണ്.
ഇതിനെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ച് ഒരു നിയമ പോരാട്ടം ആരംഭിച്ചിരിക്കുകയാണ്. കേരളം ഇത്തരമൊരു വിഷമസന്ധിയിലെത്തി നില്‍ക്കുമ്പോള്‍ ഇവിടെ കെടുകാര്യസ്ഥതയാണ്, ധൂര്‍ത്താണ് എന്നൊക്കെയാണ് പ്രതിപക്ഷ നേതാവും അദ്ദേഹത്തിനോടൊപ്പമുള്ളവരും പ്രചരിപ്പിക്കുന്നത്. കടക്കെണിയെന്നും സൗകര്യം പോലെ പറയുന്നുണ്ട്. എന്താണ് ഇവിടെ യാഥാര്‍ത്ഥ്യം? ഞാനോ പ്രതിപക്ഷ നേതാവോ പറയുന്നതല്ല, കണക്കുകള്‍ എന്തു സംസാരിക്കുന്നു എന്നുള്ളതാണ് പ്രധാനം. 2021-22, 2022-23 സാമ്പത്തിക വര്‍ഷങ്ങളില്‍ നമ്മുടെ തനത് നികുതി വരുമാനം 22 ശതമാനത്തോളം വര്‍ദ്ധിച്ചിട്ടുണ്ട്. 2013-14 നുശേഷം ഇതാദ്യമായാണ് ഇത്തരം ശ്രദ്ധേയമായ വളര്‍ച്ചാനിരക്ക് തനത് നികുതി വരുമാനത്തില്‍ ഉണ്ടാകുന്നത്.
2016-17 മുതല്‍ 2020-21 വരെ കേരളത്തില്‍ നിലനിന്നിരുന്ന അസാധാരണ സാഹചര്യങ്ങള്‍ നമ്മുടെ നികുതി വരുമാന വളര്‍ച്ചയെ പിന്നോട്ടുവലിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇവയെല്ലാം മറികടന്നുകൊണ്ട് നമ്മുടെ നികുതി പരിശ്രമം വിജയകരമായി മുന്നേറുകയാണ്.
കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസയാണെന്നാണ് ദോഷൈകദൃക്കുകള്‍ പറയുന്നത്. നടപ്പുസാമ്പത്തികവര്‍ഷത്തില്‍ ജി.എസ്.ടി ഇന്‍റലിജന്‍റ്സ് വിഭാഗം 2000 കോടിയില്‍പ്പരം രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി അത് ഖജനാവിലേക്ക് അടപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പത്താം ധനകാര്യ കമ്മിഷന്‍റെ കാലത്ത് 3.89 ശതമാനമുണ്‍ണ്ടായിരുന്ന സംസ്ഥാന വിഹിതം 15-ാം ധനകാര്യ കമ്മിഷന്‍റെ കാലത്ത് 1.92 ശതമാനമായി കുറച്ചു. ഇതുമൂലമുണ്‍ണ്ടാവുന്ന കുറവ് 18,000 കോടി രൂപയാണ്. ജി എസ് ടി നഷ്ടപരിഹാരം നിര്‍ത്തിയതു കൊണ്‍ണ്ടുണ്ടായ കുറവ് 12,000 കോടി രൂപയാണ്. റവന്യൂ കമ്മി ഗ്രാന്‍റില്‍ 8,400 കോടി രൂപയുടെ കുറവുണ്ടായി. വായ്പാ അനുമതി നിഷേധിച്ചതുമൂലം 19,600 കോടി രൂപയാണ് കുറവ് വന്നത്. അങ്ങനെ വരുമാനത്തില്‍ 57,000 കോടി രൂപയിലധികം കുറവുണ്ടായിരിക്കുകയാണ്.
മിക്ക കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കേന്ദ്രസഹായവിഹിതം 75 ശതമാനത്തില്‍ നിന്നും 2015-16 മുതല്‍ 60 ശതമാനമായി കുറച്ചിട്ടുണ്ട്. ഇതിലുപരി സംസ്ഥാന സര്‍ക്കാര്‍കൂടി നടത്തിക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളെ കേന്ദ്രം നിര്‍ദ്ദേശിക്കുന്ന പേരിലും ബ്രാന്‍ഡിംഗ് നടത്തണമെന്ന് നിഷ്ക്കര്‍ഷിക്കുകയാണ്. ഇത് ചെയ്തില്ലായെങ്കില്‍ ധനസഹായം നല്‍കില്ലായെന്നാണ് പറയുന്നത്. ഇത് ഫെഡറല്‍ സംവിധാനത്തിന് തികച്ചും അന്യമാണ്.
കാര്യക്ഷമവും സമഗ്രവുമായി പ്രവര്‍ത്തിക്കുന്ന ജി.എസ്.ടി വിഭാഗമാണ് കേരളത്തിലുള്ളത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന ജി.എസ്.ടി വകുപ്പ് ഇത്ര സമഗ്രമായി പുനഃസംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. നമ്മുടെ പുനഃസംഘടനയെക്കുറിച്ച് പഠിക്കുവാന്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥ പ്രതിനിധികള്‍ കേരളത്തിലേക്ക് വരുന്നുണ്ട്. ചെലവിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ മിതവ്യയം പാലിക്കുന്നുമുണ്ട്', മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications