പ്രിയപ്പെട്ട മമ്മൂട്ടിയെ ഫോണിൽ വിളിച്ച് പിറന്നാൾ ആശംസിച്ച് മുഖ്യമന്ത്രി, സഹോദര തുല്യനെന്ന് കോടിയേരി
തിരുവനന്തപുരം: സപ്തതി ആഘോഷിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടിക്ക് ആശംസാ പ്രവാഹം. സിനിമയ്ക്ക് അകത്തും പുറത്തമുളള നിരവധി പ്രമുഖരാണ് മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ, മന്ത്രി പി രാജീവ്, വി ശിവൻകുട്ടി അടക്കമുളളവർ മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് എഴുപതാം പിറന്നാൾ ആശംസിച്ചവരുടെ കൂട്ടത്തിലുണ്ട്. ഇടതുപക്ഷ സഹയാത്രികൻ കൂടിയായ മമ്മൂട്ടിയെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഫോണിൽ വിളിച്ചാണ് ജന്മദിനാശംസകൾ അറിയിച്ചത്. കലയോടും ജീവിതത്തോടും മമ്മൂട്ടിക്കുളളത് അസാധാരണമായ പ്രതിബദ്ധത ആണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.
Recommended Video
മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: '' പ്രിയപ്പെട്ട മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകൾ. മലയാള സിനിമയുടെ മികവിനെ ദേശാതിർത്തികൾക്ക് അപ്പുറത്ത് പ്രശസ്തമാക്കിയ അതുല്യ പ്രതിഭയാണ് മമ്മൂട്ടി. താരമായല്ല, അഭിനേതാവ് എന്ന നിലയിൽ വിലയിരുത്തപ്പെടണമെന്ന് ആഗ്രഹിക്കുന്ന, കലയോട് അസാധാരണമായ പ്രതിബദ്ധത പുലർത്തുന്ന വ്യക്തിയാണ് അദ്ദേഹം. ജീവിതത്തോടും കലയോടുമുള്ള ഈ നിലപാടാണ് ഇന്ന് നിൽക്കുന്ന ഉയരത്തിൽ എത്താൻ മമ്മൂട്ടിയെ പ്രാപ്തനാക്കിയത്.
ആത്മാർഥതയും അദ്ധ്വാനവും കൈമുതലാക്കി മുന്നോട്ടു പോവുക എന്ന മാതൃകയാണ് വളർന്നു വരുന്ന കലാകാരന്മാർക്ക് അദ്ദേഹം സമ്മാനിക്കുന്നത്. തൻ്റെ കലാജീവിതം എന്നും പുതുപരീക്ഷണങ്ങളാൽ തീക്ഷ്ണമായി മുന്നോട്ട് കൊണ്ടു പോകാനും മലയാള സിനിമയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനും അദ്ദേഹത്തിന് സാധിക്കട്ടെ. ഹൃദയപൂർവ്വം എല്ലാ ഭാവുകങ്ങളും നേരുന്നു. അദ്ദേഹത്തെ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചു''.

മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് കൊണ്ടുളള കോടിയേരി ബാലകൃഷ്ണന്റെ കുറിപ്പ് വായിക്കാം: '' പ്രിയപ്പെട്ട മമ്മൂട്ടിയ്ക്ക് എഴുപതാം പിറന്നാളിൻ്റെ നിറവിൽ, ഹൃദയപൂർവ്വം ജൻമദിനാശംസകൾ നേരുന്നു. അഭ്രപാളികളിൽ അഭിനയ മികവിൻ്റെ കൈയ്യൊപ്പ് ചാർത്തി ആസ്വാദക ഹൃദയങ്ങളെ സംതൃപ്തിപ്പെടുത്തിയ മഹാപ്രതിഭയാണ് മമ്മൂട്ടി. സമൂഹത്തിൻ്റെ എല്ലാ അടരുകളിലുള്ളവരും അദ്ദേഹത്തിൻ്റെ ഭാവ ഗരിമയെ ഇഷ്ടപ്പെടുന്നു. മതനിരപേക്ഷത ഉയർത്തിപ്പിടിച്ചാണ് മമ്മൂട്ടി എക്കാലത്തും നിലകൊണ്ടിട്ടുള്ളത്. കേരളത്തിൻ്റെ കലാ സാംസ്കാരിക മേഖലയ്ക്ക് മമ്മൂട്ടി എന്നും അഭിമാനമാണ്. സഹോദരതുല്യമായ സ്നേഹവായ്പോടെയാണ് മമ്മൂട്ടി പരിചയപ്പെട്ട കാലം മുതൽ ഇടപഴകിയിട്ടുള്ളത്. പ്രിയപ്പെട്ട സഹോദരന് ആയുരാരോഗ്യ സൗഖ്യം ആശംസിക്കുന്നു''.
സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനും മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്ത് വന്നിട്ടുണ്ട്. '' രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായ മമ്മൂട്ടിക്ക് എഴുപതാം പിറന്നാൾ ആശംസകൾ നേരുന്നു. അഭിനയ മികവിൽ മാത്രമല്ല ഉറച്ച മതനിരപേക്ഷ നിലപാടുകളുടെ കാര്യത്തിലും കലാപ്രവർത്തകർക്ക് പ്രചോദനമാണ് ഈ മഹാനടൻ. കലാപാരമ്പര്യം ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു കുടുംബ പശ്ചാത്തലത്തിൽ നിന്ന് അൻപത് വർഷം മുമ്പ് സിനിമയിലേക്ക് വന്ന വൈക്കം സ്വദേശിയായ ഈ അഭിഭാഷകൻ വിശ്രമരഹിതമായ കഠിനാധ്വാനത്തിലൂടെയാണ് അഭിനയത്തിന്റെ കൊടുമുടിയിൽ വിജയക്കൊടി നാട്ടിയത്. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ 395 സിനിമകളിൽ അഭിനയിച്ചു മമ്മൂട്ടി മലയാളത്തിന്റെ അഭിമാനമായി. മൂന്നു തവണ ദേശീയ പുരസ്കാരവും നിരവധി തവണ സംസ്ഥാന പുരസ്കാരവും നേടിയ മമ്മൂട്ടി ഒരേസമയം കലാമൂല്യമുള്ള സിനിമയുടെയും കച്ചവട സിനിമയുടെയും ഭാഗമായി.
നിർമാതാവ് എന്ന നിലയിലും സിനിമയിൽ സ്ഥാനമുണ്ട് അദ്ദേഹത്തിന്. പുതിയ സംവിധായകരെയും അഭിനേതാക്കളെയും കണ്ടെത്തുന്നതിലും വളർത്തുന്നതിലും അദ്ദേഹം എക്കാലവും ശ്രദ്ധിക്കുന്നു. മമ്മൂട്ടിക്ക് ദേശീയതലത്തിൽ അർഹിക്കുന്ന ആദരം ഇനിയും ലഭിച്ചിട്ടില്ല. അതിനു കാരണം അദ്ദേഹത്തിന്റെ നിലപാടുകളിലെ ദാർഢ്യമാണെന്ന തരത്തിലുള്ള സംവാദങ്ങൾ ഈയിടെ ഉയർന്നു വന്നിരുന്നു. കേരളത്തിലെ പുരോഗമന മതനിരപേക്ഷ ശക്തികൾക്ക് എന്നും ആവേശമാണ് മമ്മുട്ടിയുടെ നിലപാടുകൾ. സാംസ്‌കാരിക കേരളത്തിന്റെ പ്രസന്നമായ ഒരു പ്രതീകമാണ് അദ്ദേഹം. വ്യക്തിപരമായി ദശാബ്ദങ്ങളുടെ സൗഹൃദമാണ് ഞങ്ങൾ തമ്മിലുള്ളത്. ഓരോ കണ്ടുമുട്ടലും ഏറെ ഉന്മേഷകരമായ അനുഭവമാണ് പ്രദാനം ചെയ്യുന്നത്. അഭിനയത്തിലെന്നപോലെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിലും തലമുറകൾക്ക് മാതൃകയാണ് മമ്മൂട്ടി. എഴുപതിലും കാത്തുസൂക്ഷിക്കുന്ന യൗവനം അദ്ദേഹം പുലർത്തുന്ന നിഷ്ഠയുടെ ഫലമാണ്. തികഞ്ഞ ആരോഗ്യവാനായി ദീർഘകാലം മമ്മൂട്ടി നമ്മോടൊപ്പം ഉണ്ടാവട്ടെയെന്നു ഹൃദയപൂർവം ആശംസിക്കുന്നു''.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മമ്മൂട്ടിക്ക് പിറന്നാൾ ആശംസിച്ചു: '' വ്യക്തിപരമായി ഏറെ സ്നേഹമുള്ള മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.
കഠിനാധ്വാനം കൊണ്ടും നിരന്തരമായ പരിശ്രമം കൊണ്ടുമാണ് നാല് പതിറ്റാണ്ടിലേറെയായി മമ്മൂട്ടിയെന്ന മഹാനടന്‍ വെള്ളിത്തിരയിൽ ശോഭിച്ചു നിൽക്കുന്നത്. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ മമ്മൂട്ടി കാണിക്കുന്ന ആത്മാര്‍ത്ഥത, ഏത് മേഖലയിലുള്ളവര്‍ക്കും പഠിക്കാവുന്ന മാതൃകയാണ്; ജീവകാരുണ്യത്തിന്റെ ഉദാത്ത മാതൃക കൂടി മമ്മൂട്ടി കാണിച്ചു തരുന്നു. 70 വയസ്സിലും താരമായി, വെള്ളിത്തിരയിൽ തിളങ്ങിനിൽക്കുന്ന മമ്മൂട്ടിയുടെ മുന്നോട്ടുള്ള യാത്രയിൽ എല്ലാവിധ സ്നേഹാശംസകളും നേരുന്നു ...''
ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ കുറിപ്പ് വായിക്കാം: ''ഭാവോജ്വലങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി ജീവിതത്തിന്റെ അകംപുറം നിറയുന്ന നടൻ. ഭാവ ശബ്ദ രൂപ പരിണാമങ്ങളിലൂടെ അഭിനയത്തിന്റെ ആഴപ്പരപ്പുകളെ അളന്നെടുത്ത പ്രതിഭ. ദേശ ഭാഷാ വ്യത്യാസങ്ങൾ ഇല്ലാത്ത പകർന്നാട്ടത്തിലൂടെ കേരളത്തിന്റെ പൊതുവായ ദേശവും ശബ്ദവുമായി മാറി മമ്മൂട്ടി എന്ന അതുല്യ മനുഷ്യൻ. അഭിനയിച്ച്, അഭിനയിച്ചാണ് താൻ ആ പണി പഠിച്ചതെന്ന് ചാഞ്ചല്യം ഏതുമില്ലാതെ പറയുന്ന അദ്ദേഹത്തിന്റെ സിനിമ ജീവിതം വർഷങ്ങൾക്കിപ്പുറം ലോകസിനിമയുടെ പുറങ്ങളിൽ സവിശേഷമായ അന്വേഷണങ്ങളും പഠനങ്ങളും ഉണ്ടാകേണ്ട സിലബസായി മാറും എന്നത് ഉറപ്പാണ്. ഓരോ മലയാളിയുടെയും അഭിമാനമായ പ്രിയ മമ്മൂട്ടിക്ക് ജന്മദിനാശംസകൾ''.
കോൺഗ്രസ് നേതാവ് കെസി വേണുഗോപാലും മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്നു: ''കഥാപാത്രങ്ങളുടെ പൂർണതയ്ക്കു വേണ്ടിയുള്ള ആത്മ സമർപ്പണമാണ് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ അഞ്ച് പതിറ്റാണ്ട് കാലം തുടർച്ചയായി നായക താരമായി തിളക്കമാർന്ന് നിലനിർത്തുന്നത്. പൊതുപ്രവർത്തകൻ എന്ന നിലയിലും ഔദ്യോഗിക പദവികൾ വഹിച്ചിരുന്ന കാലയളവിലും എനിക്കേറ്റവും പ്രിയപ്പെട്ട മമ്മൂക്കയുമായി അടുത്തിടപഴകാൻ നിരവധി അവസരങ്ങൾ കൈവന്നിട്ടുണ്ട്.. രാഷ്ട്രീയമുൾപ്പെടെ തന്റെ ജീവിത പരിസരങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും മനസ് തുറന്ന് അഭിപ്രായ പ്രകടനം നടത്തുകയും ചെയ്യുന്ന മമ്മൂക്ക, എക്കാലവും വ്യക്തിപരമായി എന്നോട് കാണിച്ച സ്നേഹം അമൂല്യമായ് മനസിൽ സൂക്ഷിക്കുന്നു.
അഭിനേതാവിലുപരി മനുഷ്യ സ്നേഹിയായി സഹജീവികളെ നെഞ്ചോടു ചേർത്തുപിടിക്കുന്ന മമ്മൂക്കയുടെ വ്യക്തിപ്രഭാവം നേരിട്ടറിയാൻ എത്രയോ അവസരം ലഭിച്ചിട്ടുണ്ട്. സൂക്ഷ്‌മാഭിനയത്തിലൂടെ കഥാപാത്രങ്ങളെ മാസ്‌റ്റർപീസാക്കുന്ന, സിനിമയെ മാസ്‌റ്റർ ക്രാഫ്‌റ്റാക്കാൻ കെൽപ്പുള്ള അതുല്യ പ്രതിഭയ്‌ക്ക് സപ്തതി മംഗളങ്ങൾ. അംഗീകാരങ്ങളുടെ ഗിരിശൃംഗങ്ങൾ ഇനിയുമേറെ കീഴടക്കാൻ ആയുരാരോഗ്യ സൗഖ്യം നേരുന്നു...!












Click it and Unblock the Notifications