പ്രത്യേക ഇളവോ പരിഗണനയോ ആർക്കുമില്ല, കെകെ ശൈലജയെ ഒഴിവാക്കിയതിൽ പിണറായിയുടെ പ്രതികരണം
തിരുവനന്തപുരം: പുതിയ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് ഇടം നല്‍കാത്തത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനം കെട്ടടങ്ങിയിട്ടില്ല. ഇന്നലെ ഉച്ച മുതല്‍ കെകെ ശൈലജ മാത്രമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. വിവാദം കത്തുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം പുറത്ത് വന്നിരിക്കുകയാണ്.
മന്ത്രിസഭയില്‍ പുതിയ ആളുകള്‍ക്ക് അവസരം നല്‍കുക എന്നതാണ് സിപിഎം നിലപാട് എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി മുഖ്യമന്ത്രി പറഞ്ഞു. ഇളവ് കൊടുക്കുകയാണെങ്കില്‍ പലര്‍ക്കും കൊടുക്കേണ്ടി വരും. പലരും മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചവരുണ്ട്. അവരും ഇളവിന് അര്‍ഹരാണ്. പുതിയ ആളുകള്‍ മതിയെന്നും ആര്‍ക്കും പ്രത്യേക ഇളവോ പരിഗണനയോ നല്‍കേണ്ട എന്നുമാണ് പാര്‍ട്ടി തീരുമാനിച്ചത് എന്നും പിണറായി വിജയന്‍ പറഞ്ഞു.
ശൈലജ ടീച്ചറുമായി ബന്ധപ്പെട്ട് അഭിപ്രായം പ്രകടിപ്പിച്ചവരുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കുന്നു. അവരോടുളള നന്ദി അറിയിക്കുന്നു. ഒരാള്‍ക്ക് ഇളവ് കൊടുത്താല്‍ ഒരുപാട് പേര്‍ക്ക് കൊടുക്കേണ്ടി വരുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. മികവ് പരിഗണിക്കാതെ അല്ല പട്ടികയില്‍ നിന്ന് ഒഴിവായത്. അതില്‍ ദുരുദ്ധേശം ഇല്ലെന്നും സദുദ്ദേശം മാത്രമേ ഉളളൂ എന്നും പിണറായി വിജയന്‍ പറഞ്ഞു.
Recommended Video
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം കൂട്ടായാണ് നടക്കുന്നത് എന്നും നിലവിലെ തീരുമാനം അതിനെ ബാധിക്കില്ലെന്നും കൂടുതല്‍ മികവോടെ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാളെയാണ് പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. പഴയ മന്ത്രിസഭയില്‍ പിണറായി വിജയന്‍ മാത്രമാണ് രണ്ടാം വട്ടത്തില്‍ തുടരുന്നത്. കെകെ ശൈലജയുടെ പിന്‍ഗാമിയായി ആരോഗ്യവകുപ്പിലേക്ക് എത്തുന്നത് ആറന്മുള എംഎല്‍എ വീണ ജോര്‍ജ് ആണ്.