ഓണ്‍ലൈന്‍ ആപ്പ് വായ്പ, ധാരാളം ആളുകൾ എളുപ്പത്തില്‍ വഞ്ചിതരാകുന്നു; ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി ലോണെടുത്ത് ചതിക്കുഴിയില്‍ വീഴുന്ന കഥകളെ കുറിച്ച് അടുത്തിടെ മാധ്യമങ്ങളില്‍ ഒട്ടേറെ കേള്‍ക്കുന്നുണ്ട്. പണം അത്യാവശ്യ സമയത്താണ് പലരും ഇത്തരം ചതിക്കുഴികളില്‍പ്പെടുന്നത്. പലരും ഇതേ തുടര്‍ന്ന് ആത്മഹത്യയുടെ വക്കില്‍ വരെ എത്തിയതിനെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. സംസ്ഥാനത്ത് ഒരുപാട് കേസുകള്‍ ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ് സംഘങ്ങളുടെ ചതിക്കുഴിയില്‍പ്പെടാതിരിക്കാന്‍ സംസ്ഥാന പോലീസിന്റെ സോഷ്യല്‍ മീഡിയ സെല്‍, ജനമൈത്രി സുരക്ഷാപദ്ധതി എന്നിവയിലൂടെ ആവശ്യമായ ബോധവല്‍ക്കരണം നടത്തിവരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ അറിയിച്ചു.
സാമൂഹികമായി വളരെ പ്രാധാന്യമുള്ള വിഷയമാണിത്. ഇതിന് രണ്ട് ഭാഗങ്ങളുണ്ട്. ഒന്ന്, നമുക്കെല്ലാം ഇന്നത്തെ സമൂഹത്തില്‍ ഒഴിച്ചുകൂടാനാകാത്ത മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട് വിവിധ രീതിയില്‍ നടക്കുന്ന ചതിക്കുഴികള്‍. അത് പൂര്‍ണ്ണമായും മനസ്സിലാക്കത്തക്ക ബോധവത്ക്കരണം അടിയന്തിരമാണ് എന്നാണ് ഇതൊക്കെ കാണിക്കുന്നത്. ധാരാളം ആളുകള്‍ വലിയ തോതില്‍ തട്ടിപ്പിന് ഇരയാകുന്നുണ്ട്.
സജീഷും പ്രതിഭയും കൈപിടിച്ചു, സാക്ഷിയായി മക്കൾ... അനുഗ്രഹങ്ങൾ നേർന്ന് ലിനിയുടെ കുടുംബം
മറ്റൊന്ന്, വായ്പ കിട്ടുന്നിടത്തുനിന്നെല്ലാം വാങ്ങുന്ന നില പലരും സ്വീകരിക്കുന്നുണ്ട് എന്നതാണ്. അത്തരം മാനസികാവസ്ഥയുള്ളവരെ എളുപ്പത്തില്‍ വായ്പാ വാഗ്ദത്തം വഴി വഞ്ചിക്കാന്‍ കഴിയുന്നുണ്ട്. ഇത് എങ്ങനെ പ്രാവര്‍ത്തികമാകുന്നുവെന്നാണ് ബഹു. അംഗം ഇവിടെ ചൂണ്ടിക്കാട്ടിയത്.
ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി വായ്പ എടുത്ത് ചതിക്കുഴിയില്‍പ്പെടുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമല്ലാതെയും, മണി ലെന്‍ഡേഴ്സ് ആക്റ്റിന് വിരുദ്ധമായും മറ്റ് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് ഇതിന് പിന്നിലെന്ന സൂചനകളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.
മണി ലെന്‍ഡിംഗ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ഉപഭോക്താവിന്റെ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിച്ചശേഷം 30 ശതമാനത്തോളം തുക പ്രോസസ്സിംഗ് ഫീസായി ഈടാക്കി ഒരാഴ്ച കാലാവധിക്ക് ചെറിയ തുകകള്‍ വായ്പയായി നല്‍കും. തിരിച്ചടവില്‍ വീഴ്ച വന്നാല്‍ നിരന്തരം ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തിപരമായ സന്ദേശങ്ങള്‍ അയച്ച് ഉപഭോക്താവിനെ മാനസിക സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്ന രീതിയാണ് വായ്പാ കമ്പനികള്‍ അവലംബിച്ചുവരുന്നത്.
ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ ഉയർന്ന രക്തസമ്മർദ്ദം ഒഴിവാക്കാം
ഇത്തരം തട്ടിപ്പ് കേസുകളില്‍ ശക്തമായ നടപടികള്‍ പോലീസ് സ്വീകരിച്ചുവരുന്നുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങളുടെ കാര്യക്ഷമമായ അന്വേഷണവും നിയമ നടപടികളും ഉറപ്പുവരുത്തുന്നതിനായി 19 സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്നത്. ഇതിന് പുറമെ ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പുകേസുകളുടെ കുറ്റാന്വേഷണങ്ങളില്‍ സഹായിക്കുവാന്‍ പ്രത്യേക പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള ഹൈടെക് എന്‍ക്വയറി സെല്ലും പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.