അല്പമെങ്കിലും ധാര്‍മ്മികത അവശേഷിച്ചിട്ടുണ്ടെങ്കില്‍ ജലീലിനെ മുഖ്യമന്ത്രി പുറത്താക്കണം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ധാര്‍മ്മികത ലവലേശം എങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കില്‍ ലോകായുക്ത വിധിയുടെ വെളിച്ചത്തില്‍ മന്ത്രി കെ.ടി.ജലീലിന്റെ രാജി മുഖ്യമന്ത്രി മന്ത്രി എഴുതി വാങ്ങുകയോ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയോ ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
വോട്ടെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് ഒരു കെയര്‍ടേക്കര്‍ മന്ത്രിസഭയുടെ പദവിയേ പിണറായി സര്‍ക്കാരിനുള്ളൂ. ഈ മന്ത്രിസഭയെ തന്നെ പുറത്താക്കാന്‍ ജനങ്ങള്‍ വിധിയെഴുതിയിട്ടുണ്ടെന്നതും ഉറപ്പാണ്. എങ്കിലും നിയമം നടപ്പാക്കപ്പെടുക തന്നെ വേണം. സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മന്ത്രി കെ.ടി ജലീലിന് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്നാണ് ലോകായുക്ത വിധിച്ചിട്ടുള്ളത്.
യുക്തമായ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. പക്ഷേ ഈ മുഖ്യമന്ത്രിയാണ് നിരന്തരം ഭരണഘടന ലംഘിക്കുകയും ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തുകയും ചെയ്ത മന്ത്രി കെ.ടി ജലീലിനെ നിര്‍ലജ്ജം സംരക്ഷിച്ചിരുന്നത്. അതിനാല്‍ മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരവും കൂടിയാണ് ഈ വിധി. അടുത്ത കാലത്തൊന്നും ലോകായുക്തയില്‍ നിന്ന് ഇത്തരമൊരു വിധി വന്നിട്ടില്ല. അത് നടപ്പാക്കേണ്ട ധാര്‍മ്മികവും നിയമപരവുമായ ബാദ്ധ്യത മുഖ്യമന്ത്രിക്കുണ്ട്. അത് നിറവേറ്റുന്നതാണ് സാമാന്യ മര്യാദ. അതിനാല്‍ അല്പമെങ്കിലും ധാര്‍മ്മികത മുഖ്യമന്ത്രിയില്‍ അവശേഷിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹം കെ.ടി ജലീലിനെ ഉടനടി പുറത്താക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ബന്ധുനിയമനവുമായി ബന്ധപ്പെട്ട് കുറ്റക്കാരനെന്ന് ലോകായുക്ത കണ്ടെത്തിയ മന്ത്രി കെ.ടി ജലീല്‍ എത്രയും വേഗം രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗം കാട്ടിയ മന്ത്രി നഗ്‌നമായ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയെന്ന് ലോകായുക്ത വിധിയിലൂടെ തെളിഞ്ഞു.
ബന്ധുനിയമന വിവാദം ഉയര്‍ന്ന് വന്നപ്പോള്‍ തെറ്റായി ഒന്നും ചെയ്തില്ലെന്നായിരുന്നു മന്ത്രിയുടെ വാദം.അത് പൂര്‍ണ്ണമായി അംഗീകരിച്ച മുഖ്യമന്ത്രി ബന്ധുനിയമന വിവാദത്തിന്റെ പേരില്‍ രാജിവെച്ച മന്ത്രി ഇപി ജയരാജന് നല്‍കാത്ത സമ്പൂര്‍ണ്ണ സംരക്ഷണമാണ് മന്ത്രി ജലീലിന് നല്‍കിയത്.തുടക്കം മുതല്‍ വിവാദങ്ങളുടെ തോഴനാണ് മന്ത്രി ജലീല്‍. മന്ത്രിസഭയുടെ സഭ്യതയ്ക്കും അന്തസ്സിനും നിരക്കാത്ത പല ആക്ഷേപങ്ങളും അദ്ദേഹത്തിന് എതിരെ ഉയര്‍ന്നിരുന്നു. പിന്‍വാതില്‍ നിയമനത്തിന് പേരുകേട്ട മുഖ്യമന്ത്രി ഈ വൈകിയ വേളയിലെങ്കിലും മന്ത്രി ജലീലിനെ പുറത്താക്കാന്‍ തയ്യാറാകുമോയെന്നും മുല്ലപ്പള്ളി ചോദിച്ചു.
ബിജെപിയുടെ അക്കൗണ്ട് പൂട്ടാതിരിക്കാൻ കോൺഗ്രസും ലീഗും കിണഞ്ഞു പരിശ്രമിക്കുന്നു: എം എ ബേബി