പറഞ്ഞ വാക്കിന് വിലയില്ലാത്ത പ്രധാനമന്ത്രി, കേന്ദ്രത്തിനെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
ദുബായ്: നവകേരള നിര്‍മ്മാണത്തിനുള്ള ധനസമാഹരണത്തിനായി ഗള്‍ഫില്‍ പര്യടനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയും മന്ത്രിസഭയിലെ മറ്റെല്ലാ മന്ത്രിമാരും സഹായം തേടി വിദേശ പര്യടനം നടത്താനായിരുന്നു തീരുമാനമെങ്കിലും കേന്ദ്രം അനുമതി നല്‍കാത്തത് തിരിച്ചടിയായി. കേരള സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മനപ്പൂര്‍വ്വം തുരങ്കം വെയ്ക്കുകയാണ് എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
അക്കാര്യം ശരിവെച്ചെന്നോണം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിയുടെ വാക്കിന് വിലയില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വാക്കിന് വിലയില്ലാത്തവര്‍ ഒരു സ്ഥാനത്ത് ഇരുന്നിട്ടും കാര്യമില്ലെന്നും പിണറായി വിജയന്‍ തുറന്നടിച്ചു.
കൂടുതലൊന്നും പറയുന്നില്ല
ദുബൈ ഊദ്‌മേത്തയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കവേയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മോദിക്കെതിരെ തുറന്നടിച്ചത്. വാക്കാല്‍ അനുമതി നല്‍കുകയും പിന്നീട് നിഷേധിക്കുകയും ചെയ്യുന്ന, പറഞ്ഞ വാക്കിന് വിലയില്ലാത്തവരെ എങ്ങനെ വിശ്വസിക്കുമെന്ന് പിണറായി വിജയന്‍ ചോദിച്ചു. ഇപ്പോള്‍ അതേക്കുറിച്ച് കൂടുതലൊന്നും താന്‍ പറയുന്നില്ല.
കക്ഷി രാഷ്ട്രീയമല്ല വലുത്
പറയേണ്ട കാര്യങ്ങള്‍ പിന്നീട് പറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കക്ഷി രാഷ്ട്രീയമല്ല, നാടിന്റെ താല്‍പര്യം ആണ് ഇപ്പോള്‍ പ്രധാനം. കേരളത്തില്‍ ഇടത് സര്‍ക്കാര്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ഇനിയും ഭരണത്തിലുണ്ട്. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടത് ചെയ്യാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണം തടയാന്‍ ആരും ശ്രമിക്കേണ്ടെന്നും എല്ലാം മറികടന്ന് കേരളം മുന്നോട്ട് പോകുമെന്നും പിണറായി വിജയന്‍ ദുബായില്‍ വ്യക്തമാക്കി.
പറഞ്ഞ വാക്ക് പാലിച്ചില്ല
ഫേസ്ബുക്ക് പോസ്റ്റിലും പിണറായി വിജയന്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. പോസ്റ്റ് വായിക്കാം: കേരളത്തിന് സഹായം സ്വരൂപിക്കാൻ മന്ത്രിമാരുടെ വിദേശയാത്രക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്കാൽ അനുമതി നൽകിയിരുന്നു. എന്നാൽ പറഞ്ഞ വാക്ക് പ്രധാനമന്ത്രി പാലിച്ചില്ല. നവ കേരള നിർമ്മാണത്തിനായി പിന്തുണ തേടി ദുബായ് അല്‍ നാസര്‍ ലീഷര്‍ ലാന്‍ഡില്‍ നടന്ന പൊതുയോഗത്തിൽ സംസാരിച്ചു. പ്രധാനമന്ത്രിയെ നേരിട്ട് കണ്ടാണ് മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് അനുമതി തേടിയത്.
അനുമതി നിഷേധിച്ചു
ലോകത്തെങ്ങുമുള്ള പ്രവാസി മലയാളികളെ നേരിട്ട് കണ്ട് സഹായം തേടാമെന്നാണ് പ്രധാനമന്ത്രിയോട് പറഞ്ഞത്. ഇക്കാര്യങ്ങളോട് അനുകൂലമായി പ്രതികരിച്ച പ്രധാനമന്ത്രി ചാരിറ്റി സംഘടനകളെയും കാണാമെന്നു പറഞ്ഞു. എന്നാൽ പിന്നീട് മന്ത്രിമാരുടെ യാത്രക്ക് അനുമതി നിഷേധിച്ചു. ഇത് എന്ത് കൊണ്ടാണെന്ന് മനസിലാകുന്നില്ല.
ഗുജറാത്തിന് വാങ്ങാം
പ്രളയദുരന്തത്തിൽ കേരളത്തെ സഹായിക്കാൻ പലരാജ്യങ്ങളും സ്വയമേവ തയ്യാറായിട്ടും ആ സഹായം സ്വീകരിക്കാൻ കേന്ദ്രം അനുവദിച്ചില്ല.പ്രധാനമന്ത്രി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്ത് ദുരന്തത്തില്‍ വിദേശസഹായം വാങ്ങിയിരുന്നു. എന്നാൽ നമ്മുടെ കാര്യം വന്നപ്പോൾ നമുക്കാർക്കും മനസ്സിലാകാത്ത നിലപാട്സ്വീകരിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്.
കേരളം തോൽക്കില്ല
കേരളം ആരുടെ മുന്നിലും തോൽക്കാൻ തയ്യാറല്ല. നമുക്ക് നമ്മുടെ നാട് പുനർനിർമ്മിച്ചേ മതിയാകൂ. നവകേരളം സൃഷ്ടിക്കുന്നത് തടയാമെന്ന് ആരും കരുതേണ്ട. പ്രവാസി മലയാളികൾ നമ്മുടെ നാടിന്റെ കരുത്താണ്. അവരിൽ വലിയ വിശ്വാസമുണ്ട്. എല്ലാ പ്രവാസികളും നാടിന്റെ പുനർനിർമ്മാണത്തിൽ പങ്കാളികളാകണം എന്നാണ് പിണറായി ഫേസ്ബുക്കിൽ കുറിച്ചത്. .
ഫേസ്ബുക്ക് പോസ്റ്റ്
മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
അമ്മയിലെ വില്ലന്മാർ ഇവർ, പേര് പുറത്ത് വിട്ട് ലിബർട്ടി ബഷീർ, മോഹൻലാൽ പെട്ട് പോയി!
പോലീസ് വേഷത്തിൽ കവിത, കറുപ്പുടുത്ത് ഇരുമുടിക്കെട്ടുമേന്തി കൊച്ചി സ്വദേശിനി രഹ്ന ഫാത്തിമ