മാധ്യമ റിപ്പോര്‍ട്ടുകള്‍ ജീവനെടുത്തു? മലയാളി പ്രൊഫസറുടെയും അമ്മയുടെയും മരണകാരണം ഇങ്ങനെ!!
ദില്ലി/കോട്ടയം: മലയാളിയായ ദില്ലി സര്‍വ്വകലാശാല പ്രൊഫസറും അമ്മയും മരിച്ചത് മാധ്യമ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്. കൂടത്തായി കൊലപാതക പരമ്പരയോട് സാമ്യപ്പെടുത്തി പ്രസിദ്ധീകരിച്ച വാര്‍ത്തകളെത്തുടര്‍ന്നാണ് ദില്ലി സര്‍വ്വകലാശാല പ്രൊഫസര്‍ അലന്‍ സ്റ്റാന്‍ലിയും അമ്മയും ആത്മഹത്യ ചെയ്തത്. മാധ്യമ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് അലന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ബന്ധുക്കളും സാക്ഷ്യപ്പെടുത്തുന്നത്. കൂടത്തായി കൊലപാതക പരമ്പരയോട് താരതമ്യപ്പെടുത്തി വന്ന വാര്‍ത്തകള്‍ ഇരുവരെയും മാനസികമായി തളര്‍ത്തിയെന്നും ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് പറഞ്ഞിരുന്നതായുമാണ് അലന്റെ സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നത്.
റിട്ട. സൈനി ഉദ്യോഗസ്ഥനായിരുന്ന അലന്റെ പിതാവ് സ്റ്റാന്‍ലി 2014ല്‍ മരണമടഞ്ഞിരുന്നു. ലിസിക്ക് അലന് പുറമേ മറ്റൊരു മകന്‍ കൂടി ആദ്യവിവാഹത്തിലുണ്ട്. എന്നാല്‍ ഭര്‍ത്താവ് സ്റ്റാന്‍ലി മരിച്ചതോടെ തൊടുപുഴ സ്വദേശിയായ കുഴങ്ങരത്തൊടിയില്‍ കെ ജോണ്‍സണ്‍ വില്‍സണ്‍ എന്നയാളെ ലിസി വിവാഹം കഴിച്ചിരുന്നു.

മൃതദേഹം റെയില്‍വേ ട്രാക്കിലും ഫ്ലാറ്റിലും
ദില്ലി സാരായ് രോഹില്ലയില്‍ റെയില്‍വേ പാളത്തില്‍ നിന്ന് അലന്റെ മൃതദഹേവും പിതാംബുരയിലെ ഫ്ലാറ്റിന്റെ സീലിംഗ് ഫാനില്‍ നിന്ന് അമ്മയുടെ ലിസിയുടെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു. വായില്‍ തുണി തിരുകിയ ശേഷം തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. അലന്റെ സുഹൃത്തുക്കള്‍ ഫ്ലാറ്റിലെത്തിയപ്പോള്‍ മാത്രമാണ് ലിസി മരിച്ച വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അലന്‍ മരിച്ച വിവരവും അറിയുന്നത്. ഇവര്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്ന് ആത്മഹത്യാക്കുറിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് സുഹൃത്തുക്കളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് പിന്നീട് പോലീസിന് കൈമാറുകയും ചെയ്തുു.

ദില്ലി സര്‍വ്വകലാശാല അധ്യാപകന്‍
ദില്ലി ഐഐടിയില്‍ ഫിലോസഫിയില്‍ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന അലന്‍ കഴിഞ്ഞ വര്‍ഷമാണ് ദില്ലി സര്‍വ്വകലാശാലയില്‍ പ്രൊഫസറായി ജോലിയില്‍ പ്രവേശിച്ചത്. നാട്ടില്‍ നിന്ന് രണ്ട് മാസം മുമ്പ് അലന്റെ അടുത്തതെത്തിയ ലിസി മകനൊപ്പം താമസിച്ചുവരികയായിരുന്നു.

ആത്മഹത്യാ പ്രേരണാക്കുറ്റം
ലിസിയുമായുള്ള പുനര്‍വിവാഹം കഴിഞ്ഞ് ഒന്നരവര്‍ഷത്തിന് ശേഷം ജോണ്‍സണെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ജോണ്‍സണിന്റെ മക്കള്‍ ആത്മഹത്യാ പ്രേരണക്കുറ്റം ആരോപിച്ച് അലനും ലിസിക്കുമെതിരെ കേസുമായി മുന്നോട്ടുപോയത്. ഇതോടെ തൊടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. 2019 ആഗസ്റ്റില്‍ ഹൈക്കോടതി സമഗ്ര അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കേസ് റദ്ദാക്കാനുള്ള ശ്രമങ്ങളും ഇതോടെ വിഫലമായിത്തീര്‍ന്നു.

സ്വത്തും പണവും കൈക്കലാക്കിയെന്ന്
ഒന്നര വര്‍ഷം നീണ്ട വൈവാഹിക ജീവിതത്തിനിടയില്‍ കോടിക്കണക്കിന് രൂപയും സ്വത്തുക്കള്‍ സംബന്ധിച്ച രേഖകളും ലിസി കൈവശപ്പെടുത്തിയെന്നാണ് വില്‍സന്റെ മക്കള്‍ ആരോപിക്കുന്നത്. പിതാവിന്റെ മരണത്തിന് കാരണമായത് സ്വത്തുക്കള്‍ സ്വന്തമാക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തിയതാണെന്നും പരാതിയില്‍ പറയുന്നു. സമ്മര്‍ദ്ദം തുടര്‍ന്നതോടെ പിതാവ് മാനസിക രോഗ വിദഗ്ധനെ കണ്ടിരുന്നതായും വില്‍സന്റെ മകന്‍ ആരോപിക്കുന്നു. ഹൈക്കോടതിയിലും ഇവര്‍ ഇത് സംബന്ധിച്ച ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ലിസിയെ ചോദ്യം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവും നിലവിലുണ്ടെന്നാണ് ഡിവൈഎസ്പി സാക്ഷ്യപ്പെടുത്തുന്നത്.

പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി
വില്‍സന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. വില്‍സന്റെ പേരിലുണ്ടായിരുന്ന 2.5 കോടി രൂപയുടെ നിക്ഷേപത്തിന്റെ നോമിനി ലിസി ആയിരുന്നു. ഇവര്‍ 70 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടെന്നുമാണ് വില്‍സന്റെ മക്കള്‍ ആരോപിക്കുന്നതെന്നും ഡിവൈഎസ്പി വ്യക്തമാക്കി.












Click it and Unblock the Notifications