കേരളത്തെ ഞെരുക്കുന്ന കേന്ദ്ര സമീപനം ചർച്ചയാവാതിരിക്കാൻ കോൺഗ്രസ്സ് സമരനാടകം; എംവി ജയരാജൻ
നാല് യൂത്ത്കോൺഗ്രസുകാർ വഴിയരികിൽ രണ്ടിടത്ത് നിന്ന് തുള്ളിക്കളിക്കുന്നതല്ല സമരമെന്നും എംവി ജയരാഡൻ

ബി ജെ പി ക്കുവേണ്ടി കോൺഗ്രസ്സ് നടത്തുന്ന സമരമാണ് കേരളത്തിൽ മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധമെന്ന് എംവി ജയരാജൻ. കേരളത്തോടുള്ള കേന്ദ്ര ബിജെപി സർക്കാരിന്റെ കടുത്ത വിവേചനം ചർച്ചയാകാതിരിക്കാനുള്ള ബിജെപി ആഗ്രഹം കോൺഗ്രസ്സ് നടത്തിക്കൊടുക്കുകയാണെന്നും എംവി ജയരാജൻ കുറ്റപ്പെടുത്തി.
'രാജ്യത്ത്, കേരളത്തിലെ മതനിരപേക്ഷ-ജനപക്ഷ വികസന നയത്തിന് പ്രസക്തി കൂടിവരികയാണ്. ആരോഗ്യ - വിദ്യാഭ്യാസ - ടൂറിസം മേഖലകളിലെല്ലാം ലോകം കേരളത്തെ ഉറ്റുനോക്കുന്നത് ദേശീയ - രാജ്യാന്തര തലങ്ങളിൽ വരെ വാർത്തയായതാണ്. ഈയ്യടുത്ത്, തെലുങ്കാനയിൽ നടന്ന രാജ്യത്തെ മതനിരപേക്ഷ സംഗമത്തിലുൾപ്പടെ ആദ്യം സംസാരിക്കാൻ പിണറായിയെ തെരഞ്ഞെടുത്തതും കേരളത്തിന്റെ മതനിരപേക്ഷ നിലപാടിനുള്ള അംഗീകാരം തന്നെയായി വിലയിരുത്തപ്പെട്ടതാണ്.
നാല് യൂത്ത്കോൺഗ്രസുകാർ വഴിയരികിൽ രണ്ടിടത്ത് നിന്ന് തുള്ളിക്കളിക്കുന്നതല്ല സമരം. എന്തിനുവേണ്ടിയാണ് ഈ സമരമെന്ന്, യൂത്ത് കോൺഗ്രസ്സ് മുദ്രാവാക്യത്തിലോ, 'വിവിധ ഇടങ്ങളിൽ സമരം' എന്നെല്ലാം സ്വന്തം വക അഭിപ്രായംകൂടി വാർത്തയ്‌ക്കൊപ്പം ചേർക്കുന്ന റിപ്പോർട്ടർക്കോ പോലും പറയാൻ സാധിക്കുന്നില്ല.
കേരളത്തെ സാമ്പത്തികമായുൾപ്പടെ ഞെരിക്കാൻ കേന്ദ്ര ബി ജെ പി സർക്കാർ തയ്യാറാകുമ്പോൾ, കേരളത്തിനൊപ്പം യോജിച്ച് നിൽക്കാൻ തയ്യാറാകാതെ, ബി.ജെ.പി ഇംഗിതത്തിനൊപ്പം കൂട്ടുചേരുന്ന കോൺഗ്രസ്സ് സമീപനം ജനങ്ങളാകെ മനസ്സിലാക്കിയതാണെന്നും എംവി ജയരാജൻ പറഞ്ഞു.












Click it and Unblock the Notifications