പദവിയെ കുറിച്ച് ആശങ്കയില്ലന്ന് കെസി വേണുഗോപാൽ, 'താൻ എന്താണെന്ന് ഗാന്ധി കുടുംബത്തിന് അറിയാം'
ന്യൂഡൽഹി: പദവിയെകുറിച്ച് തനിക്ക് ആശങ്കകളില്ലന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. താൻ എന്താണെന്ന് ഗാന്ധി കുടുംബത്തിന് അറിയാം
പദവികൾ അലങ്കാരമായി കൊണ്ടു നടക്കുന്ന ആളല്ല താനെന്നും വേണുഗോപാൽ പറഞ്ഞു.
തന്നെ പദവിയിൽ നിന്ന് നീക്കുമെന്ന പ്രചാരണം ആർക്കെങ്കിലും മനഃസന്തോഷം നൽകുന്നു എങ്കിൽ നൽകട്ടെ. പാർട്ടി സംഘടന ജനറൽ സെക്രട്ടറി ആയതിനാൽ ആർക്കും വേണ്ടി നാമനിർദേശ പത്രികയിൽ ഒപ്പിട്ടില്ല. മല്ലികാർജുൻ ഖാർഗെ വലിയ നേതാവാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

ഖാർഗെ ഹൈക്കമാൻഡ് നോമിനിയല്ലന്നും കെസി വേണുഗോപാൽ പറഞ്ഞു. എതിർപ്പ് പ്രകടിപ്പിച്ചവരെല്ലാം അവസാന നിമിഷം ഖാർഗെയ്ക്കായി ഒപ്പിട്ടിട്ടുണ്ട്.
ഖാർഗെ ദളിത് വിഭാഗത്തിൽ നിന്നുള്ളയാളായതിനാലാണ് ചിലർ എതിരാഭിപ്രായം പ്രകടിപ്പിച്ചതെന്നും കെസി വേണു ഗോപാൽ പറഞ്ഞു.
ഗാന്ധികുടുംബം സ്ഥാനങ്ങൾ വേണ്ടന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടും മാധ്യമങ്ങളാണ് വിടാതെ പിന്തുടർന്നതാണെന്നും കെസി വേണുഗോപാൽ കുറ്റപ്പെടുത്തി. നേതൃസ്ഥാനം വേണ്ടെന്ന് വച്ചവരാണ് ഗാന്ധി കുടുംബം.മത്സരത്തിൽ ഇടപെടില്ലെന്ന് ഗാന്ധി കുടുംബം പറഞ്ഞു. മാധ്യമങ്ങൾ പക്ഷേ വീണ്ടും ഗാന്ധി കുടുംബത്തെ വലിച്ചിഴയ്ക്കുകയാണ്- അദേഹം പറഞ്ഞു. പിൻസീറ്റ് ഡ്രൈവിംഗിന്ന്റെ ആവശ്യമില്ലെന്നും ഗാന്ധി കുടുംബത്തെ ടാർഗറ്റ് ചെയ്യുന്നത് എന്ത് ലാഭത്തിന് വേണ്ടിയാണെന്നും കെ.സി.വേണുഗോപാൽ ചോദിച്ചു.
ബിജെപിയിൽ കാര്യങ്ങൾ എല്ലാം തീരുമാനിക്കുന്നത് മോദിയാണ്, അതിൽ ആർക്കും പരാതി ഇല്ലല്ലോ എന്നും കെസി വേണുഗോപാൽ ചോദിച്ചു. രാജസ്ഥാനിൽ നടന്ന സംഭവങ്ങളെ കുറിച്ചും അദേഹം പ്രതികരിച്ചു. രാജസ്ഥാനിലെ സംഭവങ്ങൾ ദൗർഭാഗ്യകരമാണ്. മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ ഗെലോട്ട് സന്നദ്ധനായിരുന്നു. അവിടെയുണ്ടായ സംഭവ വികാസങ്ങളുടെ ധാർമിക ഉത്തരവാദിത്തം ഗെലോട്ട് ഏറ്റെടുത്തതിനാൽ മത്സരത്തിൽ നിന്ന് പിന്മാറുന്നതാണ് നല്ലതെന്ന് സോണിയ ഗാന്ധി നിർദേശിച്ചെന്നും കെ.സി. പറഞ്ഞു.സച്ചിൻ പൈലറ്റ് പാർട്ടിയുടെ അവിഭാജ്യ ഘടകമാണ്. ഗെലോട്ടിനെയും പൈലറ്റിനെയും ഒന്നിച്ചു കൊണ്ടു പോകുമെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.












Click it and Unblock the Notifications