സിപിഐ - കോൺഗ്രസ് സംഘർഷം; ആലപ്പുഴയിലെ അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ
ആലപ്പുഴ: ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ. കോൺഗ്രസ് പ്രവർത്തകരാണ് ഹർത്താൽ നടത്തുന്നത്. സി പി ഐ പ്രവർത്തകർ കോൺഗ്രസിന്റെ ഓഫീസ് അടിച്ചു തകർത്തിരുന്നു. ഇതിന് എതിരെ പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രവർത്തകർ ഹർത്താൽ നടത്തുന്നത്.
നൂറനാട്, പാറമേൽ, ചുനക്കര, താമരക്കുളം, തഴക്കര എന്നീ പഞ്ചായത്തുകളിലാണ് പ്രവർത്തകർ ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് മണി വരെയാണ് ഹർത്താൽ.
അതേസമയം, സി പി ഐ - കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ചാരുംമൂട്ടിൽ സംഘർഷം നടന്നിരുന്നു. കോൺഗ്രസ് ഓഫീസിന് സമീപം സി പി ഐ കൊടിമരം നാട്ടിയതിനെ ചൊല്ലിയാണ് തർക്കം ഉണ്ടായത്. സംഘർഷത്തിൽ ഇരുപത്തിയഞ്ചോളം പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ഇതിന് പുറമേ നിരവധി പൊലീസ് ജീവനക്കാർക്കും പരിക്കുപറ്റി. ഇതിനു മുൻപ് സി പി ഐ സ്ഥാപിച്ചിരുന്ന കൊടിമരം കോൺഗ്രസ് പ്രവർത്തകർ ചേർന്ന് പരാതി നൽകി പിഴുതുമാറ്റുന്ന സംഭവമുണ്ടായിരുന്നു.
എന്നാൽ, ഇതിന് പിന്നാലെ ഇക്കഴിഞ്ഞ ദിവസം സി പി ഐ പ്രവർത്തകർ വീണ്ടും കൊടിമരം സ്ഥാപിച്ചിരുന്നു. കോൺഗ്രസ് ഓഫീസിന് മുന്നിൽ ആയിരുന്നു സി പി ഐ യുടെ കൊടിമരം സ്ഥാപിച്ചത്. ഇതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ പരാതിയുമായി റവന്യു അധികൃതരെ സമീപിച്ചു. എന്നാൽ, അധികൃതർ, സ്ഥലത്തെത്താൻ വൈകിയത് വാക്കേറ്റത്തിനും കയ്യാങ്കളിയ്ക്കും കാരണമായി. തുടർന്ന്, ആർ ഡി ഒയും വില്ലേജ് ഓഫീസറും എത്തി കൊടിമരം പിഴുതുമാറ്റാൻ സി പി ഐ പ്രവർത്തകരോട് പറഞ്ഞു.
കോണ്‍ഗ്രസിന് ഇതാ പുതു മോഡല്‍; ഒറ്റക്കെട്ടായി ഡികെയും സിദ്ധരാമയ്യയും, പിന്നില്‍ സുനില്‍
എന്നാൽ നടക്കില്ലെന്ന നിലപാടിലായിരുന്നു സി പി ഐ നേതാക്കൾ. ഇതിന് പിന്നാലെ ആണ് സി പി ഐ സ്ഥാപിച്ചിരുന്ന കൊടിമരം നീക്കാൻ കോൺഗ്രസ് പ്രവർത്തകർ രംഗത്ത് വന്നത്. ഇത് പാർട്ടികൾ തമ്മിലുള്ള സംഘർഷത്തിലേക്ക് വഴിയൊരുക്കി. വടികളും മറ്റ് ഉപകരണങ്ങളും കൊണ്ടാണ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടിയത്.
സംഘർഷത്തിൽ കല്ലേറും ഉണ്ടായി. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശി എങ്കിലും പൊലീസിന് നേരെയും കല്ലേറുണ്ടാകുകയാണ് ചെയ്തത്. അക്രമത്തിന് പിന്നാലെ കോൺഗ്രസ് ഓഫീസ് സി പി ഐ പ്രവർത്തകർ അടിച്ചു തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ച് പഞ്ചായത്തുകളിൽ കോൺഗ്രസ്സ് ഹർത്താൽ പ്രഖ്യാപിച്ചത്.
Recommended Video