മന്ത്രിക്കസേരയിൽ ഞെളിഞ്ഞിരിക്കാൻ ലേശം ഉളുപ്പുണ്ടോ? കെകെ ശൈലജയ്ക്ക് എതിരെ ജ്യോതികുമാർ ചാമക്കാല
തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മാത്രമേ പീഡിപ്പിക്കാനാവൂ എന്നുളള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന സംസ്ഥാനത്ത് വലിയ വിവാദമായിരിക്കുകയാണ്. സ്ത്രീത്വത്തെ അപമാനിച്ച രമേശ് ചെന്നിത്തല മാപ്പ് പറയണം എന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെകെ ശൈലജ അടക്കമുളളവര്‍ രംഗത്ത് വന്നിട്ടുണ്ട്.
ഇതിന് പിന്നാലെ ശൈലജയേയും സിപിഎമ്മിനേയും രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. രമേശ് ചെന്നിത്തലയെ സ്ത്രീസമത്വം പഠിപ്പിക്കാൻ ഇറങ്ങും മുമ്പ് ശൈലജയും കോടിയേരിയും പാർട്ടി സഖാക്കൾക്ക് ക്ലാസെടുക്കട്ടെ എന്ന് ചാമക്കാല തുറന്നടിച്ചു.
കാപട്യമേ നിൻ്റെ പേരോ ശൈലജ?
ജ്യോതികുമാർ ചാമക്കാലയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം: '' കാപട്യമേ നിൻ്റെ പേരോ ശൈലജ? സ്ത്രീ വിരുദ്ധതയ്ക്ക് രമേശ് ചെന്നിത്തല മാപ്പു പറയണമെന്ന കെ.കെ ശൈലജയുടെയും കോടിയേരിയുടെയും പ്രസ്താവന സമീപകാല കേരളം കേട്ട ഏറ്റവും നല്ല തമാശയാണ്. ശ്രീമതി ശൈലജ, നിങ്ങളുടെ ഉത്തരവാദിത്തത്തിൽ ഇരിക്കെയാണ് ഒരു യുവതി ബലാൽസംഗം ചെയ്യപ്പെട്ടത്. നിങ്ങളുടെ കീഴിലുള്ള ഉദ്യോഗസ്ഥനാണ് പാങ്ങോട്ട് ഒരു സ്ത്രീയെ കെട്ടിയിട്ട് പീഡിപ്പിച്ചത്!
ഞെളിഞ്ഞിരിക്കാൻ ലേശം ഉളുപ്പുണ്ടോ?
ലോകത്ത് ആദ്യമായി കോവിഡ് രോഗി ബലാൽസംഗം ചെയ്യപ്പെട്ടത് നിങ്ങളുടെ ഭരണത്തിലാണ്! എന്നിട്ട് മന്ത്രിക്കസേരയിൽ ഞെളിഞ്ഞിരിക്കാൻ ലേശം ഉളുപ്പുണ്ടോ? രമേശ് ചെന്നിത്തലയെ സ്ത്രീസമത്വം പഠിപ്പിക്കാൻ ഇറങ്ങും മുമ്പ് ശൈലജയും കോടിയേരിയും പാർട്ടി സഖാക്കൾക്ക് ക്ലാസെടുക്കട്ടെ. സിപിഎമ്മിൻ്റെ വനിതാ സ്നേഹം കേരളം പല രൂപത്തിൽ കണ്ടതാണ്.
മന്ത്രിക്കെന്താണ് മൗനം?
ബിഹാറിൽ നിന്ന് കണ്ണീരും കയ്യുമായി കുട്ടിയെടുമെടുത്ത് വന്നത് രമേശ് ചെന്നിത്തലയുടെ മകനെ തിരക്കിയല്ല. പീഡനക്കേസുകളിൽ ആരോപണ വിധേയനായതും പ്രതിപക്ഷ നേതാവിൻ്റെ മകനല്ല. ശൈലജയുടെ സമത്വവാദത്തിൻ്റെ പൊള്ളത്തരം മാധ്യമപ്രവർത്തകർക്ക് മേൽ നടന്ന കമ്മിക്കൂട്ടങ്ങളുടെ സൈബർ ആക്രമണ സമയത്ത് ബോധ്യമായതാണ്. നിഷാ പുരുഷോത്തമൻ എന്ന മാധ്യമപ്രവർത്തകയെ നിങ്ങളുടെ പാർട്ടിക്കോമരങ്ങൾ സൈബർ ഇടങ്ങളിൽ കൊത്തി വലിക്കുന്നതിനെക്കുറിച്ച് മന്ത്രിക്കെന്താണ് മൗനം?
ആ നന്ദിയെങ്കിലും കാട്ടേണ്ടതല്ലേ
ഒരു സ്ത്രീയെ അങ്ങേയറ്റം അപമാനിച്ച ദേശാഭിമാനി ജീവനക്കാരനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഒരു വരി പ്രസ്താവന നൽകാത്തതെന്ത്? ആ മനോരോഗി ഇപ്പോഴും പാർട്ടി പത്രത്തിൽ ജോലി ചെയ്യുന്നത് മന്ത്രി അറിയുന്നില്ലേ? ഒന്നുമല്ലെങ്കിലും നിങ്ങളുടെ അന്തസ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖപ്രസംഗം എഴുതിയ സ്ഥാപനത്തിലെ ജീവനക്കാരിയല്ലേ നിഷ? ആ നന്ദിയെങ്കിലും കാട്ടേണ്ടതല്ലേ മിനിസ്റ്റർ ?
ശൈലജയുടെ നാവ് പൊന്താത്തതെന്ത്?
പ്രജുല എന്ന ഏഷ്യാനെറ്റ് വാർത്താ അവതാരകയുടെ കുടുംബത്തെ അപമാനിച്ച സഖാക്കൾക്കെതിരെ പറയാൻ ശൈലജയുടെ നാവ് പൊന്താത്തതെന്ത്? പൊതുപ്രവർത്തകർക്ക് ഇത്ര കാപട്യം പാടില്ല ശ്രീമതി ശൈലജ. വിദേശത്തു നിന്ന് തട്ടിക്കൂട്ട് പുരസ്കാരങ്ങൾ സംഘടിപ്പിച്ചാൽ നിങ്ങളുടെ ഇരട്ടത്താപ്പ് ഇരുട്ടത്താവില്ലന്ന് മാത്രം മനസിലാക്കുക. പ്രതിപക്ഷ നേതാവിൻ്റെ വീട്ടിലേക്ക് കൊളുത്തിപ്പിടിക്കുന്ന പന്തം ആരോഗ്യമന്ത്രിയുടെ നേരെ നീട്ടിപ്പിടിക്കൂ ഡിവൈഎഫ്ഐക്കാർ. വനിതാ (പാർട്ടി) കമ്മിഷനെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല''.