ഇന്ധന വില കുറയ്ക്കാത്ത ഏക സംസ്ഥാനം കേരളം; എത്രയും പെട്ടെന്ന് നടപടി വേണം: സച്ചിന്‍ പൈലറ്റ്
ജയ്പൂര്‍; കേന്ദ്ര സര്‍ക്കാര്‍ ഇന്ധന നികുതിയില്‍ കുറവ് വരുത്തിയതിന് അനുസൃതമായി കഴിഞ്ഞയാഴ്ച രാജസ്ഥാന്‍ സര്‍ക്കാരും ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. പെട്രോളിന് നാല് രൂപയും ഡീസലിന് അഞ്ച് രൂപയുമായിരുന്നു സംസ്ഥാനത്തിന്‍റെ മൂല്യവര്‍ദ്ധന നികുതിയില്‍ രാജസ്ഥാന്‍ കുറവ് വരുത്തിയത്. പഞ്ചാബിന് പിന്നാലെ തങ്ങള്‍ ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ രാജസ്ഥാനും നികുതിയില്‍ കുറവ് വരുത്തിയതോടെ കേരളവും നികുതി കുറയ്ക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഇക്കാര്യം ഉന്നയിച്ച് പ്രക്ഷോഭം ആരംഭിക്കാന്‍ വരെ തയ്യാറായി നില്‍ക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍. ഇപ്പോഴിതാ രാജസ്ഥാനില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവായ സച്ചിന്‍ പൈലറ്റും ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

മറ്റ് സംസ്ഥാനങ്ങളെ മാതൃകയാക്കി കേരളവും ഇന്ധനന വില കുറയ്ക്കാന്‍ തയ്യാറാവണമെന്നാണ് സച്ചിന്‍ പൈലറ്റ് ആവശ്യപ്പെടുന്നത്. പെട്രോള്‍ - ഡീസല്‍ നികുതിയില്‍ കുറവ് വരുത്താത ഏക സംസ്ഥാനം കേരളമാണ്. അതുകൊണ്ട് തന്നെ ഇന്ധന വിലയില്‍ ഇളവ് വരുത്തി ജനങ്ങള്‍ക്ക് ആശ്വാസം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭാ പുനഃസംഘടനയിലൂടെ നടത്തിയ മാറ്റത്തെ പൂർണമായി സ്വാഗതം ചെയ്ത അദ്ദേഹം താൻ ഉന്നയിച്ച ആവശ്യങ്ങളെല്ലാം അംഗീകരിക്കപ്പെട്ടുവെന്നും വ്യക്തമാക്കി. പാര്‍ട്ടി എന്ത് ഉത്തരവാദിത്തം ഏല്‍പ്പിച്ചാലും ഏറ്റെടുക്കും. ജി 23 നേതാക്കള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പാര്‍ട്ടി കേട്ടിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ എന്ന നിലയില്‍ ബി ജെ പിയെ നേരിടുകയെന്നതിനായിരിക്കും നേതാക്കള്‍ മുന്‍ഗണന നല്‍കേണ്ടതെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ഉപദേശകനായി അടുത്തിടെ നിയമിതനായ സ്വതന്ത്ര എംഎൽഎ രാംകേഷ് മീണ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സ്വതന്ത്രരും ബിഎസ്പിയിൽ നിന്നുള്ളവരും മന്ത്രിമാരാകരുതെന്ന് ഉറപ്പാക്കാൻ ഒന്നര വർഷമായി പൈലറ്റ് പ്രചാരണം നടത്തുകയാണ്. ഞങ്ങൾ സ്വതന്ത്രരായി മത്സരിച്ചെങ്കിലും ഞങ്ങളും കോൺഗ്രസിൽ പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു.

2023ലെ തിരഞ്ഞെടുപ്പിൽ പൈലറ്റിന് കീഴിൽ മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ ഞാൻ പിന്തുണയ്ക്കില്ല. അതിനെ പരസ്യമായും ശക്തമായും എതിർക്കുകയും ഹൈക്കമാൻഡിന് പരാതി നല്‍കുകയും ചെയ്യും. അടിസ്ഥാനമില്ലാത്തവരെ സംസ്ഥാനത്ത് അനാവശ്യമായി നിർബന്ധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഉപദേശകരായി ഞായറാഴ്ച നിയമിച്ച ആറ് എംഎൽഎമാരിൽ മീണയും ഉൾപ്പെട്ടിരുന്നു.

മന്ത്രിസഭാ വിപുലീകരണത്തിൽ സ്വതന്ത്രരെ ഒഴിവാക്കിയപ്പോൾ കോൺഗ്രസില്‍ ലയിച്ച ആറ് ബി എ സ്പി എംഎൽഎമാരിൽ ഒരാളായ രാജേന്ദ്ര സിംഗ് ഗുധയെ മാത്രമാണ് മന്ത്രിസഭയിൽ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ വർഷം പ്രതിസന്ധിയുണ്ടായപ്പോള്‍ പാർട്ടിയെ സഹായിച്ചതും വിശ്വസ്തത തെളിയിച്ചതും സ്വതന്ത്രരും ബിഎസ്പിയിൽ നിന്നുള്ളവരുമാണ്. കോൺഗ്രസ് പശ്ചാത്തലമുള്ളവരേയും (സ്വതന്ത്രരായി വിജയിച്ചവർ) കോൺഗ്രസിനെ പിന്തുണച്ചവരേയും വിശ്വാസത്തിലെടുക്കാതെ പൈലറ്റ് പുതിയ വിവാദം ഉണ്ടാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ, തന്റെ സ്ഥാനാര്‍ത്ഥിത്വം അന്ന് സംസ്ഥാന പാർട്ടി അധ്യക്ഷനായിരുന്ന പൈലറ്റാണ് അട്ടിമറിച്ചതെന്നും ഇത് പാർട്ടിക്ക് വലിയ നഷ്ടമുണ്ടാക്കിയെന്നും മീണ പറഞ്ഞു. വിശ്വസ്തരായ പ്രവര്‍ത്തകരെ കുറിച്ച് പൈലറ്റ് ആവർത്തിച്ച് സംസാരിക്കുന്നു. സ്വതന്ത്രരുടെ പശ്ചാത്തലമെടുത്താൽ, അവരും അവരുടെ പ്രദേശങ്ങളിൽ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി അവരുടെ രക്തവും വിയർപ്പും നൽകിയിട്ടുണ്ട്. പൈലറ്റിന് അത് അറിയില്ലായിരിക്കുമെന്നും മീണ പറഞ്ഞു.












Click it and Unblock the Notifications