ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന ഒരാൾക്ക് ഹെലികോപ്റ്റര്‍, പിണറായിയെ അധിക്ഷേപിച്ച് കെ സുധാകരൻ
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് എംപിയായ കെ സുധാകരന്‍. ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് സഞ്ചാരത്തിന് ഹെലികോപ്റ്റര്‍ എന്നാല്‍ കെ സുധാകരന്‍ പരിഹസിച്ചത്. കണ്ണൂരിലെ തലശ്ശേരിയില്‍ കോണ്‍ഗ്രസ് യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയെ കെ സുധാകരന്‍ അധിക്ഷേപിച്ചത്. ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന് ഹെലികോപ്റ്റര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നും കെ സുധാകരന്‍ അധിക്ഷേപിച്ചു.
അച്ഛന്‍ ചെത്തുകാരനായിരുന്നു എന്നതിന്റെ പേരില്‍ ഇതിന് മുന്‍പും മുഖ്യമന്ത്രി പിണറായി വിജയന്‍ ജാതി അധിക്ഷേപത്തിന് വിധേയമായിട്ടുണ്ട്. കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും നേതാക്കളടക്കം മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ചിട്ടുണ്ട്. ജാതി അധിക്ഷേപത്തിന് മുഖ്യമന്ത്രി നേരത്തെ മറുപടി നല്‍കിയിട്ടുമുണ്ട്.
തന്റെ അച്ഛനും സഹോദരങ്ങളും ചെത്തുതൊഴിലാളികളാണ് എന്നത് കൊണ്ട് താനും ആ തൊഴില്‍ മാത്രമേ ചെയ്യാവൂ എന്ന് ചിലര്‍ ആഗ്രഹിക്കുന്നുണ്ടാവും. അത് പറഞ്ഞിട്ട് കാര്യമില്ല. കാലം മാറി എന്നത് ഈ പറയുന്നവര്‍ മനസ്സിലാക്കിയാല്‍ നല്ലത് എന്നാണ് പിണറായി ജാതി അധിക്ഷേപകര്‍ക്ക് നല്‍കിയ മറുപടി. കെ സുധാകരന്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് എതിരെ പ്രതിഷേധം ഉയരുന്നുണ്ട്.
മുഖ്യമന്ത്രിയെ കെ സുധാകരന്‍ അധിക്ഷേപിച്ചതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ രംഗത്ത് വന്നിട്ടുണ്ട്. കെ സുധാകരന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തോട് യോജിക്കാന്‍ സാധിക്കില്ലെന്ന് ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന പരാമര്‍ശം പിന്‍വലിച്ച് സുധാകരന്‍ മാപ്പ് പറയണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ ആവശ്യപ്പെട്ടു. തൊഴിലിനെ അപമാനിച്ച് സുധാകരന്‍ സംസാരിച്ചത് തെറ്റാണ് എന്നും ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു.