തൃക്കാക്കരയിൽ ഉമ തോമസ് യുഡിഎഫ് സ്ഥാനാർത്ഥി; പ്രഖ്യാപനം ഉടൻ
കൊച്ചി; ഒടുവിൽ തൃക്കാക്കരയിൽ പിടി തോമസിന്റെ ഭാര്യ ഉമ തോമസിനെ തന്നെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസിൽ തിരുമാനം. ഇന്ന് ചേർന്ന കോൺഗ്രസ് നേതൃ യോഗത്തിലാണ് തിരുമാനം കൈക്കൊണ്ടത്. ഉമയുടെ പേര് ഹൈക്കമാൻഡിൻ്റെ അന്തിമ അംഗീകാരത്തിനായി കൈമാറിയിട്ടുണ്ട്. വൈകീട്ട് ആറിന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
കെ പി സി സി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, യു ഡി എഫ് കൺവീനർ എം എം ഹസ്സൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഉമയുടെ പേരിന് പ്രഥമ പരിഗണന ലഭിച്ചത്. യോഗത്തിൽ പരിഗണിച്ചത് ഒറ്റ പേര് മാത്രമാണെന്നായിരുന്നു കെ സുധാകരൻ പ്രതികരിച്ചത്. അതേസമയം സ്ഥാനാർഥി നിർണയത്തിൽ പി.ടി.തോമസിന് മണ്ഡലവുമായുള്ള വൈകാരിക ബന്ധം പരിഗണിച്ചുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം.

പി ടിയുടെ അഭാവത്തിൽ മണ്ഡലത്തിലേക്ക് ഉമ തന്നെ മത്സരിക്കണമെന്ന വികാരമായിരുന്നു കെ പി സി സി നേതൃത്വത്തിന്. പിടിയുടെ വിയോഗത്തിന് പിന്നാലെ ഇത്തരത്തിലൊരു ചർച്ച ഉയർന്നെങ്കിലും അന്ന് മത്സരിക്കാൻ താൻ ഇല്ലെന്ന നിലപാടിലായിരുന്നു ഉമ. എന്നാൽ കഴിഞ്ഞാഴ്ച കെ പി സി സി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഉൾപ്പെടെയുള്ള കോൺഗ്രസ് സംഘം ഉമയെ അവരുടെ വസതിയിൽ സന്ദർശിച്ചതോടെ ഉമ തന്നെയാകും സ്ഥാനാർത്ഥി എന്ന തരത്തിലുള്ള ചർച്ചകൾ ആരംഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന പൊതുപരിപാടിയിൽ ഉമ പങ്കെടുക്കുകയും കൂടി ചെയ്തതതോടെ ഉമയെ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാനുള്ള കോൺഗ്രസ് നീക്കത്തിന്റെ ഭാഗമായി ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. അന്ന് സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചോദ്യത്തിന് അക്കാര്യം ഹൈക്കമാന്റ് ആണ് തിരുമാനിക്കേണ്ടതെന്നായിരുന്നു ഉമ പ്രതികരിച്ചത്.
അതേസമയം ഉമ മത്സരിക്കുന്നതോടെ സഹതാപ തരംഗം വോട്ടാക്കി മാറ്റാൻ സാധിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
എന്നാൽ ഉമയുടെ പേര് പ്രഖ്യാപിച്ചതിനെ ചൊല്ലി കോൺഗ്രസിൽ ചെറിയ രീതിയിൽ ഉള്ള പൊട്ടിത്തെറികൾ ഉണ്ടായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഉമയെ പരിഗണിക്കുന്നതായുള്ള ചർച്ചകൾ ശക്തമായപ്പോൾ തന്നെ ഡൊമനിക്ക് പ്രസന്റഷൻ ഉൾപ്പെടെയുള്ളവർ അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയിരന്നു.
സഹതാപ തരംഗം കൊണ്ട് മാത്രം തൃക്കാക്കരയിൽ ജയിക്കാനാകില്ലെന്നായിരുന്നു ഡൊമനിക് പ്രസന്റേഷൻ പ്രതികരിച്ചത്. പതിനായിരം വോട്ടിൻ്റെ ഭൂരിപക്ഷം തൃക്കാക്കരയിൽ യു ഡി എഫിനുണ്ട്. അത് മനസിലാക്കി കൃത്യമായ സ്ഥാനാർത്ഥിയെ നിർത്തിയാൽ മാത്രം ജയിക്കാൻ സാധിക്കും. സമവായങ്ങൾ നോക്കി മാത്രമാകണം സ്ഥാനാർത്ഥിയെ നിർത്തുന്നതെന്നും ഡൊമനിക് പ്രസന്റേഷൻ പറഞ്ഞിരുന്നു.
അതേസമയം ഉമ തോമസ് കോൺഗ്രസ് സ്ഥാനാർത്ഥിയായതോടെ സി പി എം ഇനി ആരെ ഇറക്കും എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. സമുദായിക സമവാക്യങ്ങള്‍, രാഷ്ട്രീയ സാഹചര്യങ്ങള്‍ എന്നിവ പരിഗണിച്ച് ശക്തനായ ഒരു സ്ഥാനാര്‍ത്ഥി എന്നതാണ് ഇടതുപക്ഷത്തിൻറെ തീരുമാനം. ഉമയുടെ എതിരാളിയായി വനിതാ സ്ഥാനാർത്ഥിയെ പരിഗണിക്കാനുള്ള സാധ്യത ഉണ്ട്. അങ്ങനെയെങ്കില്‍ ഭാരത് മാതാ കോളേജ് മുന്‍ അദ്ധ്യാപിക കൊച്ചുറാണി ജോസഫിനാണ് സാധ്യത. കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ അനില്‍ കുമാര്‍, ഡി വൈ എഫ് ഐ നേതാവ് കെ എസ് അരുണ്‍ കുമാര്‍ എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്. സ്വതന്ത്രരെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ പല അപ്രതീക്ഷിത പേരുകളും ചർച്ചയായേക്കും.
അതേസമയം മുതിർന്ന നേതാവായ എ എൻ രാധാകൃഷ്ണനെയാകും ബി ജെ പി സ്ഥാനാർത്ഥിയാക്കിയേക്കുക. വനിതകളുടെ പേരുകളും ബി ജെ പി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.












Click it and Unblock the Notifications