മോദിമുതല്‍ സരിതവരെ;അബ്ദുള്ളക്കുട്ടിയുടെവിവാദങ്ങള്‍
സിപിഎമ്മിന്റെ അത്ഭുതക്കുട്ടിയായിട്ടാണ് അബ്ദുള്ളക്കുട്ടിയുടെ രംഗ പ്രവേശനം. മുല്ലപ്പള്ളി രാമചന്ദ്രനെപ്പോലെ ഒരു അതികായനെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ അട്ടിമറിച്ചായിരുന്നു അബ്ദുള്ളക്കുട്ടി പാർലമെന്‍ററി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്.
സിപിഎമ്മിന്റെ കരുത്തനായ യുവ നേതാവ് എന്ന നിലയില്‍ നിന്ന് അബ്ദുള്ളക്കുട്ടിയുടെ പടിയിറക്കം പക്ഷേ വളരെ പെട്ടെന്നായിരുന്നു. തീവ്ര യുക്തിവാദിയായി സംഘടനാ പ്രവര്‍ത്തനം തുടങ്ങിയ അബ്ദുള്ളക്കുട്ടി നാഡീ ജ്യോതിഷിയെ സന്ദര്‍ശിച്ച വാര്‍ത്ത പുറത്തുവന്നതോടെ അത് പാര്‍ട്ടിക്കുള്ളില്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
പിന്നീട് നരേന്ദ്ര മോദിയെ പ്രശംസിച്ചതോടെ പാര്‍ട്ടിയുമായുള്ള ബന്ധം തീര്‍ത്തും മോശമായി. പാര്‍ട്ടി അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയോ, അതോ അബ്ദുള്ളക്കുട്ടി രാജിവച്ചോ... എന്തായലും ഒടുവില്‍ സിപിഎമ്മിന്റെ അത്ഭുതക്കുട്ടി കോണ്‍ഗ്രസിന്റെ ചെലവില്‍ എംഎല്‍എ ആയി.
ഇതുകൊണ്ടൊന്നും
അബ്ദുള്ളക്കുട്ടിയുടെ
വിവാദങ്ങള്‍
തീരുന്നില്ല...
അബ്ദുള്ളക്കുട്ടി എന്ന അത്ഭുതക്കുട്ടി
മുല്ലപ്പള്ളി രാമചന്ദ്രനെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അട്ടിമറിച്ച് അത്ഭുതക്കുട്ടിയായിട്ടാണ് അബ്ദുള്ളക്കുട്ടിയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ രംഗപ്രവേശനം.
നാഡീ ജ്യോതിഷം
അതുവരെ തീവ്ര യുക്തിവാദി ആയിരുന്ന അബ്ദുള്ളക്കുട്ടി നാഡീ ജ്യോതിഷിയെ സന്ദര്‍ശിച്ചതായിരുന്നു ആദ്യം ഉയര്‍ന്നുവന്ന വിവാദം.
മോദിക്ക് പ്രശംസ
പിന്നീട് ഗുജറാത്തില്‍ നരേന്ദ്ര മോദി നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് അബ്ദുള്ളക്കുട്ടി രംഗത്തെത്തിയതോടെ പാര്‍ട്ടിമായി ഏറെ അകന്നു.
ഹര്‍ത്താലിനെതിരെ
കേരളത്തില്‍ പാര്‍ട്ടി നടത്തുന്ന ഹര്‍ത്താലുകള്‍ക്കും പണിമുടക്കുകള്‍ക്കും എതിരെ വികസനവാദിയായി അബ്ദുള്ളക്കുട്ടി രംഗത്തെത്തിയതോടെ പാര്‍ട്ടിയിലില്‍ നിന്ന് പുറത്തേക്കുള്ള വഴി പൂര്‍ണമായി തുറന്നു.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കല്‍
2009 മാര്‍ച്ച് ഏഴിന് അബ്ദുള്ളക്കുട്ടിയെ സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. അടുത്ത മാസം തന്നെ അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിമയസഭ തിരഞ്ഞെടുപ്പില്‍ ജയരാജനെ തോല്‍പിച്ച് അസംബ്ലിയില്‍ എത്തുകയും ചെയ്തു.
തിരുവനന്തപുരത്തെ പെണ്ണ് കേസ്
അബ്ദുള്ളക്കുട്ടിക്കെതിരെ എന്തെങ്കിലും ഒന്ന് കിട്ടാന്‍ കാത്തിരിക്കുകയായിരുന്നു സിപിഎം. അപ്പോഴാണ് തിരുവനന്തപുരത്ത് വച്ച് അബ്ദുളളക്കുട്ടിയെ കാറിനുള്ളില്‍ ഒരു സ്ത്രീക്കൊപ്പം നാട്ടുകാര്‍ പിടികൂടിയത്. എന്നാല്‍ ആ സ്ത്രീ സുഹൃത്തിന്റെ ഭാര്യയാണെന്നും യാത്രയില്‍ സുഹൃത്തും കൂടെയുണ്ടായിരുന്നുവെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കിയപ്പോള്‍ വിവാദം കെട്ടടങ്ങി.
വിസ്മയപാര്‍ക്കിന് പിന്തുണ
സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ അബ്ദുള്ളക്കുട്ടി, പിന്നീട് കോണ്‍ഗ്രസിന് തന്നെ പണി കൊടുത്തു. സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ തുടങ്ങിയ വിസ്മയ പാര്‍ക്ക് പരിസ്ഥിതി സൗഹൃദമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇത്.
ജസീറക്കെതിരെയുള്ള പരാമര്‍ശം
കടല്‍തീരം സംരക്ഷിക്കാന്‍ വേണ്ടി സമരത്തിനിറങ്ങിയ ജസീറയെ അപഹസിച്ച് രംഗത്തെത്തിയതാണ് അബ്ദുള്ളക്കുട്ടിക്ക് സമീപകാലത്ത് ഏറെ നാണക്കേടുണ്ടാക്കിയ വിവാദം.
ബംഗാള്‍ മോഡല്‍ കൊല
കേരളത്തിലും ബംഗാള്‍ മോഡലില്‍ ആളുകളെ തല്ലിക്കൊന്ന് ചാക്കില്‍കെട്ടി, കുഴിയില്‍ ഉപ്പിട്ട് മൂടണം എന്ന് പിണറായി പറഞ്ഞതായി അബ്ദുള്ളക്കുട്ടി ഒരു ലേഖനത്തില്‍ ആരോപിച്ചിരുന്നു. ഈ പരാമര്‍ശവും പിന്നീട് വിവാദമായി.
സരിതവിവാദം
ഏറ്റവും ഒടുവിലത്തേതാണ് ഇപ്പോള്‍ സരിതയുമായി ബന്ധപ്പെട്ട് പുറത്ത് വന്നിരിക്കുന്നത്. അബ്ദുള്ളക്കുട്ടി തന്നെ നിരന്തരമായി ശല്യം ചെയ്തിരുന്നുവെന്നും ഹോട്ടലിലേക്ക് ക്ഷണിക്കുക വരെ ചെയ്‌തെന്നും സരിത ആരോപിച്ചിരിക്കുന്നു.