കൊറോണ: ഖത്തര്‍ എയർവേയ്സിന്‍റെ വിമാനത്തില്‍ എത്തിയവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം
തിരുവനന്തപുരം: കേരളത്തില്‍ പുതുതായി 5 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. പത്തനംതിട്ട ജില്ലയിലെ 5 പേര്‍ക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. ഇവരില്‍ മൂന്നുപേര്‍ ഇറ്റലിയില്‍ നിന്നും വന്നവരാണ്. ഇറ്റലിയില്‍ നിന്ന് വന്നവര്‍ക്കും ഇവരുടെ മൂത്ത സഹോദരനും മറ്റൊരാള്‍ക്കുമാണ് രോഗം കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളാണ് ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
രോഗം സ്ഥീരീകരിച്ചവര്‍ ഇറ്റലിയില്‍ നിന്നും വന്ന വിമാനാനത്തില്‍ കേരളത്തിലെത്തിയ എല്ലാ യാത്രക്കാരും ഉടന്‍ തന്നെ ആരോഗ്യ വകുപ്പ് അധികൃതരെ ബന്ധപ്പെടണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. രണ്ട് വിമാനങ്ങളിലായാണ് കൊറോണ സ്ഥിരീകരിച്ചവര്‍ ഇറ്റലിയില്‍ നിന്നും കേരളത്തില്‍ എത്തിയത്. ഫെബ്രുവരി 29നാണ് ഇവര്‍ വെന്നീസില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചത്. ഖത്തര്‍ എയര്‍വേയ്‌സിന്റെ QR 126 വെനീസ്-ദോഹ ഫ്‌ളൈറ്റില്‍ രാത്രി 11.20 നാണ് ഇവര്‍ ദോഹയിലെത്തിയത്.

ഒന്നര മണിക്കൂറിന് ശേഷം ഖത്തര്‍ എയര്‍വേയ്‌സിന്റെ തന്നെ QR 514 ദോഹ-കൊച്ചി ഫ്‌ളൈറ്റില്‍ രാവിലെ 8.20 ന് കൊച്ചിയിലെത്തി. തുടർന്ന് കൊച്ചിയില്‍ നിന്നും സ്വകാര്യ വാഹനത്തിലാണ് ഇവര്‍ പത്തനംതിട്ട റാന്നിയിലെ വീട്ടിലെത്തിയത്. അതിനാല്‍ തന്നെ 28.02.2020ന് QR126 വെനിസ്-ദോഹ ഫ്‌ലൈറ്റിലോ 29.02.2020ന് QR 514 ദോഹ-കൊച്ചി ഫ്‌ലൈറ്റിലോ യാത്ര ചെയ്ത എല്ലാ വ്യക്തികളും അതത് ജില്ലകളിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടതാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
ഇവരെ കൊച്ചിയില്‍ നിന്നും റാന്നിയിലെത്തിച്ച ടാക്സി ഡ്രൈവറെ അടക്കം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നാട്ടില്‍ തിരിച്ചെത്തിയ ശേഷം വിവാഹം ഉള്‍പ്പടേയുള്ള പൊതു പരിപാടികളില്‍ ഇവര്‍ പങ്കെടുത്തതായി വിവരം ഉണ്ട്. ഇക്കാര്യം സ്ഥിരീകരിച്ച ശേഷം വിവാഹത്തില്‍ പങ്കെടുത്തവരെ കുറിച്ച് കൂടുതല്‍ വിവരം ശേഖരിക്കും.
അതേസമയം, ഇറ്റലിയില്‍ നിന്ന് വരുമ്പോള്‍ ഇവര്‍ എയര്‍പോര്‍ട്ടില്‍ രോഗ പരിശോധനക്ക് വിധേയരായിരുന്നില്ലെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.. കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന നിര്‍ദ്ദേശവും പാലിച്ചിരുന്നില്ല. രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടും ആശുപത്രിയിലേക്ക് മാറാന്‍ പറഞ്ഞപ്പോള്‍ പോലും അവര്‍ തയ്യാറായിരുന്നില്ല. നിര്‍ബന്ധിച്ചാണ് ഇവരെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications