മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ഹോസ്റ്റലിൽ നിന്നും പുറത്താക്കിയ പെൺകുട്ടിയെ തിരിച്ചെടുക്കണമെന്ന് കോടതി
കൊച്ചി: മൊബൈൽ ഫോൺ ഉപയോഗിച്ചതിന്റെ പേരിൽ ഹോസ്റ്റലിൽ നിന്നും പുറത്താക്കിയ പെൺകുട്ടിയെ തിരിച്ചെടുക്കണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. ഹോസ്റ്റലിൽ മൊബൈൽ ഫോൺ നിയന്ത്രിച്ചത് ചോദ്യം ചെയ്ത് പെൺകുട്ടിയുടെ ബന്ധുക്കൾ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. കോഴിക്കോട് ചേളന്നൂർ എസ്എൻ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ഫഹീമ ഷിറിനാണ് മൊബൈൽ നിയന്ത്രണത്തിനെതിരെ കോടതിയെ സമീപിച്ചത്.
മൊബൈൽ ഫോൺ ഉപയോഗം ഇന്റർനെറ്റ് ഉപയോഗത്തിന്റെ ഭാഗമാണ്. ഇന്റർനെറ്റ് ഉപയോഗിക്കുകയെന്ന അവകാശത്തിന് മേൽ ആർക്കും തടയിടാൻ സാധിക്കില്ല. ഇത് വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്റെയും സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെയും ഭാഗമാണ്. മാലികാവകാശത്തിന്റെ ഭാഗമായി ഇതുവരുമെന്ന് പറഞ്ഞാണ് കോടതി പെൺകുട്ടിയെ ഹോസ്റ്റലിൽ തിരികെ പ്രവേശിപ്പിക്കണമെന്ന് ഉത്തരവിട്ടതെന്ന് പെൺകുട്ടിയുടെ അഭിഭാഷകൻ വ്യക്തമാക്കിയെന്ന് ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

വൈകുന്നേരം ആറ് മണിമുതൽ രാത്രി 10 മണിവരെ ഹോസ്റ്റലിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നായിരുന്നു ചേളന്നൂർ എസ്എൻ കോളേജ് മാനേജ്മെന്റിന്റെ നിർദ്ദേശം. മാനേജ്മെന്റ് നിർദ്ദേശങ്ങൾ ലംഘിക്കുകയാണെങ്കിൽ ഹോസ്റ്റലിൽ നിന്നും താമസം മാറണമെന്ന് പെൺകുട്ടിക്ക് പ്രിൻസിപ്പൽ നിർദ്ദേശം നൽകുകയായിരുന്നു. ഇത് ചോദ്യം ചെയ്താണ് പെൺകുട്ടിയുടെ പിതാവ് ഹക്സർ കോടതിയെ സമീപിച്ചത്.
കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കാര്യത്തിൽ സമൂഹത്തിൽ നിലനിൽക്കുന്ന ഭയം മാറേണ്ടതുണ്ടെന്നും അതിന് വേണ്ടിയാണ് തന്റെ ശ്രമമെന്നും പെൺകുട്ടിയുടെ പിതാവ് ഹക്സർ പ്രതികരിച്ചു. ഉത്തരവാദിത്ത ബോധ്യത്തോടെ ഉപയോഗിക്കാൻ കുട്ടികളെ പാകപ്പെടുത്തേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം പറയുന്നു. ഇത്തരം പഴഞ്ചൻ നിലപാടുകൾ തിരുത്താൻ ഇനിയെങ്കിലും നമ്മൾ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications