എകെ ബാലന് രണ്ടാം തവണയും കോവിഡ് സ്ഥിരീകരിച്ചു: അവിശ്വസനീയമെന്ന് മുന്‍ മന്ത്രി
പാലക്കാട്: മുന്‍ മന്ത്രി എകെ ബാലന് വീണ്ടും കോവിഡ് ബാധ സ്ഥിരീകരിച്ചു. എകെ ബാലന്‍ തന്നെയാണ് കോവിഡ് ബാധിതനായ കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. വീണ്ടും കോവിഡിന് വിധേയമായത് എന്നെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമാണെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ബൂസ്റ്റർ ഡോസ് ഉള്‍പ്പടെ മൂന്ന് ഡോസ് വാക്സിന്‍ സ്വീകരിച്ചിരുന്നു. രണ്ടു പ്രാവശ്യത്തെയും ആശുപത്രി വാസം എനിക്ക് മറക്കാനാവാത്തതാണ്. ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഡോക്ടർമാരും, നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ കാട്ടിയ കരുതലും സ്നേഹവും മാതൃകാപരമായിരുന്നു. കോവിഡിന്റെ ഏത് പ്രതിസന്ധിയേയും നാം നേരിടുമെന്ന ആത്മവിശ്വാസം എല്ലാ പേരിലും പ്രകടമായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഞാൻ വീണ്ടും കോവിഡിന് വിധേയമായി. അതും കൃത്യം ഒരു വർഷത്തിനുള്ളിൽ രണ്ട് പ്രാവശ്യം. ജനുവരി 24 നാണ് ടെസ്റ്റ് ചെയ്തത്. പോസിറ്റീവായതിനെ തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ അഡ്മിറ്റായി. ആദ്യം കോവിഡിന് വിധേയമായപ്പോൾ ഉണ്ടായ അനുഭവം പ്രയാസകരമായിരുന്നു. 14ാം നിയമസഭയുടെ അവസാന സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഐ.സി.യു. ഉൾപ്പെടെ 17 ദിവസം ആശുപത്രിയിൽ കഴിയേണ്ടി വന്നു. തലചുറ്റൽ, ശക്തമായ ചുമ, പനി തുടർന്ന് അബോധാവസ്ഥയിലേക്ക് നീങ്ങുന്ന സ്ഥിതിയും ഉണ്ടായി.
എന്നാൽ ഇപ്പോൾ കോവിഡിന് വിധേയമായത് എന്നെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായിരുന്നു. രണ്ട് ഡോസ് വാക്സിനുമെടുത്തു. ബൂസ്റ്റർ ഡോസ് ജനുവരി 8 ന് ഹൈദരാബാദിൽ വച്ചു എടുത്തു. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് ശേഷം RTPCR നോക്കി നെഗറ്റീവാണെന്ന് ഉറപ്പാക്കി. എന്നാൽ തൃശൂർ സമ്മേളനത്തിനു ശേഷമാണ് ചെറിയ തോതിലുള്ള രോഗലക്ഷണങ്ങൾ കണ്ടത്. ആദ്യ പ്രാവശ്യത്തെപ്പോലെ തീവ്രമായ ശാരീരിക പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.
രണ്ടു പ്രാവശ്യത്തെയും ആശുപത്രി വാസം എനിക്ക് മറക്കാനാവാത്തതാണ്. ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഡോക്ടർമാരും, നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ കാട്ടിയ കരുതലും സ്നേഹവും മാതൃകാപരമായിരുന്നു. കോവിഡിന്റെ ഏത് പ്രതിസന്ധിയേയും നാം നേരിടുമെന്ന ആത്മവിശ്വാസം എല്ലാ പേരിലും പ്രകടമായിരുന്നു. വ്യാപനം കൂടുതലാണെങ്കിലും തീവ്രത കുറവായിട്ടുപോലും ജീവനക്കാരിൽ എന്തുകൊണ്ടോ പഴയ ആത്മവിശ്വാസം ഇപ്പോൾ കാണാനുണ്ടായിരുന്നില്ല.
ജില്ലാ ആശുപത്രിയിലെ 30% ജീവനക്കാർ പോസിറ്റീവായി ക്വാറന്റൈനിലാണ്. ജീവനക്കാരുടെ എണ്ണത്തിൽ കുറവുണ്ടായി, പ്രത്യേകിച്ചും നഴ്സ്, ലാസ്റ്റ് ഗ്രേഡ് തസ്തികകളിൽ അമിത ജോലി ഭാരവും കോവിഡ് വ്യാപനവും ജീവനക്കാരെ ആശങ്കപ്പെടുത്തുന്നതായി തോന്നി. എന്നിരുന്നാലും ഉള്ള ജീവനക്കാർ സ്തുത്യർഹമായ സേവനമാണ് നൽകുന്നത്. മറ്റൊന്ന് ഭരണപരമായും ചികിത്സാപരവുമായും നേതൃത്വം നൽകേണ്ട ഡിഎംഒ, സൂപ്രണ്ട് മുതലായ ഉയർന്ന ഉദ്യോഗസ്ഥരുടെ അഭാവം പലവിധ പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഡിഎംഒയുടെ സ്ഥലം മാറ്റം, സൂപ്രണ്ടിന്റെ ലീവ്, ഡെപ്യൂട്ടി സൂപ്രണ്ടിന്റെ കോവിഡ് ബാധ ഇതെല്ലാം ആശുപത്രി പ്രവർത്തനത്തെ ബാധിച്ചു.
കേന്ദ്ര ഗവൺമെന്റ് സഹായം നിർത്തിയതോടെ കോവിഡ് ബ്രിഗേഡായി പ്രവർത്തിച്ചിരുന്ന ആരോഗ്യ പ്രവർത്തകർ ഒഴിവായതും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. ആശുപത്രിയിൽ കിടന്നു കൊണ്ടു തന്നെ ബഹു. ആരോഗ്യ വകുപ്പ് മന്ത്രിയെ ബന്ധപ്പെട്ടു. ജില്ലാ ആശുപത്രിയിലെ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തി. മന്ത്രി ഉടൻ ബന്ധപ്പെട്ട് നടപടികൾ സ്വീകരിച്ചു. തൃശൂരിലേക്ക് മാറ്റിയ ഡിഎംഒ യെ പാലക്കാടേക്ക് മാറ്റി നിയമിച്ചു. ആശുപത്രി സൂപ്രണ്ടിനെ നിയമിച്ചു. ലീവിലായിരുന്ന ജീവനക്കാർക്കു പകരം ജീവനക്കാരെ നിയമിക്കാൻ നടപടികൾ സ്വീകരിച്ചു.
ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ കുറവുമൂലം ശുചീക പ്രവർത്തനങ്ങളും മന്ദഗതിയിലായിരുന്നു. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നതിനെ തുടർന്ന് അതിനും നടപടിയായി. അങ്ങനെ ആശുപത്രി വാസത്തിനിടയിൽത്തന്നെ ആശുപത്രിയിലെ അപര്യാപ്തതകളും ജീവനക്കാരുടെ ബുദ്ധിമുട്ടുകളും നേരിട്ട് മനസ്സിലാക്കാനും പരിഹാരം കാണാനും കഴിഞ്ഞത് സന്തോഷകരമാണ്. സമാനമായ ചില നടപടികൾ സ്വീകരിക്കാൻ ആദ്യം കോവിഡ് ബാധിതനായി ഇവിടെ കിടന്നപ്പോഴും കഴിഞ്ഞിരുന്നു. പാലക്കാട് മെഡിക്കൽ കോളേജിനെ കോവിഡ് ആശുപത്രിയാക്കി മാറ്റാനും ഒ.പി., ഐ.സി.യു യൂണിറ്റുകൾ മുഖ്യമന്ത്രിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനും വകുപ്പ് മന്ത്രിയെന്ന നിലയിൽ ആശുപത്രിയിൽ കിടന്നു ക്കൊണ്ട് തന്നെ നടപടികൾ സ്വീകരിച്ചിരുന്നു.
മൂന്നാം തരംഗത്തിലെ വൈറസിന്റെ സ്വഭാവത്തെക്കുറിച്ച് മനസ്സിലാക്കാനും ഇപ്പോഴത്തെ ആശുപത്രി വാസം സഹായിച്ചു. ബുദ്ധിമുട്ടുകൾ ഇല്ലെങ്കിൽ 10 ദിവസം ക്വാറന്റൈൻ കഴിഞ്ഞാൽ ഒരു ലക്ഷണങ്ങളുമില്ലെങ്കിൽ പരിശോധന കൂടാതെ തന്നെ പുറത്തിറങ്ങാം. നെഗറ്റീവാകണമെന്നില്ല. വൈറസിന്റെ കാഠിന്യം കുറയുംതോറും പകർത്താനുള്ള കഴിവും ഇല്ലാതാകുമെന്നതുകൊണ്ടാണ് രണ്ടാമത്തെ ടെസ്റ്റ് ഒഴിവാക്കുന്നതെന്ന് മനസ്സിലായി.
ആരോഗ്യ വകുപ്പും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, സന്നദ്ധ സംഘടനകളും ഒത്തൊരുമിച്ചു പ്രവർത്തിക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് നിലവിലെ സ്ഥിതി വിരൽ ചൂണ്ടുന്നത്. ഒന്നും രണ്ടും തരംഗത്തെപ്പോലെ തന്നെ നാം ജാഗ്രത പുലർത്തണം. സ്വയം നിയന്ത്രണമാണ് മൂന്നാം തരംഗത്തിൽ നാം ഓരോരുത്തരും പുലർത്തേണ്ട ജാഗ്രത. ഈ പ്രതിസന്ധിയേയും നമുക്ക് മറികടക്കാം. ആരോഗ്യ പ്രവർത്തകരേയും ആരോഗ്യ വകുപ്പിനേയും നമുക്ക് പിന്തുണയ്ക്കാം. അവരുടെ പ്രവർത്തനങ്ങൾക്ക് നമുക്ക് കരുത്ത് പകരാം.
മണിക്കൂറുകള്‍ നീണ്ട് ദിലീപ്-രാമന്‍പിള്ള കൂടിയാലോചന: ശേഷം നിർണ്ണായക തീരുമാനം, പൊലീസ് വെട്ടിലായോ
Recommended Video