കൊവിഡ് ക്വാറന്റീൻ; സർക്കാർ ജീവനക്കാർ 7 ദിവസത്തിന് ശേഷം ജോലിയിൽ കയറണം
തിരുവനന്തപുരം;സർക്കാർ, അർധസർക്കാർ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കോവിഡ് ക്വാറന്റീൻ സംബന്ധിച്ച മാർഗനിർദ്ദേശങ്ങളിൽ മാറ്റം വരുത്തി സർക്കാർ. ജീവനക്കാരുടെ സ്‌പെഷ്യൽ കാഷ്വൽ ലീവ് ഏഴു ദിവസമാക്കിയാണ് സർക്കാർ ഉത്തരവിറക്കിയത്. കോവിഡ് പോസിറ്റീവ് ആയവരും പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള ജീവനക്കാരും പൊതു അവധികൾ ഉൾപ്പെടെ ഏഴു ദിവസം കഴിഞ്ഞ് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയാൽ ഓഫീസിൽ ഹാജരാകണമെന്ന് ഉത്തരവിൽ പറയുന്നു.ആരോഗ്യവകുപ്പിന്റെയോ തദ്ദേശസ്വയംഭരണ വകുപ്പിന്റെയോ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കാഷ്വൽ ലീവിന് അനുമതി ലഭിക്കുക.

നിലവിൽ കൊവിഡ് ബാധിച്ച് പത്താം ദിവസമാണ് നെഗറ്റീവ് ആയതായി കണക്കാക്കുന്നത്. മാത്രമല്ല നെഗറ്റീവ് ആയോ എന്ന് അറിയാൻ പരിശോധനയും ഒഴിവാക്കിയിരുന്നു. നേരത്തേ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളവർക്ക് 10 ദിവസമായിരുന്നു ക്വാറന്റീൻ. എന്നാൽ ഇവർക്ക് 7 ദിവസം ക്വാറന്റീൻ മതിയാകും.
കോവിഡ് രോഗിയുമായി പ്രാഥമിക സമ്പർക്കപട്ടികയിൽ വന്ന ജീവനക്കാരൻ മൂന്നു മാസത്തിനിടയിൽ കോവിഡ് രോഗമുക്തനായ വ്യക്തിയാണെങ്കിൽ ക്വാറന്റീനിൽ പോകേണ്ടതില്ലെന്നും ഉത്തരവിൽ പറയുന്നു. അത്തരം വ്യക്തികൾക്ക് കോവിഡ് നിർദ്ദേശങ്ങൾ പാലിച്ചും രോഗലക്ഷണങ്ങൾക്ക് സ്വയം നിരീക്ഷണത്തിൽ ഏർപ്പെട്ടും ഓഫീസിൽ ഹാജരാകുകയും രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുകയും വേണം.
കൊവിഡ് മൂർച്ഛിച്ച് ആശുപത്രിയിൽ ചികിത്‌സ തേടേണ്ടി വരുന്ന ജീവനക്കാർക്ക് ചികിത്സാ കാലയളവ് മുഴുവനും മെഡിക്കൽ രേഖകളുടെ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ കാഷ്വൽ ലീവ് അനുവദിക്കും. ഏതെങ്കിലും സാഹചര്യത്തിൽ ഈ സംവിധാനം ജീവനക്കാർ ദുരുപയോഗം ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെ്നും സർക്കാർ ഉത്തരവിൽ പറയുന്നു.












Click it and Unblock the Notifications