കേരളത്തിന് നടുക്കം! മലപ്പുറത്തെ കൊവിഡ് ബാധിച്ച നാല് മാസം പ്രായമുളള കുഞ്ഞ് മരിച്ചു!
കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മൂന്നാമത്തെ മരണം. നാല് മാസം മാത്രം പ്രായമുളള കൊവിഡ് ബാധിച്ച കുഞ്ഞാണ് മരണപ്പെട്ടിരിക്കുന്നത്. മഞ്ചേരി സ്വദേശികളുടെ കുട്ടിയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികത്സയില്‍ ആയിരുന്നു. കുട്ടിക്ക് എവിടെ നിന്നാണ് കൊവിഡ് പകര്‍ന്നത് എന്നത് സ്ഥിരീകരിക്കാനായിട്ടില്ല.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് കുഞ്ഞിന്റെ മരണം. കുഞ്ഞിന് നേരത്തെ തന്നെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. സംസ്ഥാനം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി നടപ്പിലാക്കുന്ന ഘട്ടത്തിലെ കുഞ്ഞിന്റെ മരണം കേരളത്തെ നടുക്കുന്നു.
മാതാപിതാക്കൾക്ക് രോഗമില്ല
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പുലര്‍ച്ചെ ആറ് മണിയോടെയാണ് കുഞ്ഞിന്റെ മരണം സംഭവിച്ചിരിക്കുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല. കുട്ടിക്ക് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചത് എന്നത് കൃത്യമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കുഞ്ഞിന്റെ അകന്ന ഒരു ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ബന്ധുവിൽ നിന്നാകാം
ഈ ബന്ധുവില്‍ നിന്നാകാം കുട്ടിക്ക് കൊവിഡ് പകര്‍ന്നത് എന്നാണ് ആരോഗ്യവകുപ്പ് പ്രാഥമികമായി സംശയിക്കുന്നത്. ഇയാള്‍ കുഞ്ഞിനെ സന്ദര്‍ശിച്ചതില്‍ നിന്നോ മറ്റോ ആകാം വൈറസ് പകര്‍ന്നത്. കുട്ടിക്ക് ജന്മനാ തന്നെ ഹൃദയത്തിന് തകരാറും ഭാരക്കുറവും അടക്കമുളള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഹൃദയാഘാതമാണ് കുഞ്ഞിന്റെ മരണകാരണമായിരിക്കുന്നത്.
ആരോഗ്യം വഷളായിരുന്നു
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുഞ്ഞിന്റെ ആരോഗ്യ നില അതീവ വഷളായിരുന്നു. ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു കുഞ്ഞിനെ ചികിത്സിച്ചിരുന്നു. എന്നാല്‍ സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച് ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് വാര്‍ത്താ കുറിപ്പ് ഇറക്കിയിരുന്നു.
ആദ്യം മഞ്ചേരിയിലെ ആശുപത്രിയിൽ
മെഡിക്കല്‍ കോളേജില്‍ എത്തിക്കുമ്പോള്‍ തന്നെ കുഞ്ഞിന്റെ ആരോഗ്യനില വഷളായിരുന്നു എന്നാണ് മെഡിക്കല്‍ ബുളളറ്റിനില്‍ പറഞ്ഞിരുന്നത്. ഏപ്രില്‍ 17ന് പയ്യനാടുളള വീട്ടില്‍ വെച്ച് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഉച്ചയ്ക്ക് കുഞ്ഞിനെ മഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആ സമയത്ത് കുഞ്ഞിന് ന്യൂമോണിയ കണ്ടെത്തിയിരുന്നു.
പനിയും ശ്വാസതടസ്സവും
കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മഞ്ചേരിയിലെ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിലാണ് അന്ന് കുഞ്ഞിനെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. കുട്ടിക്ക് പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടിരുന്നു. ഏപ്രില്‍ 21 വരെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു കുഞ്ഞ്. അപസ്മാരം ഉണ്ടായതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
ഡോക്ടർമാർ നിരീക്ഷണത്തിൽ
കഴിഞ്ഞ ദിവസം കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു കുഞ്ഞിനെ പ്രവേശിപ്പിച്ചിരുന്നത്. കുഞ്ഞിനെ ചികിത്സ ഡോക്ടര്‍മാരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഞ്ച് ഡോക്ടര്‍മാര്‍ക്കൊപ്പം ആരോഗ്യപ്രവര്‍ത്തകരും നിരീക്ഷണത്തിലാണ്. അതേസമയം കുഞ്ഞിന്റെ മാതാപിതാക്കളുടെ കൊവിഡ് പരിശോധനാ ഫലം ഇന്ന് ലഭിക്കും.