കൊവിഡ് നിരീക്ഷണത്തിലുളള കുഞ്ഞിനെ അണലി കടിച്ചു, ഭയന്ന് അടുക്കാതെ ആളുകൾ, രക്ഷകനായി സിപിഎം നേതാവ്
രാജപുരം: കൊവിഡ് വ്യാപനം തടയാന്‍ സാമൂഹിക അകലം നിര്‍ബന്ധം തന്നെയാണ്. എന്നാല്‍ കൊവിഡിനെ പേടിച്ച് ആപത്ത്ഘട്ടത്തില്‍ പോലും ഒരു കൈ സഹായം നീട്ടാന്‍ മടിക്കുന്നവരുണ്ട്. അവരുടെ മുന്നിലാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ ജിനില്‍ മാത്യു മാതൃകയായിരിക്കുന്നത്. പാമ്പ് കടിയേറ്റ കുഞ്ഞിനെ രക്ഷിക്കാന്‍ കൊവിഡൊന്നും ജിനിലിന് മുന്നില്‍ ഒരു തടസ്സമേ ആയില്ല.
സംഭവം ഇങ്ങനെ- ബീഹാറില്‍ അധ്യാപകരായി ജോലി ചെയ്യുന്ന ദമ്പതികള്‍ നാട്ടിലെത്തി പാണത്തൂര്‍ വട്ടക്കയത്തുളള വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. ഇവരുടെ ഒന്നര വയസ്സുളള മകള്‍ക്കാണ് വീടിനകത്ത് വെച്ച് പാമ്പ് കടിയേറ്റത്. അണലിയാണ് കടിച്ചത്. ക്വാറന്റൈനില്‍ കഴിയുന്ന അച്ഛനും അമ്മയും കുഞ്ഞിന്റെ അടുത്തേക്ക് പോകാന്‍ സാധിക്കാതെ സഹായത്തിനായി നിലവിളിച്ചു. എന്നാല്‍ കൊവിഡ് ഭയന്ന് ആരും സഹായിക്കാന്‍ എത്തിയില്ല.
അയല്‍വീട്ടില്‍ താമസിക്കുന്ന ജിനില്‍ മാത്യു ഒന്നും നോക്കാതെ കുഞ്ഞിനെ വീട്ടില്‍ നിന്നും കോരിയെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സമയത്ത് എ്ത്തിച്ചത് കൊണ്ട് കുഞ്ഞിന്റെ ജീവന്‍ രക്ഷപ്പെട്ടു. സംഭവം വാർത്തയായതോടെ സിഐടിയു നേതാവ് കൂടിയായ ജിനിലിന് അഭിനന്ദന പ്രവാഹമാണ്. കുഞ്ഞിന് പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജിനിലും ക്വാറന്റൈലിൽ പ്രവേശിച്ചിരിക്കുകയാണ്.
ജിനിലിനെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിനന്ദിച്ചു. ഫേസ്ബുക്ക് പോസ്റ്റ്: കഴിഞ്ഞ ദിവസം കാസർഗോഡ് ജില്ലയിലെ പാണത്തൂർ വട്ടക്കയത്ത് പാമ്പ് കടിയേറ്റ, കോവിഡ് ബാധിതനായ കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തിയ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ജിനിൽ മാത്യുവിന് ഹൃദയാഭിവാദ്യങ്ങൾ. സഖാവിൻ്റെ മാതൃകാപരമായ രക്ഷാപ്രവർത്തനം മാനവീകത ഉയർത്തിപ്പിടിക്കുന്ന ഓരോ മനുഷ്യനും അഭിമാനിക്കാൻ വകയുള്ളതാണ്. ബീഹാറിൽ നിന്നെത്തിയ അധ്യാപക ദമ്പതികളും കുഞ്ഞും ക്വാറൻ്റയിനിലായതിനാലും കോവിഡ് ബാധിതരാണെന്ന് സംശയമുള്ളതിനാലും പാമ്പ് കടിയേറ്റ കുഞ്ഞിനെ രക്ഷിക്കാൻ പലരും മടിച്ചു നിന്ന വേളയിലാണ് കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനായി സഖാവ് ജിനിൽ ഓടിയെത്തിയത്.
ചടുല നീക്കങ്ങളുമായി ഗെഹ്ലോട്ട്! ബിജെപിയെ വാഴിക്കില്ല! വേണ്ടി വന്നാൽ പ്രധാനമന്ത്രിയുടെ വീട്ടിലും സമരം
കുഞ്ഞിനെ കടിച്ച അണലിയെ തല്ലിക്കൊന്ന് കവറിലാക്കിയെടുത്ത്, കുഞ്ഞിനെ വാരിയെടുത്ത് നെഞ്ചോടടുക്കി ആംബുലൻസ് ഡ്രൈവറായ സുഹൃത്ത് ബിനുവിൻ്റെ സഹായത്തോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും അവിടെ നിന്ന് പരിയാരം മെഡിക്കൽ കോളേജിലേക്കും കുതിച്ച സഖാവ്, വിലപ്പെട്ട ഒരു ജീവനാണ് സംരക്ഷിച്ചത്. കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ച ആരോഗ്യ പ്രവർത്തകരും അഭിനന്ദനമർഹിക്കുന്നു. സഖാവ് ജിനിൽ മാത്യു ഇപ്പോൾ ക്വാറൻ്റയിനിലാണുള്ളത്. പൂർണ ആരോഗ്യത്തോടെ, നാടിൻ്റെ ഹൃദയമിടിപ്പായി മാറാൻ സഖാവിന് സാധിക്കും. മലയാളികളൊന്നാകെ സഖാവിൻ്റെ കൂടെയുണ്ട്.