'ചെറിയാൻജിയെ പറ്റിയ്ക്കാനുണ്ടാക്കിയ തട്ടികൂട്ട്..വിജ്ഞാനകോശമായ സതീശനുള്ളപ്പോൾ എന്തിന്';ട്രോളി പ്രശാന്ത്
തിരുവനന്തപുരം; സിപിഎം ബന്ധം ഉപേക്ഷിച്ചെത്തിയ ചെറിയാൻ ഫിലിപ്പിന് പുതിയ പദവി നൽകിയിരിക്കുകയാണ് കോൺഗ്രസ്. കെ പി സി സി രാഷ്ട്രീയ പഠനകേന്ദ്രത്തിന്റെ ഡയറക്ടറായാണ് നിയമനം. ഇപ്പോഴിതാ നിയമനത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് വിട്ട് സി പി എമ്മിലെത്തിയ പി എസ് പ്രശാന്ത്. ഇപ്പോൾ ഉദയം ചെയ്തിരിക്കുന്ന
'ചെറിയാൻ ജീ സ്പെഷ്യൽ പഠന കേന്ദ്രം'അദ്ദേഹത്തെ പറ്റിയ്ക്കാൻ വേണ്ടി തട്ടിക്കൂട്ടിയതാണെന്ന് ആർക്കാണറിയാത്തതെന്ന് പ്രശാന്ത് പരിഹസിച്ചു. അല്ലെങ്കിൽ തന്നെ സർവ്വ വിജ്ഞാനകോശമായ വി ഡി സതീശനുള്ളപ്പോൾ എന്തിനാണീ പ്രത്യേക പഠന കേന്ദ്രമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പ്രശാന്ത് ചോദിച്ചു. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

എങ്ങനെ നടന്നൊരു മനുഷ്യനാണ്..!
മൂന്ന് നിയോജക മണ്ഡലത്തിൽ മത്സരിക്കാൻ അവസരം.(സ്വന്തം നിയോജക മണ്ഡലമുൾപ്പെടെ)
KTDC ചെയർമാൻ ( ഏറ്റവും വലിയ കോർപ്പറേഷൻ)
നവകേരള മിഷൻ കോർഡിനേറ്റർ ( ഓഫീസ് സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസ് താഴെ) ഖാദി ബോർഡ് ചെയർമാനായി ഇപ്പോഴും തുടരേണ്ട വ്യക്തി.. !ചെറിയാൻജീയുടെ നമ്മുടെ ചെറിയാൻ ഫിലിപ്പിൻ്റെ കഥയാണീ പറഞ്ഞ് വരുന്നത്..!

അങ്ങനെ CPI(M) സഹയാത്രികനായി (സഹയാത്രികനാകുമ്പോൾ പണിയെടുക്കണ്ടല്ലോ ) സുഖലോലുപനായി കഴിഞ്ഞ് വരവേ.!
''പെട്ടൊന്നൊരു വെളിപാട് "
എൻ്റെ രാഷട്രീയ വ്യക്തിത്വം നഷ്ട്ടപ്പെട്ടുവോ..?
('രാജ്യസഭ മോഹഭംഗ' മാണെന്നാണ് കരക്കമ്പി..! )
അമാന്തിച്ചില്ല.. എടുത്തോരു ചാട്ടം..!
"ഞാനെൻ്റെ തറവാട്ടിലേയ്ക്ക് തിരിച്ച് പോകുന്നു"..!അങ്ങനെ നമ്മുടെ ചെറിയാൻജീയ്ക്കായി KPCC ഒരു പുതിയ പഠന ഗവേഷണ കേന്ദ്രം ഒരുക്കുന്നു..!
'ചെറിയാൻജീ സ്പെഷ്യൽ പഠന ഗവേഷണ കേന്ദ്രം'..!

അങ്ങ് ദൂരെ.. നെയ്യാർ ഡാമിനക്കരെ രാജീവ് ഗാന്ധിയുടെ പേരിൽ KPCC യ്ക്ക് ഇപ്പോൾ ഒരു പഠന ഗവേഷണ കേന്ദ്രമുണ്ട്.വല്ലപ്പോഴും നടക്കുന്ന കല്യാണമല്ലാതെ അവിടെ ഒരു ഗവേഷണവും നടക്കുന്നതായി അറിവില്ല..!പശ്ചിമഘട്ടത്തിൻ്റെ അതിർത്തിയ്ക്ക് കുറ്റിയടിച്ച ആ കാനന ദേശത്തേയ്ക്ക് ആരും പോകാറുമില്ല..
അതിൻ്റെ ഇപ്പോഴത്തെ ഡയറക്ടർ ആരെന്ന് ആർക്കും അറിയുകയുമില്ല..!
അല്ലെങ്കിൽ തന്നെ സർവ്വ വിജ്ഞാനകോശമായ ശ്രീ വി ഡി സതീശനുള്ളപ്പോൾ എന്തിനാണീ പ്രത്യേക പഠന കേന്ദ്രം..!

ശ്രീ ഉമ്മൻ ചാണ്ടിയും ശ്രീ രമേശ് ചെന്നിത്തലയും തന്നെ അധികപറ്റാണ് എന്നാണ് പുതിയ പ്രതിപക്ഷ നേതാവിൻ്റെ നിലപാട്..! പിന്നെയാണി ചെറിയാൻജീ..!ഇപ്പോൾ ഉദയം ചെയ്തിരിക്കുന്ന
'ചെറിയാൻജീ സ്പെഷ്യൽ പഠന കേന്ദ്രം' പാവം ചെറിയാൻജിയെ പറ്റിയ്ക്കാൻ വേണ്ടി തട്ടിക്കൂട്ടിയതാണെന്ന് ആർക്കാണറിയാത്തത്.. (ഒരു പക്ഷേ ചെറിയാൻജീ ഒഴികെ)
ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടാൻ പറ്റുമോ.?പക്ഷേ.. ചെറിയാൻജീ..
കുറച്ച് പാഠങ്ങൾ പഠിച്ച് കഴിയുമ്പോൾ ഈ രാഷ്ട്രീയ പഠന കേന്ദ്രത്തിൽ നിന്നും അധികം വൈകാതെ ചില പഠനശഖലങ്ങൾ പുറത്ത് വരും..!
അത് കേട്ട് കോൺഗ്രസ് നേതാക്കൾ ഞെട്ടും...!

വാൽകഷണം -:ചെറിയാൻജീ യുടെ ഭാഷയിൽ പറഞ്ഞാൽ"CPI(M) എന്നെ പട്ടിണിക്കിട്ടിട്ടില്ല".
ചെറിയാൻജീയ്ക്ക് ഇനി എന്ത് സംഭവിക്കുമെന്ന് കണ്ടു തന്നെ അറിയണം കോശീ..!മാളിക മുകളേറിയ മന്നൻ്റെ തോളിൽ മാറപ്പ് കേറ്റുന്നതും ഭവാൻ..!!,പോസ്റ്റിൽ പ്രശാന്ത് കുറിച്ചു.
ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിലായിരുന്നു 20 വർഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ച് ചെറിയാൻ ഫിലിപ്പ് തിരികെ കോൺഗ്രസിലെത്തിയത്. കോൺഗ്രസിൽ സ്വതന്ത്രമായി അഭിപ്രായം പറയാൻ വേണ്ടിയാണ് തിരികെയെത്തിയതെന്നും സിപിഎമ്മിൽ വെറും ന്യായീകരണ തൊഴിലാളിയായിരുന്നു താനെന്നുമായിരുന്നു സിപിഎം വിട്ടതിന് പിന്നാലെ അദ്ദേഹം പ്രതികരിച്ചത്.












Click it and Unblock the Notifications