സിപിഎം ഓഫീസ് ആക്രമണം: പിന്നില്‍ എബിവിപി പ്രവര്‍ത്തകര്‍, 6 പേരെ തിരിച്ചറിഞ്ഞെന്ന് പൊലീസ്
തിരുവനന്തപുരം: സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞതായി പൊലീസ്. എ ബി വി പി പ്രവര്‍ത്തകരാണ് സി പി എം ഓഫീസിന് നേരെ കല്ലെറിഞ്ഞതെന്ന് സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഇവരില്‍ ആറ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
സി സി ടി വി പരിശോധിച്ചപ്പോഴാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മൂന്ന് പേര്‍ ആറ്റുകാല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് പൊലീസ് അറിയിക്കുന്നത്. അതേസമയം, ബൈക്കില്‍ എത്തിയ സംഘം കല്ലെറിയുകയായിരുന്നുവെന്നാണ് ഓഫീസ് ജീവനക്കാര്‍ വ്യക്തമാക്കുന്നത്. രാത്രി രണ്ട് മണിയോടെ മൂന്ന് ബൈക്കുകളിലായി എത്തിയ സംഘമാണ് അക്രമണത്തിന് പിന്നില്‍. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ കാറിന് നേരെയും ആക്രമണം ഉണ്ടായി. ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റില്‍ കല്ല് പതിച്ചിരുന്നു.
'റോബിനെ നിങ്ങളൊക്കെ ഇങ്ങനെ ഉരച്ച്.. ഉരച്ച് വെളുപ്പിച്ചോ: പക്ഷെ എല്ലാം ഒരുനാള്‍ പുറത്ത് വരും'-വിമർശനം
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മൂന്ന് ബൈക്കുകളില്‍ ആറ് പേരാണ് ദൃശ്യങ്ങളിലുള്ളത്. ബൈക്കുകള്‍ നിര്‍ത്താതെ തന്നെ മുന്നോട്ട് പോകുമ്പോഴായിരുന്നു ഓഫീസിനേ നേരയുള്ള കല്ലേറെന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. എന്നാല്‍ വാഹനങ്ങളുടെ നമ്പറോ ആളുകളുടെ മുഖമോ ദൃശ്യങ്ങളില്‍ വ്യക്തമല്ല. സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ ഉള്‍പ്പടേയുള്ള ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
അതേസമയം, ആക്രമണത്തില്‍ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിഷേധം അറിയിച്ചിരുന്നു. സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ നടന്ന ബി ജെ പി അക്രമണത്തില്‍ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിക്കുന്നെന്ന് പത്രക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച ക്രമസമാധാനം പുലരുന്ന സംസ്ഥാനത്ത് അത് തകര്‍ക്കുന്നതിനുള്ള ബോധപൂര്‍വ്വമായ പ്രവര്‍ത്തനങ്ങള്‍ സംഘപരിവാറിന്റേയും, യു.ഡി.എഫിന്റേയും നേതൃത്വത്തില്‍ നടന്നുവരികയാണ്. സംസ്ഥാന സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ജനക്ഷേമകരമായ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാതിരിക്കാനുള്ള ബോധപൂര്‍വ്വമായ ഇടപെടലുകളും ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നിലുണ്ട്.
ശരീര ഭാരം കുറയ്ക്കണോ: ഈ അഞ്ച് പാനീയങ്ങള്‍ സ്ഥിരമാക്കൂ
തിരുവനന്തപുരത്തെ വികസന പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന ബി.ജെ.പി, യു.ഡി.എഫ് രാഷ്ട്രീയം തുറന്നുകാട്ടി മുന്നേറുന്ന എല്‍.ഡി.എഫ് ജാഥക്ക് നേരെ കഴിഞ്ഞ ദിവസമാണ് ഇവിടെ അക്രമണം ഉണ്ടായത്. അതിന്റെ തുടര്‍ച്ചയായാണ് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുള്ള അക്രമം. അക്രമകാരികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്നതിനാവശ്യമായ നടപടി സ്വീകരിക്കേണ്ടതുണ്ട്.
ഇക്കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ 23 സി പി എം പ്രവര്‍ത്തകരാണ് ആര്‍.എസ്.എസ്സിന്റേയും, യു ഡി എഫിന്റേയും, എസ് ഡി പി ഐയുടേയും കൊലക്കത്തിക്ക് ഇരയായത്. ഇതില്‍ 17 പേരെ കൊലപ്പെടുത്തിയത് ബി ജെ പിയാണ്. ഇത്തരം വസ്തുതകള്‍ വാര്‍ത്തയാകാതെ നിസ്സാരമായ കാര്യങ്ങള്‍ ഊതിവീര്‍പ്പിച്ച് പാര്‍ടിയെ സംബന്ധിച്ച് ജനങ്ങളില്‍ അവമതിപ്പുണ്ടാക്കാനുള്ള തീവ്ര ശ്രമങ്ങളാണ് ഒരുവിഭാഗം മാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
സംസ്ഥാനത്ത് സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് മുന്നോട്ടുപോകുന്നവരുടെ നീക്കങ്ങളെ തുറന്നുകാട്ടാനാകണം. പാര്‍ടിയെ സ്നേഹിക്കുന്ന ജനവിഭാഗങ്ങളില്‍ പ്രകോപനം സൃഷ്ടിച്ച് തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ നാം പ്രകോപിതരാകരുത്. ഇത്തരം ഇടപെടലുകളെ ജനങ്ങളെ അണിനിരത്തി നേരിടുന്നതിനുള്ള പ്രവര്‍ത്തനം സംഘടിപ്പിക്കണം. അതിനായി മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടേയും പിന്തുണ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.