കീഴാറ്റൂരില്‍ സിപിഎം കുരുക്കില്‍, ഭൂമാഫിയയുമായി ബന്ധമെന്ന് ആരോപണം, ജനാധിപത്യവിരുദ്ധമെന്ന് സിപിഐ!
കീഴാറ്റൂരില്‍ സിപിഎമ്മിന്റെ നിലപാട് വളരെ അപകടം പിടിച്ചതാണെന്ന് സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാര്‍
തളിപ്പറമ്പ്: കീഴാറ്റൂരില്‍ വയല്‍നികത്തി ബൈപ്പാസ് നിര്‍മിക്കാനുള്ള സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാവുന്നു. എല്‍ഡിഎഫ് സര്‍ക്കാരിലെ സുപ്രധാന ഘടകകക്ഷിയായ സിപിഐ കീഴാറ്റൂരിലെ സിപിഎം നിലപാടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇതിന് പുറമേ ഭൂമാഫിയയുമായി സിപിഎമ്മിന് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇതോടെ സിപിഎം ശരിക്കും കുരുക്കിലായിരിക്കുകയാണ്.
പി ജയരാജന്റെ നേതൃത്വത്തിലുള്ള കണ്ണൂര്‍ ജില്ലാ ഘടകത്തിനാണ് ഇപ്പോള്‍ ശക്തമായ തിരിച്ചടിയേറ്റിക്കുന്നത്. അതേസമയം സര്‍ക്കാര്‍ വയല്‍ക്കിളികളോട് മൃദുസമീപനം സ്വീകരിച്ചതിനാല്‍ ഇപ്പോള്‍ ഉയര്‍ന്ന വിവാദത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കും. അതോടൊപ്പം മേല്‍പ്പാലം അടക്കമുള്ള എലിവേറ്റഡ് ഹൈവേ എന്ന സര്‍ക്കാരിന്റെ ആശയത്തോട് കണ്ണൂര്‍ നേതൃത്വവും യോജിക്കേണ്ടി വരുമെന്നാണ് സൂചന.
ജനാധിപത്യവിരുദ്ധം
കീഴാറ്റൂരില്‍ സിപിഎമ്മിന്റെ നിലപാട് വളരെ അപകടം പിടിച്ചതാണെന്ന് സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാര്‍ പറഞ്ഞു. ജനാധിപത്യവിരുദ്ധമായ ഇത്തരമൊരു കാര്യത്തിന് വേണ്ടി എന്തിനാണ് സിപിഎം വാശിപിടിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. നേരത്തെ തീരുമാനിച്ച കാര്യങ്ങള്‍ എന്ത് വില കൊടുത്തും നടപ്പിലാക്കുമെന്ന രീതിയാണ് പാര്‍ട്ടി ഇപ്പോള്‍ പിന്തുടരുന്നത്. പക്ഷേ അതിന് മറ്റുള്ളവരെ എന്തിനാണ് ഈ വിഷയത്തിലേക്ക് കൊണ്ടുവരുന്നത്. വയല്‍ക്കിളികളുടെ സമരപ്പന്തല്‍ കത്തിക്കുക, ബലം പ്രയോഗിച്ച് കൊടികുത്തുക തുടങ്ങിയ രീതികളൊന്നും ജനാധിപത്യത്തിന് ചേര്‍ന്നതല്ല. യഥാര്‍ത്ഥത്തില്‍ ഇതിന്റെയൊന്നും ആവശ്യമേയില്ല. കീഴാറ്റൂര്‍ ബൈപ്പാസില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. എന്നിട്ടും വയല്‍ക്കിളികളുടെ മാര്‍ച്ചിനെതിരെ സിപിഎം സമരം നടത്തിയതെന്തിനാണെന്നും സന്തോഷ് കുമാര്‍ ചോദിക്കുന്നു.
സിപിഎം പ്രതിരോധത്തില്‍
സിപിഐ ഇത്ര വലിയ വിമര്‍ശനം നടത്തിയതോടെ സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ നേതൃത്വമാണ് കുരുക്കിലായിരിക്കുന്നത്. സിപിഐ സംസ്ഥാന നേതൃത്വവും ഇക്കാര്യത്തില്‍ പിന്തുണ നല്‍കുന്നുണ്ട്. എന്നാല്‍ കീഴാറ്റൂരില്‍ സിപിഎം നടത്തുന്ന സമരത്തിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങളാണെന്ന ആരോപണമാണ് പാര്‍ട്ടിയെ ഏറ്റവുമധികം വലയ്ക്കുന്നത്. വയല്‍ ഏറ്റെടുത്ത് റോഡ് നിര്‍മിക്കാനാവശ്യമായി വരുന്ന മണ്ണും അതിനു വേണ്ടി ഭൂമി പ്ലോട്ടുകളാക്കുകയാണ് ഇവര്‍ ഗുണകരമായി തീരുന്നതെന്നാണ് ആരോപണം. വയല്‍ നികത്തി റോഡുണ്ടാക്കാന്‍ 10 ലക്ഷം ലോഡ് മണ്ണെടുക്കണം. ഇതിനായി വരുന്ന മണ്ണിന് 100 കോടിയോളം രൂപ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ കൈയ്യിലെത്തുമെന്നാണ് സൂചന. ഇതിന് വേണ്ട എല്ലാ സഹായവും സിപിഎം ജില്ലാ നേതൃത്വം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് രഹസ്യധാരണയാണെന്നും പറയുന്നുണ്ട്.
മിനി ടൗണ്‍ഷിപ്പിന് നീക്കം
ദേശീയപാതാ ബൈപ്പാസിനായി ഇപ്പോള്‍ ഏറ്റെടുത്ത സ്ഥലത്ത് വേറെയും ചില താല്‍പര്യങ്ങള്‍ സിപിഎമ്മിന് ഉള്ളതായി ആരോപണമുണ്ട്. ഓട് നിര്‍മാണ കമ്പനിയുമായി കളിമണ്ണ് കുഴിച്ചെടുക്കാന്‍ ധാരണയുള്ളതായി റിപ്പോര്‍ട്ടുണ്ട്. കളിമണ്ണെടുക്കുന്ന കുഴി അടക്കം പുതുതായി നിര്‍മിക്കുന്ന ദേശീയ പാത മണ്ണിട്ട് ഉയര്‍ത്താന്‍ കീഴാറ്റൂര്‍ വയലിന് സമീപം 56 ഏക്കര്‍ വരുന്ന സ്വകാര്യവ്യക്തിയുടെ കുന്നിടിച്ച് നിരത്താനും നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഇക്കാര്യം നേരത്തെ വയല്‍ക്കിളികള്‍ ഉന്നയിച്ച ആരോപണമാണ്. ഈ മണ്ണ് നീക്കുന്ന സ്ഥലത്ത് മിനി ടൗണ്‍ഷിപ്പിന് ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിന്റെ മറവില്‍ വന്‍കിടക്കാര്‍ വാങ്ങിയ കുന്നുകള്‍ ഇടിച്ച് നിരത്താനും നീക്കമുണ്ട്. ഈ കാരണം കൊണ്ടാണ് പാരിസ്ഥിതിത ആഘാത പഠനത്തിന് സിപിഎമ്മും സര്‍ക്കാരും എതിര് നില്‍ക്കുന്നതെന്നാണ് സൂചന. നിലവിലുള്ള ദേശീയ പാത ഇരുഭാഗത്തും വികസിപ്പിച്ച് നാലുവരിയാക്കലാണ് പരിസ്ഥിതി ആഘാതം കുറച്ച് പാതവികസനം സാധ്യമാക്കാനുള്ള മാര്‍ഗമെന്ന് പരിഷത്തിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കൃഷി നശിക്കും
കീഴാറ്റൂരില്‍ ഏതെങ്കിലും വിധത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് മേഖലയില്‍ വലിയ പാരിസ്ഥിക ആഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. തളിപ്പറമ്പ് മുനിസിപ്പല്‍ പരിധിയിലെ ഏക വയല്‍പ്രദേശമാണ് കീഴാറ്റൂരിലുള്ള 250 ഏക്കര്‍. ഇവിടെ 400ലേറെ കര്‍ഷകരാണ് നിലവിലുള്ളത്. ഈ വയലിന് മൂന്നുഭാഗത്തും കുന്നുകലാണ്. വെള്ളക്കെട്ടായതിനാല്‍ സാധാരണയായി ഒന്നാം കൃഷി എല്ലാ ഭാഗങ്ങളിലും ഇറക്കാന്‍ സാധിക്കാറില്ല. കുന്നുകളില്‍ നിന്ന് മഴവെള്ളമെല്ലാം ഒഴുകിയെത്തുന്നത് ഈ വയലിലേക്കാണ്. ഇത് കര്‍ഷകരെ സംബന്ധിച്ച് ദുരിതമാണ്. അതേസമയം ഇതിലൂടെ സംഭരിക്കുന്ന ഭൂഗര്‍ഭജലത്തിന്റെ റീച്ചാര്‍ജിങ് ആണ് ഇരുകരകളിലെയും കിണറുകളിലെത്തുന്നത്. അതുകൊണ്ട് ഈ പ്രദേശത്ത് മണ്ണിട്ടുനികത്തുകയോ മറ്റുവിധത്തിലുള്ള നിര്‍മാണ പ്രവൃത്തികള്‍ ഉണ്ടാവുകയോ ചെയ്താല്‍ വയല്‍പ്രദേശം എന്നെന്നേക്കുമായി നശിക്കുമെന്ന് പരിഷത്ത് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് സിപിഎം നേതൃത്വത്തോടും പറഞ്ഞിട്ടുണ്ട്. എന്നാല്‍ അവരും ഇക്കാര്യം മറച്ചുവെച്ചെന്നാണ് സൂചന.
ചെങ്ങന്നൂരില്‍ എല്‍ഡിഎഫിനെ മാണി പിന്തുണയ്ക്കും, കോണ്‍ഗ്രസിന് ഞെട്ടല്‍, വിട്ടുതരില്ലെന്ന് ചെന്നിത്തല!
കീഴാറ്റൂരില്‍ പിടിവിടാതെ സിപിഎം, വയല്‍ക്കിളി മാര്‍ച്ച് കാണാന്‍ പ്രവര്‍ത്തകര്‍ പോകേണ്ടെന്ന് ജയരാജന്‍
ഈരാറ്റുപേട്ടയിൽ യുവാവിന് നേരെ എസ്ഐയുടെ പൂരത്തെറിവിളി.. വീഡിയോ വൈറൽ.. ഏമാന് പണി