പുതുപ്പള്ളിയിൽ ആര്? ചർച്ച തുടങ്ങി സിപിഎം; പരിഗണിക്കുന്നത് ഈ 3 പേരുകൾ
കോട്ടയം: പുതുപ്പള്ളി നിയമസഭ ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ ആരംഭിച്ച് സി പി എം. മണ്ഡലത്തിൽ ഒക്ടോബറിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം വേഗത്തിലാക്കി തിരഞ്ഞെടുപ്പ് പ്രചരണം സജീവമാക്കാനാണ് സി പി എം ആലോചന.
ഉമ്മൻചാണ്ടിയുടെ കോട്ടയാണ് പുതുപ്പള്ളി. അദ്ദേഹത്തിന് അനുകൂലമായ വികാരം മണ്ഡലത്തിൽ ശക്തമാണെന്ന കണക്ക് കൂട്ടൽ നേതൃത്വത്തിനുണ്ട്. എന്നിരുന്നാലും കനത്ത മത്സരം കാഴ്ച വെയ്ക്കുകയെന്നതാണ് സി പി എം ലക്ഷ്യം വെയ്ക്കുന്നത്. മണ്ഡലത്തിലെ എട്ടിൽ ആറ് പഞ്ചായത്തുകളിലും എൽ ഡി എഫ് ആണ് ഭരിക്കുന്നത്. ഇത് അനുകൂല ഘടകമാണെന്നും നേതൃത്വം കരുതുന്നുണ്ട്.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ മന്ത്രി വിഎൻ വാസവൻ, കെപി ജയചന്ദ്രൻ എന്നിവർക്കാണ് ഉപതിരഞ്ഞെടുപ്പ് ചുമതല നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേഗം നൽകാൻ നേതൃത്വം നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ 3 പേരുകളാണ് സി പി എം പരിഗണിക്കുന്നത്. ജില്ലാ കമ്മിറ്റി അംഗവും ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗവുമായ ജെയ്ക് സി തോമസ്, സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ റജി സഖറിയ , കെ എം രാധാകൃഷ്ണൻ എന്നിവരുടെ പേരുകളാണ് ചർച്ചയിൽ ഉള്ളത്.
1996 ൽ ഉമ്മൻചാണ്ടിക്കെതിരെ പോരാടിയ നേതാവാണ് റെജി സക്കറിയ. 2016 ലും 2019 ലും ഉമ്മൻചാണ്ടിക്കെതിരെ ജെയ്ക് മണ്ഡലത്തിൽ മത്സരിച്ചിട്ടുണ്ട്. എസ് എഫ് ഐ നേതാവായിരിക്കുമ്പോൾ തന്റെ കന്നി മത്സരത്തിൽ മണ്ഡലത്തിൽ ഓളമുണ്ടാകാൻ ജെയ്ക്കിന് സാധിച്ചിരുന്നു. അന്ന് 44505 വോട്ടുകളായിരുന്നു ജെയ്ക്ക് നേടിയത്. ഉമ്മന്‍ ചാണ്ടി 27,092 വോട്ടിന്റെ ഭൂരിപക്ഷം സ്വന്തമാക്കി. എന്നാൽ 2019 ൽ ഉമ്മൻചാണ്ടിയെ വിറപ്പിക്കുന്ന പ്രകടനമായിരുന്നു ജെയ്ക്ക് പുറത്തെടുത്തത്. 54,328 വോട്ടുകളായിരുന്നു ജെയ്ക്ക് നേടിയത്. ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം വെറും 9,044 വോട്ടുകളും. ആദ്യ തിരഞ്ഞെടുപ്പിന് ശേഷം കഴിഞ്ഞ 50 വർഷത്തിനിടെ ഉമ്മൻചാണ്ടിക്ക് ലഭിച്ച ഏറ്റവും കുറവ് ഭൂരിപക്ഷമായിരുന്നു ഇത്. അതുകൊണ്ട് തന്നെ ജെയ്ക്കിന്റേ പേരിനാണ് ഇത്തവണ സാധ്യത കൂടുതൽ കൽപ്പിക്കുന്നത്.
അതേസമയം പുതുപ്പള്ളി ചർച്ച കോൺഗ്രസിലും സജീവമാണ്. തിരുവഞ്ചൂർ രാധാകൃഷ്ണനും കെസി ജോസഫിനുമാണ് ഉപതിരഞ്ഞെടുപ്പ് ചുമതല. പുതുപ്പള്ളി ബ്ലോക്കിന്റെ പരിധിയിൽ വരുന്ന മീനടം,പാമ്പാടി, പുതുപ്പള്ളി, വാകത്താനം പഞ്ചായത്തുകളിലായിരിക്കും തിരുവഞ്ചൂർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.അയർക്കുന്നം ബ്ലോക്ക് കമ്മിറ്റിയുടെ പരിധിയിൽ വരുന്ന മണർകാട്, അയർക്കുന്നം,അകലകുന്നം, കൂരോപ്പട പഞ്ചായത്ത് എന്നിവിടങ്ങളിലായിരിക്കും കെസി ജോസഫ് തന്ത്രം മെനയുക.ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ തന്നെയായിരിക്കും മണ്ഡലത്തിൽ കോൺഗ്രസിന് വേണ്ടി ഇറങ്ങുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications