ബാലഭാസ്കറിന്റെ മരണം; ക്രൈം ബ്രാഞ്ച് സംഘം ലക്ഷ്മിയുടെ മൊഴിയെടുത്തു, വാഹനം ഓടിച്ചത് അർജ്ജുൻ തന്നെ...
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഭാര്യ ലക്ഷ്മിയിൽ നിന്നും മൊഴിയെടുത്തു. അപകട സമയത്ത് കാറോടിച്ചത് അർജുൻ തന്നെയാണെന്ന് ലക്ഷ്മി ആവർത്തിച്ചു. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാൻ ഏത് അന്വേഷണവും നടക്കട്ടെയെന്നും ലക്ഷ്മി വ്യക്തമാക്കി.
ബിജെപിക്ക് മുട്ടന് പണി ഒരുക്കി ലാലുവിന്റെ ആര്ജെഡി! മറുപടി നല്കേണ്ടത് ഇനി നിതീഷ്
അപകടം സമയത്ത് ഡ്രൈവർ അർജുൻ ആണ് വാഹനം ഓടിച്ചതെന്നാണ് ലക്ഷ്മി തുടക്കം മുതൽ പോലീസിന് മൊഴി നൽകിയത്. എന്നാൽ ബാലഭാസ്കറാണ് കൊല്ലം മുതൽ വാഹനം ഓടിച്ചിരുന്നതെന്നാണ് ഡ്രൈവർ അർജുൻ മൊഴി നൽകിയിരിക്കുന്നത്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബാലഭാസ്കറുമായി ബന്ധമുള്ള രണ്ട് പേർ പിടിയിലാവുകയും കൂടി ചെയ്തതോടെ ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമായിരിക്കുകയാണ്.
മൊഴിയെടുത്തു
തിരുവനന്തപുരം തിരുമലയിലെ വീട്ടിലെത്തിയാണ് ക്രൈം ബ്രാഞ്ച് സംഘം ലക്ഷ്മിയുടെ മൊഴിയെടുത്തത്. വാഹനം ഓടിച്ചത് ഡ്രൈവർ അർജുൻ തന്നെയാണെന്ന മൊഴിയിൽ ലക്ഷ്മി ഉറച്ച് നിന്നു. അപകട സമയത്ത് ഇന്നോവാ കാർ ഓടിച്ചത് അർജ്ജുൻ തന്നെയായിരുന്നു. തന്റെ അമ്മയോട് അർജുൻ ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു. ഭയം കൊണ്ടാകാം അർജുൻ മാറ്റിപ്പറഞ്ഞതെന്നാണ് ലക്ഷ്മി പറയുന്നത്.
പിൻ സീറ്റിൽ ബാലു
അപകട സമയത്ത് ബാലഭാസ്കർ പിൻസീറ്റിൽ കിടന്ന് ഉറങ്ങുകയായിരുന്നു. താനും മകളും മുൻ സീറ്റിലായിരുന്നു. അപകടം നടന്നപ്പോൾ തന്നെ ബോധം നഷ്ടമായിരുന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ ലക്ഷ്മി വ്യക്തമാക്കിയിരുന്നു.
ആഭരണങ്ങൾ
അത്യാവശ്യം ധരിക്കുന്ന ആഭരണങ്ങൾ മാത്രമാണ് കൈയ്യിലുണ്ടായിരുന്നത്. സ്വർണമോ പണമോ നഷ്ചമായിട്ടില്ല. ബാലഭാസ്കറിന് ആരോടും വ്യക്തി വൈരാഗ്യം ഉള്ളതായി അറിയില്ലെന്നും ലക്ഷ്മി പറയുന്നു. അർജുന്റെ ബന്ധുവായ ലതയുടെ കുടുംബവുമായി ബാലഭാസ്കറിന് അടുത്ത സൗഹൃദമുണ്ടായിരുന്നു. അവരുടെ ബിസിനസ് ആവശ്യത്തിനായി അക്കൗണ്ട് വഴി പണം കൈമാറിയിരുന്നു. ഈ പണം രണ്ട് തവണയായി മടക്കി നൽകുകയും ചെയ്തുവെന്ന് ലക്ഷ്മി മൊഴി നൽകി.
ആരോപണവുമായി പിതാവ്
പാലക്കാട്ടെ ആയുർവേദ ആശുപത്രിയുമായി ബന്ധപ്പെട്ട് ബാലഭാസ്കർ നടത്തിയ ഇടപാടുകളെ കുറിച്ച് അന്വേഷണം വേണമെന്ന് പിതാവ് സികെ ഉണ്ണി ആവശ്യപ്പെട്ടിരുന്നു. ഈ ആശുപത്രിയുടെ നടത്തിപ്പുകാരിയാണ് ലത. ലതയുടെ നിർദ്ദേശ പ്രകാരം ബാലഭാസ്കർ വിവിധ ഇടങ്ങളിൽ വൻ തുകയുടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അർജുനെ ഡ്രൈവറായി നിയമിച്ചത് ലതയുടെ നിർദ്ദേശപ്രകാരമാണെന്നുമാണ് പിതാവിന്റെ ആരോപണം.
സ്റ്റാഫായിരുന്നില്ല
തിരുവനന്തപുരം വിമാനത്താവളം വഴിയുളള സ്വർണക്കടത്ത് കേസിൽ പ്രകാശ് തമ്പി ബാലഭാസ്കറിന്റെ സ്റ്റാഫായിരുന്നില്ല. പ്രോഗ്രാമുകൾ കോർഡിനേറ്റ് ചെയ്തിരുന്നു. ഇതിന് പ്രതിഫലവും നൽകിയിട്ടുണ്ട്. ആരുമായും വ്യക്തി വൈരാഗ്യമോ പകയോ ഉണ്ടായിരുന്നില്ലെന്നും ലക്ഷ്മി മൊഴി നൽകി.
മൊഴിയെടുക്കും
അതേ സമയം അപകടസ്ഥലത്ത് നിന്നും ദുരൂഹസാഹചര്യത്തിൽ രണ്ട് പേർ പോകുന്നത് കണ്ടുവെന്ന് വെളിപ്പെടുത്തിയ കലാഭവൻ സോബിന്റെ മൊഴിയും ക്രൈം ബ്രാഞ്ച് സംഘം രേഖപ്പെടുത്തുന്നുണ്ട്. 25 വയസ് തോന്നിക്കുന്ന ഒരാൾ സംഭവസ്ഥലത്ത് നിന്നും ഓടിപ്പോകുന്നതാണ് കണ്ടത്. മറ്റൊരാൾ ബൈക്ക് സ്റ്റാർട്ട് ചെയ്ത് കാലുകൊണ്ട് തുഴഞ്ഞ് പോകുന്നതും കണ്ടു. അപകടം നടന്ന് 10 മിനിറ്റിനുള്ളിൽ സംഭവസ്ഥലത്ത് എത്തിയപ്പോഴാണ് ദുരൂഹസാഹചര്യത്തിൽ രണ്ട് പേരെ കണ്ടതെന്നാണ് സോബിൻ പറയുന്നത്.