വിപ്ലവ പോരാളിക്ക് കാവിതൊപ്പി, ചരിത്രത്തെ വളച്ചൊടിച്ച് പുതിയ ചരിത്രങ്ങൾ; ഉണ്ണി മുകുന്ദന്റെ പോസ്റ്റിനെതിരെ രോഷം
കൊച്ചി: സ്വാതന്ത്ര്യ സമര സേനാനികളായ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരുടെ രക്തസാക്ഷിത്വ ദിനത്തില്‍ അഭിവാദ്യം അര്‍പ്പിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍ പങ്കുവച്ച പോസ്റ്റിന് താഴെ വിമര്‍ശനം ഉയരുന്നു. വീരനായകര്‍ക്ക് സല്യൂട്ട് നല്‍കി ഉണ്ണി മുകുന്ദന്‍ പങ്കുവച്ച പോസ്റ്റിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്. ഭഗത് സിംഗ്, രാജ്ഗുരു. സുഖ്‌ദേവ് എന്നിവരുടെ ചിത്രത്തില്‍ ഭഗത് സിംഗിന്റെ തലപ്പാവിന്റെ ചിത്രത്തിന്റെ നിറമാണ് വിമര്‍ശനം ഉയരാനുള്ള പ്രധാന കാരണം.
ചിത്രത്തില്‍ തലപ്പാവിന്റെ നിറം കാവിയാണ്. ഈ കാവി നിറം കൊണ്ട് ഉണ്ണിമുകുന്ദന്‍ എന്താണ് ഉദ്ദേശിച്ചതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഭഗത് സിംഗിനെ കാവി ഉടുപ്പിക്കേണ്ട. ആര്‍എസ്എസ് നിയോഗിച്ച സംഘപ്രചാരകന്‍ ആണോ ഉണ്ണി മുകുന്ദന്‍ തുടങ്ങിയ വിമര്‍ശനങ്ങളാണ് ചിത്രത്തിന് താഴെ വരുന്നത്.
ഇന്‍ങ്കുലാബ് സിന്ദാബാദ് വിളിച്ച് തൂക്കുമരത്തിലേക്ക് കയറിയ കമ്യൂണിസ്റ്റ്കാരനായിരുന്ന വിപ്ലവ പോരാളിക്ക് കാവി തൊപ്പി. കൊള്ളാം. ചരിത്രത്തെ വളച്ചൊടിച്ച് പുതിയ ചരിത്രങ്ങള്‍ എഴുതുന്നവരോടാണ് എന്നാണ് മറ്റൊരാള്‍ പങ്കുവച്ച കമന്റ്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി രംഗത്തെത്തുന്നത്.
ഉണ്ണി മുകുന്റെ പേജിന് അഡ്മിന്‍ ഉണ്ടോ? ഉണ്ണി തന്നെ ആണോ കൈകാര്യം ചെയ്യുന്നത്? ഞാന്‍ കണ്ടിട്ടുള്ള ഫോട്ടോകളില്‍ കാവി നിറമുള്ള തലപ്പാവ് കണ്ടിട്ടില്ല ഈ ഫോട്ടോ നിങ്ങള്‍ക് എവിടുന്നു കിട്ടി? ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആകട്ടെ അവരെ കുറിച്ച് സത്യം മാത്രം പ്രചരിപ്പിക്കുക. ഞാന്‍ അറിഞ്ഞ ഭഗത് ഒരു നാസ്ഥികന്‍ ആയിരുന്നു എന്നാണ് മറ്റൊരള്‍ പങ്കുവച്ച കമന്റ്.
ഭഗത് സിംഗിന്റേതായി നാല് ചിത്രങ്ങള്‍ മാത്രമേ ലഭ്യമായുള്ളൂ. ഒരു തൊപ്പി വെച്ചത് (പ്രശസ്തമായത്), തലപ്പാവ് വെക്കാതെ ജയിലില്‍ ഇരിക്കുന്ന ഒന്ന്, വെള്ള തലപ്പാവ് അണിഞ്ഞ ഒന്ന്. മാത്രവുമല്ല അവസാന നിമിഷങ്ങളില്‍ അദ്ദേഹം ലെനിനെയാണ് വായിച്ചുകൊണ്ടിരുന്നത്. ഭഗത് സിംഗ് മഞ്ഞ തലപ്പാവ് ധരിച്ചതിന് ചരിത്രപരമായി ഒരു രേഖയുമില്ല,' എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.
ഉണ്ണി മുകുന്ദന്‍, നിങ്ങള് ഏത് പാര്‍ട്ടിയുടേയോ അനുഭാവിയോ വിശ്വസ്തനോ ആയിക്കൊള്ളട്ടെ. താങ്കള്‍ വെറുമൊരു പാര്‍ട്ടി പ്രവര്‍ത്തകനോ നേതാവോ അല്ല.. താങ്കള്‍ കലയെ പ്രതിനിധീകരിക്കുന്ന ഒരു വ്യവസായമായ സിനിമ ഫീല്‍ഡില്‍ അഭിനയം ഉള്‍പെടെ പലവക ജോലികള്‍ ചെയ്യുന്ന ഒരുവന്‍ അല്ലെ... താങ്കളെ ചുറ്റിപ്പറ്റി വിവിധമതസ്ഥരും രാഷ്ട്രീയചിന്തയുള്ളതുമായ ആരാധകരും ഉണ്ടല്ലോ..
അങ്ങനെ ഉള്ള താങ്കള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ചരിത്രത്തെ വളച്ചൊടിക്കുമ്പോള്‍ താങ്കളെ പോലെ ഒരുപാട് ആരാധകരുടെ പിന്‍ബലം ഉള്ള ഒരാള്‍ ഇങ്ങനെ ചെയ്തത് കാണുമ്പോള്‍ എന്തോ വല്ലാത്തൊരു സങ്കടം പോലെ.. നമ്മുടെ അറിവിനെയും ബുദ്ധിയേയും പണയം വെച്ചിട്ട് ഇങ്ങനെ ബുദ്ധിശൂന്യത ദയവായി കാണിക്കാതിരിക്കുക- മറ്റൊരാള്‍ കമന്റായി കുറിച്ചു.
ഫോട്ടോ വിമര്‍ശനങ്ങള്‍ക്ക് വിധേയമായതിന് പിന്നാലെ വിശദീകരണവുമായി ഉണ്ണി മുകുന്ദന്‍ രംഗത്തെത്തി. പഞ്ചാബിന്റെ ചരിത്രം പരിശോധിച്ചാല്‍ ഈ പോസ്റ്റിന് രാഷ്ട്രീയ ഉദ്ദേശ്യമില്ലെന്ന് നിങ്ങള്‍ക്ക് മനസിലാകും. ഇപ്പോള്‍ എന്ത് ചെയ്താലും അതൊരു പൊളിറ്റിക്കല്‍ സ്‌കാനര്‍ കൊണ്ട് ആളുകള്‍ പരിശോധിക്കും. അത് അങ്ങനെയാവട്ടെ.
ഞാന്‍ ഭഗത് സിംഗിന്റെ കടുത്ത അനുയായി ആണ്. അദ്ദേഹം എഴുതിയ കത്ത് നിങ്ങള്‍ കാണണം. അദ്ദേഹത്തിന്റെ ഭാഷയും കയ്യക്ഷരവും അവിശ്വനീയമാം വിധം മനോഹരമാണ്. ഞാന്‍ സ്‌കൂളില്‍ പഠി്ക്കുന്ന സമയത്ത് അതിന്റെ ഒരു കോപ്പി ഒരു പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു- ഉണ്ണി മുകുന്ദന്‍ പറഞ്ഞു. മറുപടിക്കൊപ്പം ഒരു സ്‌കീന്‍ ഷോട്ട് കൂടി ഉണ്ണി മുകുന്ദന്‍ പോസ്റ്റ് ചെയ്തിരുന്നു.
മുമ്പ് പഞ്ചാബില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ സമരത്തില്‍ അവര്‍ ബസന്തി നിറം (മഞ്ഞ/കാവി) തങ്ങളുടെ പ്രതിഷേധ ആയുധമായി ഉപയാഗിച്ചിരുന്നു. അതിനു ശേഷം ഭഗത് സിംഗുമായി ബന്ധപ്പെട്ട സിനിമകളില്‍ അദ്ദേഹം മഞ്ഞ നിറത്തിലുള്ള തലപ്പാവ് അണിഞ്ഞിരുന്നു. എന്നാല്‍ അതിന് തെളിവുകള്‍ ഒന്നുമില്ലെന്നും പ്രൊഫ. ലാല്‍ പറഞ്ഞിരുന്നു- ഇതാണ് ആ സ്‌ക്രീന്‍ ഷോട്ട് കുറിപ്പില്‍ പറയുന്നത്.
വിനായകന്റേത് സദാചാരത്തിന്റെ ചങ്ങലകെട്ടി വളര്‍ത്താത്ത സ്വാഭാവിക സംഭാഷണം; പ്രതികരിച്ച് സനല്‍കുമാര്‍
Recommended Video