'തരൂരിന് പൂഞ്ഞാറില്‍ നിന്ന് മത്സരിച്ച് മുഖ്യമന്ത്രിയാകാം, അല്ലെങ്കില്‍ പാലാ'; കോട്ടയത്ത് ഉയർന്ന ആവശ്യം
പാലാ: വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയ മലബാർ പര്യടനത്തിന് ശേഷം ശശി തരൂരിന്റെ മധ്യകേരളത്തിലെ പര്യടനുവും തുടരുകയാണ്. മലബാറിലേത് പോലെ തന്നെ മധ്യകേരളത്തിലും വിവാദത്തിന് കുറവൊന്നുമില്ല. ഡി സി സി യെ അറിയിക്കാത്തത് അച്ചടക്കലംഘനമാണെന്നുപറഞ്ഞ് ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് പരിപാടികൾ ബഹിഷ്കരിച്ചതാണ് മധ്യകേരളത്തിലെ വിവാദം. ഡി സി സി പ്രസിഡന്റ് എ ഐ സി സി അധ്യക്ഷന് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ വിവാദങ്ങളൊന്നും കൂസാക്കാതെ വലിയ ജനക്കൂട്ടമാണ് തരൂർ എത്തുന്നിടത്തെല്ലാം കാണാന്‍ സാധിക്കുന്നത്. ഘടകകക്ഷികളും സജീവമായി തന്നെ തരുരിനൊപ്പമുണ്ട്. അതേസമയം പാലായിലെ വേദിയിലിരുത്തി ശശി തരൂരിനെ കുറിച്ച് എം ജി സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വലിയ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്.

അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ പാലായിലോ പൂഞ്ഞാറിലോ മത്സരിച്ച് മുഖ്യമന്ത്രിയാകാമെന്നാണ് സിറിയക് തോമസ് വ്യക്തമാക്കിയത്. അതല്ലെങ്കില്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്തുനിന്ന് മത്സരിച്ച് പ്രധാനമന്ത്രിയോ പ്രതിപക്ഷ നേതാവോ ആകാമെന്നും അദ്ദേഹം പറഞ്ഞു. 'തരൂരിന്റെ മുഖ്യമന്ത്രി സ്ഥാനം' ഇതിനോടകം തന്നെ കോണ്‍ഗ്രസില്‍ വലിയ ചർച്ചാ വിഷയമായിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെന്നതാണാണ് ശ്രദ്ധേയം.

2026 ല്‍ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം ലക്ഷ്യമിട്ടുകൊണ്ടാണ് ശശി തരൂരിന്റെ പ്രവർത്തനമെന്ന് കോണ്‍ഗ്രസില്‍ അടക്കം പറച്ചിലുണ്ട്. ചില നേതാക്കള്‍ ഇത് പരസ്യമായി തന്നെ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ശശി തരൂരിനോട് മാധ്യമങ്ങള്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെയൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞെങ്കിലും തീർത്തും നിഷേധിച്ചിട്ടുമില്ല.

ശശി തരൂരിന് മുഖ്യമന്ത്രിയാകാമെന്ന് സിറിയക് തോമസ് പറഞ്ഞപ്പോള്‍ വേദിയിയില്‍ നിന്നും സദസ്സില്‍ നിന്നും വലിയ കയ്യടിയായിരുന്നു ഉയർന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ മനസ്സിലുള്ള സ്വപ്നമുഖ്യമന്ത്രിയെന്നും സിറിയക് തോമസ് അഭിപ്രായപ്പെട്ടു. ശനിയാഴ്ച പാലാ മുനിസിപ്പൽ ടൗൺ ഹാളിലെ കെ എംചാണ്ടി സ്മാരകപ്രഭാഷണത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നുദിവസത്തെ തരൂരിന്റെ മധ്യകേരളത്തിലെ സന്ദർശനത്തെ അശ്വമേധമെന്നും സിറിയക് തോമസ് വിശേഷിപ്പിച്ചു. ശശി തരൂർ കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്നുള്ളത് കേരളത്തിലെ ജനങ്ങളുടെ ആഗ്രഹമാണ്. ആ മനസ്സുകള്‍ വായിച്ചെടുത്തുകൊണ്ടാണ് ഞാനിത് ഇവിടെ പറയുന്നത്. ഇപ്പോഴത്തെ തരൂർ തരംഗം ഇതിന്റെ സാക്ഷ്യമാണെന്നും സിറിയക് തോമസ് പറഞ്ഞു.

ബുദ്ധിയും വിവരവും കൂടിപ്പോയതിന്റെ പേരിൽ പ്രൊഫ. കെ എം ചാണ്ടിക്കും കോൺഗ്രസിൽ എതിർപ്പുണ്ടായിരുന്നു. അക്കാര്യം ഓർമ്മപ്പെടുത്തിന് വേണ്ടിക്കൂടിയാണ് തരൂരിനെ വേദിയിലേക്ക് ക്ഷണിച്ചത്. ഇപ്പോഴല്ല, പണ്ടും കോണ്‍ഗ്രസില്‍ ഇതൊക്കെയുണ്ടായിരുന്നു. അതുകൊണ്ട് സങ്കടപെടേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയ പരിപാടിയായിരുന്നില്ലെങ്കിലും സിറിയക് തോമസിന്റെ പരാമർശങ്ങളോടെ വേദിക്ക് വലിയ രാഷ്ട്രീയ പ്രധാന്യം ലഭിക്കുകയും ചെയ്തു. പാലാ എം എല്‍ എ മാണി സി കാപ്പന്‍ ഉള്‍പ്പടേയുള്ളവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

അതേസമയം, എന്റെ സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നായിരുന്നു പാലാ ബിഷപ്പ് ഹൌസ് സന്ദർശിച്ചതിന് പിന്നാലെയുള്ള തരൂരിന്റെ പ്രതികരണം. ബിഷപ്പ് ഹൗസുകൾ സന്ദർശിക്കുന്നതിൽ രാഷ്ട്രീയമില്ല, അവരെന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ ചെല്ലുകയായിരുന്നു. ഞാൻ കോൺഗ്രസ് എം.പി.യാണ്. മുമ്പും പല സ്ഥലങ്ങളിലും പോയിരുന്നു. അന്നൊന്നും വിവാദമുണ്ടായിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് ഇപ്പോള്‍ മാത്രം ഇത്ര വിവാദമെന്നും അദ്ദേഹം ചോദിക്കുന്നു.












Click it and Unblock the Notifications