ഗോപിനാഥ് പണി തുടങ്ങി..കോൺഗ്രസിനെ ഞെട്ടിച്ച് നേതാക്കൾ കൂട്ടരാജിയിലേക്ക്? പഞ്ചായത്ത് ഭരണം വീഴും?
പാലക്കാട്: ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക പ്രഖ്യാപിച്ചതോടെ കോൺഗ്രസിൽ വലിയ പൊട്ടിത്തെറികളാണ് നടക്കുന്നത്. ഗ്രൂപ്പ് നേതാക്കളേയും മുതിർന്ന നേതാക്കളേയും പരിഗണിച്ചില്ലെന്നും അർഹരായവരെ പുതിയ കെപിസിസി നേതൃത്വം തഴഞ്ഞുവെന്നുമാണ് പരക്കെ ആക്ഷേപം.
ഹിമാചലില്‍ വെക്കേഷന്‍ അടിച്ചുപൊളിച്ച് നടി സാനിയ അയ്യപ്പന്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം
ഇതിനിടെ പാലക്കാട് അധ്യക്ഷപദം നഷ്ടമായ എവി ഗോപിനാഥ് കോൺഗ്രസ് വിടാനൊരുങ്ങുകയാണെന്നാണ് സൂചന. ഗോപിനാഥിനെ മറുകണ്ടം ചാടിക്കാനുള്ള ചർച്ചകൾ എകെ ബാലന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. ഒപ്പം ഗോപിനാഥിനൊപ്പമുള്ള നേതാക്കളും രാജിക്ക് തയ്യാറെടുക്കുതയാണെന്ന് റിപ്പോർട്ട്. വിശദാശംങ്ങളിലേക്ക്
നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസിനെതിരെ വിമത നീക്കം നടത്തിയ നേതാവായിരുന്നു എവി ഗോപിനാഥ്. നേതൃത്വത്തിനെതിരെ വലിയ വിമർശനമായിരുന്നു അന്ന് ഗോപിനാഥ് ഉയർത്തിയത്. പിന്നീട് കോൺഗ്രസ് വിടാനുള്ള ചർച്ചകൾ ഗോപിനാഥ് ആരംഭിച്ചതായുള്ള അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. എന്നാൽ മുൻ എംഎൽഎയും ഡിസിസി അധ്യക്ഷനുമായിരുന്ന ഗോപിനാഥിനെ പോലൊരു നേതാവിനെ നഷ്ടമായാൽ അത് തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാകുമെന്ന് കോൺഗ്രസ് തിരിച്ചറിഞ്ഞു. പിന്നാലെ കെ സുധാകരനും ഉമ്മൻചാണ്ടിയും ഉൾപ്പെടെയുള്ള നേതാക്കൾ എത്തി ഗോപിനാഥിനെ അനുനയിപ്പിക്കുകയായിരുന്നു.
ഡിസിസി അധ്യക്ഷ പദമായിരുന്നു അന്ന് ഗോപിനാഥിന് വാഗ്ദാനം ചെയ്തതെന്നായിരുന്നു ചർച്ചകൾ. അതുകൊണ്ട് തന്നെ ഡിസിസി പദത്തില് നിന്നും വികെ ശ്രീകണ്ഠൻ എംപി രാജിവെച്ചതോടെ ഗോപിനാഥും ചരടുവലികൾ ആരംഭിച്ചു. കെ സുധാകരനും ഗോപിനാഥിന്റെ പേരിനോടായിരുന്നു താത്പര്യം. എന്നാൽ ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക് കടന്നതോടെ ഗോപിനാഥിനെതിരെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി.
മുൻ ഡിസിസി പ്രസിഡന്റും എംപിയുമായ വി കെ ശ്രീകണ്‌ഠൻ ഉൾപ്പെടെയുള്ളവരായിരുന്നു പ്രതിഷേധം ഉയർത്തിയത്. നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടിയെ ക്ഷീണിപ്പിക്കാൻ കൂട്ട് നിന്ന വ്യക്തിയാണ് ഗോപിനാഥ് എന്നായിരുന്നു ശ്രീകണ്ഠൻ ആരോപിച്ചത്. ശക്തമായ എതിർപ്പ് രേഖപ്പെടുത്തി ഒരു വലിയ വിഭാഗം നേതാക്കൾ ഒപ്പുശേഖരിച്ച് എഐസിസിക്ക് കൈമാറുകയും ചെയ്തു.
Recommended Video
ഇതോടെ മുൻ ഡിസിസി അധ്യക്ഷമാരെ മാറ്റുനിർത്തുകയാണെന്ന മാനദണ്ഡം ഉയർത്തി ഗോപിനാഥിനെ മാറ്റി നിർത്തി. പകരം കെസി വേണുഗോപാലിന്റെ നോമിനിയായ എ തങ്കപ്പനെ അധ്യക്ഷനാക്കുകയും ചെയ്തു. എന്നാൽ തന്നെ തഴഞ്ഞതോടെ കോൺഗ്രസ് വിടാനുള്ള നീക്കം ഗോപിനാഥ് വീണ്ടും ആരംഭിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. കോൺഗ്രസിലെ അതൃപ്തി മുതലെടുത്ത് മുതിർന്ന നേതാവും മുൻ മന്ത്രിയുമായി എകെ ബാലന്റെ നേതൃത്വത്തിൽ ഗോപിനാഥനുമായി ചർച്ച നടത്തിയെന്നാണ് വിവരം.
കോണ്‍ഗ്രസിന്‍റെ പതനം പാലക്കാട് നിന്നാരംഭിക്കുമെന്ന് ഇന്നലെ എകെ ബാലന്‍ ഫേസ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു. അതേസമയം തനിക്കൊപ്പം നിൽക്കുന്ന നേതാക്കളേയും കോൺഗ്രസിൽ നിന്നും പുറത്തുചാടിക്കാൻ ഗോപിനാഥ് ശ്രമം തുടങ്ങിയെന്നാണ് വിവരം. കോണ്‍ഗ്രസ് ഭരിക്കുന്ന പെരിങ്ങോട്ട് കുറിശ്ശിയിലെ 11 അംഗങ്ങള്‍ ഗോപിനാഥിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തേയും ഗോപിനാഥിന് പിന്തുണ പ്രഖ്യാപിച്ച് നേതാക്കൾ രാജിക്കൊരുങ്ങിയിരുന്നു. ഗോപിനാഥ് ഉൾപ്പെടെ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ 11 കോണ്‍ഗ്രസ് അംഗങ്ങള്‍ രാജി വെച്ചാൽ പഞ്ചായത്ത് ഭരണം വീഴും. പഞ്ചായത്തിൽ 11 അംഗങ്ങളാണ് കോൺഗ്രസിന് ഉള്ളത്. സിപിഎമ്മിന് 5 ഉം.
അതിനിടെ ജില്ലയിലെ മുതിർന്ന നേതാക്കളുമായും ഗോപിനാഥ് ചർച്ച നടത്തിയിട്ടുണ്ട്. പാർട്ടിയിൽ നിന്നും കൂടുതൽ പേരുടെ പിന്തുണ ഉറപ്പാക്കാതെ കോൺഗ്രസ് വിടുകയെന്നത് തിരിച്ചടിയാകുമെന്നാണ് ഗോപിനാഥന്റെ നിലപാട്. അതേസമയം ഇപ്പോഴും ഗോപിനാഥ് സമ്മർദ്ദ തന്ത്രം പുറത്തെടുക്കുകയാണെന്നാണ് മറുചേരിയുടെ വാദം. ഇപ്പോഴത്തെ ചർച്ചകൾ കെപിസിസി ജനറൽ സെക്രട്ടറി പദം ലക്ഷ്യം വെച്ചുള്ളതാണെന്നും ഇവർ പറയുന്നു. അതേസമയം ഡിസിസി അധ്യക്ഷ പ്രഖ്യാപനത്തിന് പിന്നാലെ പരസ്യപ്രതികരണം പാടില്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ടെങ്കിലും ഇന്ന് മാധ്യമങ്ങളെ കാണാനാണ് ഗോപിനാഥിന്റെ തിരുമാനം. 11 ന് നടക്കുന്ന പത്രസമ്മേളനത്തിൽ ഗോപിനാഥ് തുടർ നീക്കങ്ങൾ വ്യക്തമാക്കിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം പുതിയ ഡിസിസി പട്ടികയെചൊല്ലിയുണ്ടാകുന്ന പൊട്ടിത്തെറികളൊന്നും മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്നാണ് ഹൈക്കമാന്റ് നിലപാട്. ഇപ്പോഴത്തെ പ്രഖ്യാപനങ്ങൾ ഗ്രൂപ്പ് നേതാക്കളും അംഗീകരിക്കണമെന്നും പുതിയ കെപിസിസി നേതൃത്വത്തിന്റെ തിരുമാനങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ തയ്യാറകണമെന്നും ഹൈക്കമാന്റ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു.