'ജനങ്ങളോട് സത്യസന്ധതയില്ലാതെ നുണകൊണ്ട് മരണംവരെ മറച്ചുപിടിക്കുന്നവരോട് സന്ധിയെന്നതേയില്ല';കെസി വേണുഗോപാൽ
ദില്ലി; കൊവിഡ് രണ്ടാം തരംഗത്തിനിടെ ഓക്സിജൻ കിട്ടാതെ രാജ്യത്ത് മരണം നടന്നു എന്ന് സംസ്ഥാനങ്ങൾ റിപ്പോർട്ട് ചെയ്തില്ലെന്ന പ്രസ്താവനയിൽ അവകാശ ലംഘനമില്ലെന്ന ആരോഗ്യ സഹമന്ത്രി ഡോ ഭാരതി പ്രവീൺ പവാറിന്റെ മറുപടിയിൽ രൂക്ഷ വിമർശനവുമായി കെസി വേണുഗോപാൽ. രാജ്യസഭയുടെ അവകാശലംഘന വിഷയങ്ങൾ അന്വേഷിക്കുന്ന സമിതിക്ക് മുൻപാകെ കഴിഞ്ഞ ദിവസം ആയിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്.
കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് ഓക്സിജൻ ക്ഷാമം മൂലമുണ്ടായ മരണങ്ങളിൽ കേന്ദ്ര സർക്കാർ ഒളിച്ചുകളിയും വിചിത്ര നിലപാടുകളും തുടരുക തന്നെയാണെന്ന് കെസി വേണുഗോപാൽ കുറ്റപ്പെടുത്തി. ഒരു ഭരണകൂടത്തിന്‍റെ പിടിപ്പുകേടുകൊണ്ട് ഒരു ജനതയാകെ ശ്വാസംമുട്ടി ഓക്സിജൻ സിലിണ്ടറിനായി വരി നിൽക്കുന്നതിന് നമ്മളെല്ലാം നേർസാക്ഷികളായതാണ്.മന്ത്രി മനപ്പൂർവം വിവരങ്ങൾ മറച്ചു വെച്ചത് , സഭയെ തെറ്റിദ്ധരിപ്പിച്ചത് സഭയോടുള്ള അവഹേളനവും അവകാശലംഘനവും തന്നെയാണ്. ആ സാഹചര്യത്തിൽ രാജ്യസഭ ചെയർമാന് വീണ്ടും കത്ത് നൽകിയതായും കെസി വേണുഗോപാൽ അറിയിച്ചു.സത്യസന്ധതയേതുമില്ലാതെ നുണകൊണ്ട് മരണംവരെ മറച്ചുപിടിക്കുന്നവരോട് സന്ധിയെന്നതേയില്ലെന്നും അദ്ദേഹം പറഞ്ഞു. വേണുഗോപാലിന്റെ വാക്കുകളിലേക്ക്

കൊവിഡിന്‍റെ രണ്ടാംതരംഗത്തിൽ രാജ്യത്ത് ഓക്സിജൻ ക്ഷാമം മൂലമുണ്ടായ മരണങ്ങളിൽ കേന്ദ്രസർക്കാർ ഒളിച്ചുകളിയും വിചിത്രനിലപാടുകളും തുടരുക തന്നെയാണ്. ഒരു ഭരണകൂടത്തിന്‍റെ പിടിപ്പുകേടുകൊണ്ട് ഒരു ജനതയാകെ ശ്വാസംമുട്ടി ഓക്സിജൻ സിലിണ്ടറിനായി വരി നിൽക്കുന്നതിന് നമ്മളെല്ലാം നേർസാക്ഷികളായതാണ്.
ജൂലൈ ഇരുപതിന് രാജ്യസഭയിൽ കോൺഗ്രസ് ഈ വിഷയമുയർത്തുകയും രാജ്യത്തെ ഓക്സിജൻ മരണങ്ങളുടെ നിജസ്ഥിതി കേന്ദ്രം ജനത്തെ അറിയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
നിരവധി സംസ്ഥാനങ്ങളിൽ ഓക്സിജൻ ദൌർലഭ്യം കാരണം ഒട്ടേറെപ്പേർ മരണമടഞ്ഞിട്ടും അന്ന് എന്‍റെ ചോദ്യത്തിന് രാജ്യത്ത് ഓക്സിജൻ മരണങ്ങൾ ഒന്നുംതന്നെയില്ലെന്നായിരുന്നു ആരോഗ്യസഹമന്ത്രി രാജ്യസഭയെ അറിയിച്ചിരുന്നത്. ആരോഗ്യം സംസ്ഥാന വിഷയമാണെന്നും കൊവിഡ് മരണം റിപ്പോർട്ട് ചെയ്യാൻ കേന്ദ്രം നൽകിയ മാർഗനിർദേശ പ്രകാരം ഇത്തരമൊരു മരണം ഒരു സംസ്ഥാനവും അറിയിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രാലം അന്ന് വിചിത്രവാദവും ഉയർത്തി.
സ്വന്തം വീഴ്ചകൾ മൂടിവയ്ക്കാൻ നട്ടാൽ കുരുക്കാത്ത നുണകൾ ജനാധിപത്യത്തിന്‍റെ ശ്രീകോവിലിൽ ഇരുന്ന് തന്നെ പ്രചരിപ്പിക്കുന്നവർക്കെതിരെ അവകാശലംഘനത്തിന് അപ്പോൾ തന്നെ നോട്ടിസ് നൽകിയിരുന്നു.
ഡൽഹിയിലെ, ഹരിയാനയിലെ, ഗോവയിലെ, കർണാടകയിലെയെല്ലാം ഓക്സിജൻ മരണങ്ങളുണ്ടായെന്ന് അതത് സർക്കാരുകളും മെഡിക്കൽ ഡയറക്ടർമാരും സമിതികളുമെല്ലാം ചൂണ്ടിക്കാട്ടിയ റിപ്പോർട്ടുകളും തെളിവുകളും നോട്ടിസിൽ പരാമർശിച്ചിരുന്നു.
എന്നാൽ ഈ വസ്തുതകൾ എല്ലാം ഉണ്ടായിരിക്കെയും അന്ന് നടന്നത് അവകാശലംഘന വിഷയമല്ലെന്ന വിശദീകരണമാണ് രാജ്യസഭയുടെ അവകാശലംഘനങ്ങളെക്കുറിച്ച് പരിശോധിക്കുന്ന സമിതിയുടെ മുൻപാകെ ആരോഗ്യസഹമന്ത്രി ഡോക്ടർ ഭാരതി പ്രവീണ പവാർ ഇപ്പോൾ നൽകിയിരിക്കുന്നത്. അതൊരു ജനാധിപത്യസമൂഹത്തിന് ഉൾക്കൊള്ളാനാകുന്നതല്ല.
കിടിലന്‍ ലുക്കില്‍ സാനിയ അയ്യപ്പന്‍; സൂപ്പര്‍ ഹോട്ടെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍
ഓക്സിജൻ ദൗർലഭ്യം മൂലം കോവിഡ് മരണങ്ങളുണ്ടായിട്ടുണ്ടോ എന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് അന്വേഷണം നടത്തിയിട്ടില്ല എന്ന വസ്തുതയും ആരോഗ്യ മന്ത്രാലയം മറച്ചു പിടിക്കുന്നു. തങ്ങളോട് ഇതു സംബന്ധിച്ച് ഒരു അന്വേഷണവും കേന്ദ്രം നടത്തിയിട്ടില്ലെന്ന രാജസ്ഥാൻ , ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ വെളിപ്പെടുത്തലുകളും ഇതോടൊപ്പം ചേർത്തു വായിക്കണം. മന്ത്രി മനപ്പൂർവം വിവരങ്ങൾ മറച്ചു വെച്ചത് , സഭയെ തെറ്റിദ്ധരിപ്പിച്ചത് സഭയോടുള്ള അവഹേളനവും അവകാശലംഘനവും തന്നെയാണ്. ആ സാഹചര്യത്തിൽ രാജ്യസഭ ചെയർമാന് വീണ്ടും കത്ത് നൽകിയിരിക്കുകയാണ്. ജനങ്ങളോട് സത്യസന്ധതയേതുമില്ലാതെ നുണകൊണ്ട് മരണംവരെ മറച്ചുപിടിക്കുന്നവരോട് സന്ധിയെന്നതേയില്ല. സമിതികൾക്കപ്പുറം സമ്മതിദായകരോട് വീഴ്ചകൾ തുറന്നുപറയേണ്ടിവരുക തന്നെ ചെയ്യും, വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.












Click it and Unblock the Notifications