ളാഹയിൽ അയ്യപ്പഭക്തന്റെ മരണം: അപകടമരണമെന്ന് കരുതുന്നില്ലെന്ന് ഭാര്യ, സമഗ്രാന്വേഷണം വേണം
പന്തളം: ളാഹയില്‍ അയ്യപ്പ ഭക്തനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ശിവദാസന്റേത് അപകടമരണം ആണെന്ന് കരുതുന്നില്ലെന്നാണ് അദ്ദഹത്തിന്റെ ഭാര്യ ലളിത പറയുന്നത്. ശിവദാസന്റെ മരണം സംബന്ധിച്ച് സമഗ്ന അന്വേഷണം വേണം എന്ന് മകന്‍ ശരത്തും ആവശ്യപ്പെട്ടു.
രണ്ട് ദിവസം മുമ്പായിരുന്നു നിലയ്ക്കലില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെ ശിവദാസന്റെ മൃതദേഹം കണ്ടെത്തിയത്. ശബരിമലയിലെ പോലീസ് നടപടിയില്‍ ശിവദാസന്‍ കൊല്ലപ്പെടുകയായിരുന്നു എന്നാണ് പിന്നീട് ബിജെപി നേതാക്കള്‍ ആരോപിച്ചത്.

എന്നാല്‍ പോലീസ് നടപടി ഉണ്ടായ 16, 17 തിയ്യതികളില്‍ ശിവദാസന്‍ അവിടെ ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ 18 ന് ആണ് ശിവദാസന്‍ ശബരിമലയിലേക്ക് പുറപ്പെട്ടത്. പിന്നീട് 19 ന് രാവിലെ സന്നിധാനത്ത് നിന്ന് മറ്റൊരു അയ്യപ്പ ഭക്തന്റെ ഫോണില്‍ നിന്ന് വീട്ടിലേക്ക് വിളിച്ചിരുന്നതായും ഭാര്യ സ്ഥിരീകരിക്കുന്നുണ്ട്.
ശിവദാസനെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കിയിട്ടും പോലീസ് അന്വേഷിച്ചില്ലെന്നാണ് മകന്‍ പറയുന്നത്. ശിവദാസനെ അതിര്‍ത്തിത്തര്‍ക്കവുമായി ബന്ധപ്പെട്ട് നാട്ടിലെ ചിലര്‍ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ആ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തിരുന്നു എന്നും വീട്ടുകാര്‍ പറയുന്നുണ്ട്.
ശിവദാസിന്റെ മൃതദേഹം കണ്ടെത്തിയതിന് അരികെ അദ്ദേഹത്തിന്റെ മോപ്പഡും കണ്ടെത്തിയിരുന്നു. അപകടമരണം ആണെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications