ഏതുനിമിഷവും ബിജെപിയാകാൻ മടിയുമില്ലാത്ത ആർഎസ്എസ് വിധേയത്വവും പേറിനടക്കുന്ന ഖദർ ശരീരങ്ങൾ: എഎ റഹീം
പനാജി: ഗോവയില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പടേയുള്ള എട്ട് കോണ്‍ഗ്രസ് എം എല്‍ എമാർ ബി ജെ പിയിലേക്ക് മാറിയതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി രാജ്യസഭ എം പിയും ഡി വൈ എഫ് ഐ നേതാവുമായ എഎ റഹീം. ഇന്ത്യക്ക് നല്ല വാർത്തകളല്ല കോൺഗ്രസ്സ് തുടർച്ചയായി നൽകുന്നത്.
അബുദാബി ഷെയ്ഖിന് ഡാഡി സഹോദരനെപ്പോലെ: രാജകുമാരന്മാർ ഭക്ഷണം വാരിത്തരുമായിരുന്നു: സ്വപ്ന സുരേഷ്
ഗുലാം നബി ആസാദിന്റെ രാജി വാർത്തയ്ക്ക് പിന്നാലെയാണ് ഇപ്പോൾ ഗോവയിൽ നിന്നും പുതിയ റിപ്പോർട്ട് വരുന്നത്. എത്രമാത്രം ദുർബലമായ രാഷ്ട്രീയ ബോധമാണ് ഓരോ സംസ്ഥാനത്തെയും കോൺഗ്രസ്സ് നേതാക്കളെ നയിക്കുന്നത് എന്നോർത്ത് നോക്കൂ എന്നും എഎ റഹീം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഗോവയിൽ മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത്,പ്രതിപക്ഷനേതാവ് മൈക്കിൾ ലോബോ എന്നിവർ ഉൾപ്പെടെ എട്ട് കോൺഗ്രസ്സ് എംഎൽഎ മാരാണ് ഇന്ന് ബിജെപിയിൽ ചേർന്നത്. എല്ലാവരും ഗോവയിലെ ഏറ്റവും പ്രമുഖരായ കോൺഗ്രസ്സ് നേതാക്കൾ. അകെ പതിനൊന്ന് എംഎൽഎ മാരായിരുന്നു കോൺഗ്രസ്സിന് ഗോവ നിയമസഭയിൽ ഉണ്ടായിരുന്നത്.
രാജ്യം അസാധാരണമായ ഭീഷണി നേരിടുന്ന കാലം. ഭരണഘടന തന്നെ അപകടത്തിലാകുന്ന കാലം. ബിജെപിയെ പരാജയപ്പെടുത്തി മതനിരപേക്ഷ ഇന്ത്യയെ രക്ഷിക്കുക എന്നത് മാത്രമാണ് ഈ കാലത്തിന്റെ രാഷ്ട്രീയ കടമ. അപ്പോഴാണ് മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമുൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക് കൂറുമാറുന്നത്.കോൺഗ്രസ്സ് ഗോവയിൽ ജയിച്ചിരുന്നെങ്കിൽ,മുഖ്യമന്ത്രിയും മന്ത്രിമാരുമാകേണ്ടിയിരുന്നവരുമാണ് ഇന്ന് ബിജെപിയായത്.
ശ്രീ മൈക്കിൾ ലോബോ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്.
"We have joined BJP to strengthen the hands of PM Modi & CM Pramod Sawant... 'Congress chhodo, BJP ko jodo': says former Congress MLA, Michael Lobo.
ബിഹാറിൽ ബിജെപി ക്യാമ്പ് വിട്ടിറങ്ങിയ നിതീഷ് കുമാർ,നൽകിയത് നല്ല രാഷ്ട്രീയ സൂചനയായിരുന്നു. നിതീഷും തേജസ്വി യാദവും അകൽച്ച ഉപേക്ഷിച്ചു ബിജെപിക്കെതിരെ അവിടെ കൈകോർത്തതും നല്ല വാർത്ത.
എന്നാൽ, ഇന്ത്യക്ക് നല്ല വാർത്തകളല്ല കോൺഗ്രസ്സ് തുടർച്ചയായി നൽകുന്നത്. ഗുലാം നബി ആസാദിന്റെ രാജി വാർത്തയ്ക്ക് പിന്നാലെയാണ് ഇപ്പോൾ ഗോവയിൽ നിന്നും പുതിയ റിപ്പോർട്ട് വരുന്നത്. ലോബോയുടെ വാക്കുകൾ ശ്രദ്ധിച്ചില്ലേ?എത്രമാത്രം ദുർബലമായ രാഷ്ട്രീയ ബോധമാണ് ഓരോ സംസ്ഥാനത്തെയും കോൺഗ്രസ്സ് നേതാക്കളെ നയിക്കുന്നത് എന്നോർത്ത് നോക്കൂ. ആർഎസ്എസ് വിധേയത്വവും പേറിനടക്കുന്ന ഖദർ ശരീരങ്ങൾ. ഏതുനിമിഷവും ബിജെപിയാകാൻ ഒരു മടിയുമില്ലാത്തവർ.
സംഘപരിവാർ രാഷ്ട്രീയത്തോട്,അവരുടെ അപകടകരമായ വർഗ്ഗീയ ആശയങ്ങളോട് അത്രമേൽ അടുപ്പം പുലർത്തിയാണ് കോൺഗ്രസ്സ് ഇത്രയും കാലവും യാത്ര ചെയ്തത് .ഇപ്പോഴും അത് തുടരുന്നു... രാഷ്ട്രീയമായി വ്യക്തതയില്ലാതെ, വർഗീയതയോടുള്ള അവരുടെ നിലപാടിൽ വ്യക്തത വരുത്താതെ, മതനിരപേക്ഷതയോട് വിട്ടുവീഴ്ചയില്ലാത്ത കൂറ് പ്രഖ്യാപിക്കാതെ, കോൺഗ്രസ്സിന് ഇനിയും മുന്നോട്ട് പോകാനാകില്ല.