കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് താത്കാലിക വിലക്ക്... മൺസൂൺ കഴിയുന്നത് വരെ മാത്രമെന്ന് ഡിജിസിഎ
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിലക്ക് ഏര്‍പ്പെടുത്തി. മഴക്കാലം തീരുന്നത് വരെ മാത്രമാണ് വിലക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ അപകടത്തില്‍ പെട്ട സാഹചര്യത്തില്‍ ആണ് നടപടി.
കൂടാതെ അതി ശക്തമായ മഴ ലഭിക്കുന്ന സ്ഥലങ്ങളിലെ വിമാനത്താവളങ്ങള്‍ നിരീക്ഷിക്കുമെന്നും ഡിജിസിഎ വ്യക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച കരിപ്പൂരില്‍ ഉണ്ടായ അപകടത്തില് 18 പേരായിരുന്നു കൊല്ലപ്പെട്ടത്. അപകടത്തിന്റെ കാരണം ഇനിയും കണ്ടെത്തേണ്ടതുണ്ട്.

എത്രനാളത്തേക്കാണ് വിലക്ക് എന്നത് സംബന്ധിച്ച് ഡിജിസിഎ വ്യക്ത വരുത്തിയിട്ടില്ല. മണ്‍സൂണ്‍ കാലം കഴിയുന്നത് വരെ കാത്തിരിക്കും എന്നായിരുന്നു മറുപടി. മുന്‍കരുതല്‍ നടപടിയെന്ന രീതിയില്‍ ആണ് ഇത്തരം ഒരു തീരുമാനം എന്നും ഡിജിസിഎ അധികൃതര്‍ അറിയിച്ചു. വലിയ മഴ ലഭിക്കുന്ന വിമാനത്താവളങ്ങളില്‍ പെടുന്നവയാണ് മുംബൈ, ചെന്നൈ തുടങ്ങിയവ. ഇവിടങ്ങളിലും പ്രത്യേക നിരീക്ഷണം നടത്തും.
കരിപ്പൂരില്‍ നേരത്തെ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 2019 ല്‍ ആണ് നിയന്ത്രണം പിന്നീട് നീക്കിയത്. ടേബിള്‍ ടോപ് വിമാനത്താവളമായ കരിപ്പൂരില്‍ റണ്‍വേയ്ക്ക് 2,700 മീറ്റര്‍ നീളമാണുള്ളത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് അപകടത്തില്‍ പെടാനുള്ള കാരണം, ടേബിള്‍ ടോപ് ഘടനയല്ലെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.
വിമാന അപകടത്തില്‍ പരിക്കേറ്റവരില്‍ 43 പേര്‍ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ആയിട്ടുണ്ട്. 68 പേര്‍ നിലവില്‍ ചികിത്സയില്‍ ആണ്. ഇതില്‍ 15 കുട്ടികളും ഉണ്ട്. പരിക്കേറ്റവരില്‍ ചിലര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications