നാക്കും മൈക്കുമുണ്ടെങ്കിൽ എന്തും വിളിച്ചു പറയാമെന്ന ധാരണ പാടില്ല: കെ സുധാകരനെതിരെ എസ്എഫ്ഐ
തിരുവനന്തപുരം: ധീരജിന്റെ രക്തസാക്ഷിത്വം സിപിഎം ഇരന്ന് വാങ്ങിയതാണെന്ന കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവനയ്ക്കെതിരെ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി കെഎം സച്ചിന്‍ ദേവ്. നാക്കും മൈക്കു മുണ്ടെങ്കിൽ എന്തും വിളിച്ചു പറയാമെന്ന ധാരണ കോൺഗ്രസ്സ് നേതാക്കൾക്ക് പാടില്ലെന്ന് അദ്ദേഹം ആഭിപ്രായപ്പെട്ടു. കെ എസ് യു കോൺഗ്രസ്സ് നരാധമന്മാർ കുത്തിക്കൊലപ്പെടുത്തിയ എസ് എഫ് ഐ നേതാവ് സഖാവ് ധീരജിൻ്റ ചിത കത്തിയമരുന്നതിന് മുമ്പ് ഇരുപത്തിഒന്ന് വയസ് പ്രായം മാത്രമുള്ള ആ വിദ്യാർത്ഥിയെക്കുറിച്ച് ഇത്തരമൊരു പരാമർശം രാഷ്ട്രത്തിൻ്റെ പാരമ്പര്യം അവകാശപ്പെടുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് ചേരുന്നതായിരുന്നോവെന്നും അദ്ദേഹം ചോദിച്ചു.
ഭ്രാന്തിളകിയ കൂട്ടങ്ങളെപ്പോലെ കേരളത്തിലെ കോൺഗ്രസ്സ് കെ എസ് യു നേതാക്കൾ എന്തെല്ലാം അസംബന്ധമാണ് ചാനൽ മുറികൾക്ക് അകത്തും പുറത്തും വിളിച്ചു പറയുന്നത്.
കോൺഗ്രസ്സ് കോൺഗ്രസ്സിനോടെങ്കിലും സത്യസന്ധത പുലർത്തിയാൽ നന്നായിരുന്നു. സ. ധീരജിൻ്റെ കൊലപാതകത്തെ തള്ളിപ്പറയാനോ അപലപിക്കാനോ ഉള്ള മര്യാദ പോലും മറന്നു പോയവരായി കേരളത്തിലെ കോൺഗ്രസ്സ് മാറിയോ...? എസ്.എഫ്.ഐയെ അക്രമിക്കാനും തകർക്കാനും ഇങ്ങയൊക്കെ പലതും പ്രസംഗിക്കുന്ന കോൺഗ്രസ്സും കെ.എസ്.യുവും ഒരേ ഒരു ചോദ്യത്തിന് മാത്രം സത്യസന്ധമായി ഉത്തരം നൽകിയാൽ മതി.

കേരളത്തിലെ ഏതെങ്കിലുമൊരു ക്യാമ്പസിൽ എസ് എഫ് ഐ യുടെ കൈകളാൽ ഏതെങ്കിലുമൊരു കെ എസ് യു പ്രവർത്തകൻ നാളിതുവരെ കൊലചെയ്യപ്പെട്ടിട്ടുണ്ടോ എന്നതാണ് ആ ചോദ്യമെന്നും സച്ചിന്‍ ദേവ് കൂട്ടിച്ചേർത്തു. സച്ചിന്‍ ദേവിന് പിന്നാലെ ഇതേ ചോദ്യം ആവർത്തിച്ച് മന്ത്രി വി ശിവന്‍ കുട്ടിയും രംഗത്ത് എത്തി. 'ക്യാംപസിൽ എസ് എഫ് ഐ പ്രവർത്തകരാൽ കൊല്ലപ്പെട്ട ഒരു കെ എസ് യു പ്രവർത്തകന്റെ പേര് പറയാമോ? കെപിസിസി പ്രസിഡന്റ് കെ സുധാകരനെ വെല്ലുവിളിക്കുന്നു'- വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
നൂറുകണക്കിന് കെ എസ് യു പ്രവർത്തകരുടെ രക്തസാക്ഷിത്വം ആണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിട്ടുള്ളത് എന്നാണ് സുധാകരൻ പറയുന്നത്. പെരും നുണകളുടെ രാജാവാണ് കെ സുധാകരൻ. 35 ധീര സഖാക്കൾ നഷ്ടമായ പ്രസ്ഥാനമാണ് എസ് എഫ് ഐ. ഇതിൽ പന്ത്രണ്ട് പേരെ കൊന്നത് യൂത്ത് കോൺഗ്രസ്- കെ എസ് യു പ്രവർത്തകർ ആണ്. ജനങ്ങളുടെ പൊതുബോധത്തിൽ വിഷം കലക്കാനാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും കെ എസ് യുവും ശ്രമിച്ചിട്ടുള്ളത് എന്ന് എസ് എഫ് ഐ പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള എനിക്ക് വ്യക്തമായി പറയാൻ കഴിയുമെന്നും വി ശിവന്‍കുട്ടി അഭിപ്രായപ്പെടുന്നു.
ഉമ്മൻചാണ്ടി കെ എസ് യു നയിച്ചിരുന്ന കാലത്ത് പോലീസ് നടപടിക്കിടെ ഓടയിൽ വീണു മരിച്ച ഗുജറാത്തി ആയ മുൾജി, എങ്ങനെ രക്തസാക്ഷി എന്ന് കെ എസ് യു അവകാശപ്പെടുന്ന തേവര മുരളിയായത് എന്ന് മാധ്യമപ്രവർത്തകൻ എൻ.എൻ. സത്യവ്രതന്റെ 'വാർത്ത വന്ന വഴി' എന്ന പുസ്തകം വായിച്ചാൽ മനസ്സിലാകും. ആരോഗ്യപ്രശ്നങ്ങളാൽ മരിച്ച ഫോർട്ട് കൊച്ചിക്കാരനായ മുരളിയെ രക്തസാക്ഷി ആക്കിയ പാരമ്പര്യമാണ് സുധാകരന്റെ പ്രസ്ഥാനത്തിന് ഉള്ളത് . മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളേജിൽ 1990 ൽ പുതിയവീട്ടിൽ ബഷീർ എന്ന കെ എസ് യുവിന്റെ മാഗസിൻ എഡിറ്ററെ തല്ലിക്കൊന്നത് കെ എസ് യുക്കാർ തന്നെയാണെന്നത് കെ. സുധാകരൻ ഓർക്കണം.
നാലു പതിറ്റാണ്ടു മുമ്പ് നീലക്കൊടി പാറിയിരുന്ന കേരളത്തിലെ കലാലയങ്ങളിൽ കെ എസ് യു ഇല്ലാതായത് അവരുടെ കഠാര രാഷ്ട്രീയത്തിനെതിരായ വിദ്യാർഥികളുടെ നിലപാടു മൂലമാണ്. ഇടുക്കിയിൽ യൂത്ത് കോൺഗ്രസ്- കെ എസ് യു പ്രവർത്തകരുടെ കുത്തേറ്റ് മരിച്ച എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ അപമാനിക്കാനാണ് കെ സുധാകരൻ ശ്രമിക്കുന്നത്. സുധാകരന്റെ മൗനസമ്മതത്തോടെയാണ് ഈ കൊലപാതകമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications