നിന്റെ കയ്യില്‍ തെളിവുണ്ടോ: അഭിമുഖത്തിനിടെ ഉടക്കി ധ്യാന്‍; പ്രകോപനം കള്ളപ്പണത്തില്‍: വെറുതെ വെറുപ്പിക്കരുത്
ധ്യാന്‍ ശ്രീനിവാസന്‍ അഭിനയിച്ചിട്ടുള്ള പടങ്ങളില്‍ വലിയ വിഭാഗവും ബോക്സ് ഓഫീസില്‍ പരാജയപ്പെട്ട ചരിത്രമാണുള്ളത്. ആഴ്ചയില്‍ ഒന്ന് എന്ന പോലെ ധ്യാനിന്റെ പടം പുറത്തിറങ്ങുന്ന സമയം വരെയുണ്ടായി. ഇതില്‍ പലതും വന്നതും പോയതും ആരും അറിഞ്ഞതുമില്ല. ഇതോടെ കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടിയാണ് ചിലർ ധ്യാന്‍ ശ്രീനിവാസനെ വെച്ച് പടം എടുക്കുന്നതെന്ന ആരോപണം ചിലർ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും അഴിച്ച് വിടാന്‍ തുടങ്ങി. പുതിയ ചിത്രത്തിന്റെ പ്രമോഷന് എത്തിയപ്പോള്‍ ഇതുമായി ബന്ധപ്പെട്ട ഒരു ചോദ്യവും താരം നേരിടേണ്ടി വന്നു. ഈ ചോദ്യത്തിന് ധ്യാന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.
'മലയാള സിനിമ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. അത്തരമൊരു സാഹചര്യത്തിലാണ് കുത്തൊഴുക്ക് പോലെ ധ്യാന്‍ ചേട്ടന്റെ പടം വരുന്നത്. കഴിഞ്ഞ ദിവസം ഒരു റീല്‍ കണ്ടിരുന്നു. അതില്‍ ധ്യാന്‍ ചേട്ടന്‍ തന്നെ സ്വയം വിശേഷിപ്പിക്കുന്നത് പടക്കം സ്റ്റാർ എന്നാണ്. അത് പടത്തിനെ ഡീ മോട്ടീവ് ചെയ്യുകയല്ലേ ചെയ്യുന്നത്. നല്ല തിരക്കഥ ഇല്ലെങ്കില്‍ ഞങ്ങള്‍ എത്ര പ്രമോട്ട് ചെയ്താലും സിനിമ വിജയിക്കുമോ? മലയാള സിനിമയുടെ ഏറ്റവും വലിയ പ്രതിസന്ധി ഒരു കണക്കും ഇല്ലാതെ ഇറങ്ങുന്ന ചിത്രങ്ങളാണ്. അതുപോലെ ധ്യാൻ ചേട്ടന്റെ കമന്റ് ബോക്സിൽ വരുന്നത് കള്ളപ്പണം വെളുപ്പിക്കൽ സ്റ്റാർ എന്ന വിശേഷണമാണ്' എന്നിങ്ങനെയായിരുന്നു ചോദ്യകർത്താവ് ഉന്നയിച്ച ആരോപണങ്ങള്‍.

തുടക്കത്തില്‍ സംയമന രീതിയിലായിരുന്നു ധ്യാനിന്റെ മറുപടി. നിങ്ങൾ മീഡിയ കാരണം എന്റെ എത്ര സിനിമകൾ ഓടി?. അങ്ങനെ ഓടിയ ഒരു സിനിമയുടെ പേര് പറഞ്ഞ് തരാമോ എന്നായിരുന്നു ധ്യാനിന്റെ മറുചോദ്യം. ഇതുകേട്ട് അടുത്തിരുന്ന പിഷാരടി ഉള്‍പ്പെടേയുള്ളവർ വലിയ തോതില്‍ ചിരിക്കുകയും ചെയ്തു.
കള്ളപ്പണം വെളുപ്പിക്കല്‍ എന്ന ആരോപണത്തോടാണ് ധ്യാന്‍ കൂടുതല്‍ പരുഷമായി പ്രതികരിച്ചത്. സമൂഹ മാധ്യമങ്ങളിലെ കമന്റ് ബോക്സുകള്‍ കണ്ട് കള്ളപ്പണം വെളുപ്പിച്ചുവെന്ന് നീ എങ്ങനെ പറയും എന്ന് ചോദിച്ച ധ്യാന്‍ ഞാൻ സിനിമകൾ ചെയ്യുന്നതുകൊണ്ട് ആർക്കെങ്കിലും ഗുണമുണ്ടാകുന്നുണ്ടെങ്കിൽ ആയിക്കോട്ടെയെന്നും അഭിപ്രായപ്പെട്ടു.
ഞാൻ അല്ലല്ലോ വെളുപ്പിക്കുന്നത്. പിന്നെ പൈസയെല്ലാം വന്നില്ലേ... പിന്നെ എന്താണ് പ്രശ്നം?. അതുകൊണ്ട് എനിക്കെന്താണ് ഗുണം. അങ്ങനെയെങ്കില്‍ എൻ്റെ ഏത് പടമാണ് നഷ്ടമായിരിക്കുന്നത്. എല്ലാരും വെളുപ്പിച്ചില്ലേയെന്നും താരം തമാശ രൂപേണ പറയുന്നത്. സിനിമയുടെ റിലീസിന് മുമ്പ് അത് പടക്കമായിരിക്കുമെന്ന് ഞാൻ പറഞ്ഞിട്ടില്ല. നിർമാതാക്കൾക്കും ഇവിടെയിരിക്കുന്ന മറ്റുള്ളവർക്കും ഇല്ലാത്ത എന്ത് വേദനയാണ് നിനക്ക്. എനിക്ക് ഇഷ്ടമുള്ളത് പോലെയല്ലെ ഞാൻ ജീവിക്കുക. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ എനിക്ക് ചെയ്തൂടെ?.
ഞാന്‍ ജീവിതത്തേയും സിനിമയേയും എങ്ങനെ കാണമെന്ന് നീ എന്തിനാണ് എനിക്ക് പറഞ്ഞ് തരുന്നത്. നീ ചെയ്യുന്നത് ജോലിയെ വളരെ സീരിയസ് ആയിട്ടല്ലേ കാണുന്നത്. അതേ സീരിയസോടെ തന്നെയാണ് ഞാനും ജോലി ചെയ്യുന്നത്. വളരെ വ്യക്തിപരമായ കാര്യമാണ് ചോദിച്ചത്. ഞാന്‍ എങ്ങനെ സിനിമയേയും ജീവിതത്തേയും കാണമെന്ന് ദയവ് ചെയ്ത് എനിക്ക് പറഞ്ഞ് തരാതിരക്കണം. എന്ത് പ്രൂഫിന്റെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിച്ചെന്ന് പറയുക. ഒഫൻസീവായിട്ടുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് നിർത്തുക. ആൾക്കാരെ വെറുപ്പിക്കാത്തതുകൊണ്ടാണ് എനിക്ക് ഇത്രത്തോളം സിനിമ ചെയ്യാന്‍ സാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇവിടെ ഇറങ്ങുന്ന അത്രയും സിനിമ ജനങ്ങള്‍ക്ക് ആവശ്യമില്ലെന്നായിരുന്നു വേദിയിലുണ്ടായിരുന്ന രമേശ് പിഷാരടിയുടെ പ്രതികരണം. 12 മാസത്തില്‍ 150 സിനിമയിലേറെ ഇറങ്ങുന്നു. അത്രയും ദിവസം ആളുകള്‍ക്ക് സിനിമ കാണാന്‍ സാധിക്കുന്നു. ആളുകള്‍ക്ക് അവരുടെ ചോയ്സുണ്ട്. ധ്യാന്‍ അഭിനയിക്കുന്നത് വലിയ 100 കോടി പടങ്ങള്‍ ഒന്നുമല്ല. ചെറിയ പടം ചെയ്യാന്‍ ആഗ്രഹമുള്ള ഒരാള്‍ക്ക് സാധ്യമായ ഒരാളാണ് ധ്യാനെന്നും രമേഷ് പിഷാരടി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications