സുന്ദരയ്ക്ക് കൊടുത്ത പണം കണ്ടെത്തി... അടുത്തത് സുരേന്ദ്രന്റെ അറസ്റ്റോ? ബിജെപി എങ്ങനെ പ്രതിരോധിക്കും
മഞ്ചേശ്വരം/തിരുവനന്തപുരം: മഞ്ചേശ്വരത്ത് സ്ഥആനാര്‍ത്ഥിയെ കൈക്കൂലി കൊടുത്തു പത്രിക പിന്‍വലിപ്പിച്ചു എന്ന കേസ് ഏറെ ഗൗരവമുള്ളതാണ്. കെ സുരേന്ദ്രനെതിരെ മാത്രമാണ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തിരഞ്ഞെടുപ്പ് കോഴ കേസില്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് ആവില്ല.
എന്നാല്‍ സുന്ദര കൊടുത്ത മൊഴി പ്രകാരം ഗുരുതര വകുപ്പുകള്‍ സുരേന്ദ്രനെതിരെ ചുമത്താന്‍ ആകും. ക്രൈം ബ്രാഞ്ച് അതിനുള്ള നീക്കത്തിലാണ് ഇപ്പോള്‍. അങ്ങനെയെങ്കില്‍, അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനുള്ള സാധ്യത ഏറെയാണ്. അതിനെ എങ്ങനെ പ്രതിരോധിക്കും എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ ബിജെപിയില്‍ നടക്കുന്നത് എന്നാണ് വിവരം. പരിശോധിക്കാം...
പണം കണ്ടെത്തി
പത്രിക പിന്‍വലിക്കാന്‍ കെ സുന്ദരയ്ക്ക് പണം നല്‍കിയിട്ടുണ്ട് എന്നതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. രണ്ടര ലക്ഷം രൂപയില്‍, ഒരു ലക്ഷം ഒരു സുഹൃത്തിനെ ഏല്‍പിക്കുകയായിരുന്നു സുന്ദര. സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പോലീസ് ശേഖരിച്ചുകഴിഞ്ഞു.
തുടര്‍ നടപടികള്‍
ബിജെപി നേതാക്കള്‍ കോഴയുടെ ഭാഗമായി നല്‍കിയ മൊബൈല്‍ ഫോണ്‍ കഴിഞ്ഞ ദിവസം തന്നെ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. പണം സംബന്ധിച്ച വിവരം കൂടി ലഭിച്ചതോടെ തുടര്‍ നടപടികളിലേക്ക് കടക്കും. കേസില്‍ മറ്റ് വകുപ്പുകള്‍ കൂടി ഉടന്‍ ചേര്‍ത്തേക്കും.
തട്ടിക്കൊണ്ടുപോകലും തടവില്‍ പാര്‍പ്പിക്കലും
പണം നല്‍കുന്നതിന് മുമ്പ് ബിജെപി നേതാക്കള്‍ തന്നെ തട്ടിക്കൊണ്ടുപോവുകയും തടവില്‍ പാര്‍പ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് ,സുന്ദരയുടെ മൊഴിയില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ജാമ്യമില്ലാ വകുപ്പുകള്‍ രജിസ്റ്റര്‍ ചെയ്താല്‍ ക സുരേന്ദ്രന്റെ നില കൂടുതല്‍ പ്രതിസന്ധിയില്‍ ആകും. കൂടുതല്‍ പേരെ കേസില്‍ പ്രതിചേര്‍ത്താല്‍ മാത്രമേ ഇതിലേക്ക് കടക്കൂ എന്നാണ് സൂചന.
എങ്ങനെ പ്രതിരോധിക്കും
കെ സുരേന്ദ്രന്‍ അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യം വന്നാല്‍ എങ്ങനെ പ്രതിരോധിക്കും എന്ന ചര്‍ച്ചയിലാണ് ഇപ്പോള്‍ ബിജെപി. സംസ്ഥാന അധ്യക്ഷന്‍ ഇത്തരം ഒരു കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ ഉണ്ടാകുന്ന പ്രതിച്ഛായ നഷ്ടം ബിജെപിയ്ക്ക് ഇപ്പോള്‍ താങ്ങാനാവില്ല. തിരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പുറമേ, കൊടകര കുഴല്‍പണം കേസിലും പാര്‍ട്ടി വലിയ പ്രതിരോധത്തിലാണ്.
തിരിച്ചടിയാകുമോ
തത്കാലം കെ സുരേന്ദ്രനെ മാറ്റേണ്ടതില്ലെ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് തിരിച്ചടിയാകുമോ എന്ന ആശങ്കയും പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഉണ്ട്. ഇപ്പോള്‍ കെ സുരേന്ദ്രനെ മാറ്റിയാല്‍, ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന പൊതുചിന്തയ്ക്ക് വഴിവച്ചേക്കുമെന്ന സംശയത്തിലാണ് കേന്ദ്ര നേതൃത്വം നടപടികളിലേക്ക് കടക്കാതിരുന്നത്. കേരളത്തിലെ സംഭവ വികാസങ്ങളില്‍ കടുത്ത അമര്‍ഷം കേന്ദ്രനേതൃത്വം പ്രകടിപ്പിച്ചിട്ടുണ്ട്.
സുരേന്ദ്രനിലേക്ക് നേരിട്ട് എത്തിയാല്‍
ഇതുവരെ പുറത്ത് വന്ന വിവരങ്ങള്‍ പ്രകാരം, കെ സുരേന്ദ്രനെ കേസില്‍ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല. ബിജെപിയുടെ പ്രാദേശിക നേതാക്കളാണ് പണം തന്നത് എന്നാണ് സുന്ദരയുടെ മൊഴിയില്‍ ഉള്ളത്. കെ സുരേന്ദ്രനുമായി ഫോണില്‍ സംസാരിച്ചിരുന്നു എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും, അതിന്റെ രേഖകള്‍ പുറത്ത് വന്നിട്ടില്ല. കെ സുരേന്ദ്രനിലേക്ക് നേരിട്ട് തെളിവുകള്‍ എത്താത്തിടത്തോളം ഭയക്കാനില്ലെന്ന വിലയിരുത്തലും ബിജെപിയ്ക്കുള്ളില്‍ ഉണ്ട്
തെളിയിക്കപ്പെട്ടാല്‍
ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് കേസ് തെളിയിക്കപ്പെട്ടാല്‍ തന്നെ കെ സുരേന്ദ്രന് വലിയ തിരിച്ചടിയാകും. പത്രിക പിന്‍വലിപ്പിക്കാന്‍ കൈക്കൂലി കൊടുത്ത കേസ് തെളിഞ്ഞാല്‍ കെ സുരേന്ദ്രന് ആജീവനാന്തകാലം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്ക് വരും. അത്തരമൊരു ആശങ്കയും ബിജെപിയ്ക്ക് മുന്നിലുണ്ട്.
അറസ്റ്റ് പ്രതീക്ഷിക്കുന്നുവെന്ന്
മഞ്ചേശ്വരം കേസിൽ അറസ്റ്റ് പ്രതീക്ഷിക്കുന്നുവെന്ന് കെ സുരേന്ദ്രൻ തന്നെ നേരത്തേ പ്രതികരിച്ചിരുന്നു. ബിജെപിയുടെ അധ്യക്ഷൻ എന്ന നിലയിൽ പാർട്ടിയെ അപകീർത്തിപ്പെടുത്താനായിരിക്കും ഇത്തരം ഒരു നീക്കത്തിലൂടെ പോലീസ് ശ്രമിക്കുക എന്നാണ് സുരേന്ദ്രൻ പ്രതികരിച്ചത്. ഇതൊക്കെ പ്രതീക്ഷിച്ചു തന്നെയാണ് പൊതുപ്രവർത്തനത്തിന് ഇറങ്ങിയത് എന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.
Recommended Video
സുരേന്ദ്രനെ മാത്രം മാറ്റിയാൽ കേരളത്തിലെ ബിജെപി നന്നാവില്ല; അടിമുടി മാറണം- മുൻ ഡിജിയുടെ റിപ്പോർട്ട്