സ്വന്തം കെട്ടിടത്തിൽ ആല് മുളച്ചാൽ നഗരസഭക്ക് അത് തണലാണ്
പറവൂർ: മഴക്കാലപൂർവ്വ ശുചീകരണവും അനധികൃത കൈയേറ്റമൊഴിപ്പിക്കലുമൊക്കെയായി നഗരം ഇളക്കി മറിക്കുന്ന നഗരസഭ പക്ഷേ സ്വന്തം കെട്ടിടത്തിൻറെ ശോച്യാവസ്ഥ പരിഹരിക്കുന്നിലെന്ന് പരാതിഉയരുന്നു. പട്ടണ മദ്ധ്യേയുള്ള നഗര സഭ വക കെ ആർ വിജയൻ മെമ്മോറിയൽ ഷോപ്പിങ് കോംപ്ലക്സിന്റെ അവസ്ഥയാണ് ഏറെ പരിതാപകരം. സംസ്ഥാന ഫിഷറീസ് വകുപ്പിൻറെ റീജണൽ ഓഫീസും സ്വകാര്യ സ്ഥാപനങ്ങളുമടക്കം നിരവധി ഓഫീസുകളും കച്ചവടസ്ഥാപനങ്ങളും പ്രവർത്തിക്കുന്ന ഈ മൂന്നുനിലകെട്ടിടത്തിലെ വരുമാനം മാത്രമാണ് നഗരസഭയുടെ ലക്‌ഷ്യം.
വർഷങ്ങളായി അറ്റകുറ്റപ്പണികളും പെയിൻ്റിഗും മുടങ്ങിക്കിടക്കുന്ന കെട്ടിടത്തിൻറെ ഒരു ഭാഗത്തെ ഭിത്തിയിൽ മുഴുവൻ വള്ളിപ്പടർപ്പുകളും ആല് ഉൾപ്പെടെ മരങ്ങളും വളർന്ന് ഭീകരാവസ്ഥയിലാണ്. ഏതാനും മാസം മുൻപ് വരെ നഗരസഭയുടെ ലൈബ്രറിയും പൊതു വായനശാലയും ഈ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. നൂറുകണക്കിന് പേർ ദിവസേനവന്നുപോകുന്ന കെട്ടിടത്തിൽ നാലു ശുചിമുറികലുണ്ടെങ്കിലും ഒന്നുപോലും വൃത്തിയുള്ളതല്ല. കെട്ടിടത്തിൽ വെള്ളവും വിളിച്ചവും ലഭിക്കാനുള്ള സ്ഥിരം സംവിധാനമില്ല. കാലങ്ങളായി ഓരോ സ്ഥാപനങ്ങളും ഉപേക്ഷിച്ചുപോകുന്ന സാദനങ്ങൾകൊണ്ട് ടെറസ് അലങ്കോലമായികിടക്കുകയാണ്. മുകളിൽകെട്ടികിടക്കുന്ന മഴവെള്ളം കെട്ടിടത്തിന്റെ തകർച്ചക്ക് ആക്കം കൂട്ടുകയാണ്. ഇവിടെ മൂന്നാമത്തെ നിലയിലാണ് പറവൂരിലെ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ പ്രസ്ക്ലബ്ബ് പ്രവർത്തിക്കുന്നത്. വൈകുന്നേരത്തോടെ മുകളിത്തെ നിലകളിൽ ഓഫീസുകളെല്ലാം അടച്ചുപോകും. ഗോവണികയറുന്നിടത്തോ ഇടനാഴികളിലോ വെളിച്ചമില്ലാത്തതിനാൽ സന്ധ്യയോടെ കെട്ടിടത്തിന്റെ മുകൾഭാഗം ഇരുട്ടിലാകും. കഴിഞ്ഞദിവസം പ്രസ്ക്ളബ്ബിലേക്ക് ഒരറിയിപ്പുമായി വന്നയാൾ തട്ടിത്തടഞ്ഞു വീണ സംഭവവുമുണ്ടായി.
നഗരസഭയുടെ ഓഫീസ് ഇരിക്കുന്നതുൾപ്പെടെ വേറെ ആറ് കെട്ടിടങ്ങൾകൂടി നഗരസഭക്കുണ്ട്. ഇവയുടെയും ഗതി ഏതാണ്ടിതുപോലെതന്നെയാണ്. സമയാസമയങ്ങളിൽ അറ്റകുറ്റപണികളൊന്നും നടത്തുവാൻ അധികൃതർ താല്പര്യം കാണിക്കാറില്ലെന്നു കെട്ടിടത്തിലെ വാടകക്കാർപറയുന്നു. ശുചിത്വ മിഷൻറെ സംസ്ഥാന പുരസ്‌കാരം നേടിയ നഗരസഭയുടെ സ്വന്തം കെട്ടിടങ്ങളിലെ ശുചിത്വമില്ലായ്മ നാട്ടുകാരെ അതിശയിപ്പിക്കുകയാണ്.