ദിലീപിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി; സാക്ഷിമൊഴി നടിക്ക് നല്‍കുന്നതിനെതിരായ ഹര്‍ജി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടനും എട്ടാം പ്രതിയുമായ ദിലീപിന് തിരിച്ചടി. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതിലെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ മൊഴിപ്പകര്‍പ്പ് ആക്രമിക്കപ്പെട്ട നടിക്ക് നല്‍കുന്നതിനെതിരെ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷി മൊഴി പകര്‍പ്പ് അതിജീവിതക്ക് നല്‍കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്ന് വിലയിരുത്തിയാണ് ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്.
മൊഴിപകര്‍പ്പ് നല്‍കരുതെന്ന് പറയാന്‍ പ്രതിക്ക് അവകാശമില്ലെന്നും വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷി മൊഴികളെക്കുറിച്ച് അറിയാന്‍ തനിക്ക് അവകാശമുണ്ട് എന്നും അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ തീര്‍പ്പാക്കിയ ഒരു ഹര്‍ജിയില്‍ പുതിയ ആവശ്യം പരിഗണിച്ച് ഉത്തരവിടുന്നത് നിയമവിരുദ്ധമാണ് എന്ന് പറഞ്ഞാണ് ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചത്.

തീര്‍പ്പാക്കിയ ഹര്‍ജിയില്‍ പുതിയ ആവശ്യങ്ങള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി വിധിയുടെ ലംഘനമാണ് എന്നായിരുന്നു ദിലീപിന്റെ വാദം. അതിജീവിതയ്ക്ക് മൊഴിപ്പകര്‍പ്പ് നല്‍കണമെന്ന ഉത്തരവില്‍ സിംഗിള്‍ ബെഞ്ച് തന്റെ എതിര്‍പ്പ് രേഖപ്പെടുത്തിയില്ലെന്നും ദിലീപ് ചൂണ്ടിക്കാട്ടി. അതിജീവിത ജഡ്ജിമാരെയും കോടതിയിലെ ജീവനക്കാരേയും അഭിഭാഷകരേയും മോശക്കാരാക്കുകയാണ് എന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു.
എന്നാല്‍ മൗലികാവകാശം ലംഘിക്കപ്പെട്ടതിനാലാണ് ഹൈക്കോടതിയെ സമീപിച്ചത് എന്ന് അതിജീവിത പറഞ്ഞു. കോടതി ഉത്തരവിനെ എതിര്‍ക്കാന്‍ പ്രതിക്ക് എന്ത് അധികാരമാണുള്ളതെന്നും അതിജീവിതയുടെ അഭിഭാഷകന്‍ ചോദിച്ചു. വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ മൊഴികള്‍ അറിയാന്‍ ഹര്‍ജിക്കാരി എന്ന നിലയില്‍ തനിക്ക് അവകാശമുണ്ടെന്നും അതിജീവിത കൂട്ടിച്ചേര്‍ത്തു.
ജസ്റ്റിസുമാരായ എം നഗരേഷ്, പി എം മനോജ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ദിലീപിന്റെ ഹര്‍ജി പരിഗണിച്ചത്. അതേസമയം മെമ്മറി കാര്‍ഡ് അന്വേഷണ ഹര്‍ജിയിലെ എതിര്‍കക്ഷിയായ ദിലീപിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് അതിജീവിത കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ തെളിവായ മെമ്മറി കാര്‍ഡ് മൂന്ന് കോടതികളില്‍ നിയമ വിരുദ്ധമായി പരിശോധിച്ചു എന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
ജഡ്ജ് ഹണി എം വര്‍ഗീസ് ആണ് ഹൈക്കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചെന്ന അതിജീവിതയുടെ ആരോപണം ശരിവെക്കുന്നതായിരുന്നു വസ്തുതാന്വേഷണ റിപ്പോര്‍ട്ട്. അടിമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പിഎയായ മഹേഷ്, വിചാരണക്കോടതി ശിരസ്തദാര്‍ താജുദ്ദീന്‍ എന്നിവരാണ് കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡ് പരിശോധിച്ചത് എന്ന് റിപ്പോര്‍ട്ടിലുണ്ട്.
2018 ജനുവരി 9 നാണ് അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദ് ദൃശ്യങ്ങള്‍ ആക്‌സസ് ചെയ്തത്. 2018 ഡിസംബര്‍ 13 ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ബെഞ്ച് ക്ലാര്‍ക്ക് മഹേഷ് മോഹനും 2021 ല്‍ വിചാരണ കോടതിയില്‍ വെച്ച് ശിരസ്താദാര്‍ താജുദ്ദീന്‍ എന്നിവരും ദൃശ്യങ്ങള്‍ പരിശോധിച്ചു എന്നാണ് വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതിലെ അന്വേഷണ റിപ്പോര്‍ട്ടിനാധാരമായ സാക്ഷിമൊഴികള്‍ അതിജീവിതയ്ക്ക് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. എറണാകുളം സെഷന്‍സ് കോടതിക്കാണ് ഹൈക്കോടതി ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ നിര്‍ണായക മൊഴികള്‍ ഉണ്ടെന്നാണ് നടിയുടെ നിലപാട്.
കേസില്‍ അതീവ ഗൗരവമായ ഈ മൊഴികള്‍ അറിയണമെന്നത് തന്റെ അവകാശമാണെന്നും അതിജീവിത പറയുന്നത്. അതിജീവിതക്ക് പിന്തുണയുമായി മലയാള സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ സംഘടനയായ ഡബ്ല്യുസിസിയും സിനിമാ-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications